തോപ്പുംപടി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ പരിസ്ഥിതി വിഷയങ്ങളെല്ലാം സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നേതൃപരമായ പങ്ക് വഹിച്ചയാളാണ് മജീന്ദ്രൻ. കോൺഗ്രസ് നേതാവായിരുന്ന എൻ വേണുഗോപാലന്റെ പേഴ്സണൽ സെക്രട്ടറി ആയി മജീന്ദ്രൻ സേവന മനുഷ്ഠിച്ചിട്ടുണ്ട്.
ഫാദർ തോമസ് കോച്ചേരിക്കൊപ്പം ദീർഘകാലം മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നടന്ന സമരങ്ങളിലും പ്രക്ഷോഭങ്ങളിലും സജീവ പങ്കാളിയായിരുന്നു. പ്ലാച്ചിമടയിലെ സമരത്തിൽ നേതൃനിരയിലുണ്ടായിരുന്ന മജീന്ദ്രൻ മേധാപട്കർക്കൊപ്പം കേരളത്തിലെ പ്രധാന സംഘാടകനായി പരിസ്ഥിതി മേഖലയിലും പ്രവർത്തിച്ച് വരികയായിരുന്നു.