വത്തിക്കാൻ: ഗാസാ പ്രശ്നപരിഹാരത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അംഗീകാരത്തോടെ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതി യാഥാർത്ഥ്യബോധത്തോടെയുള്ളതെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ.
ഹമാസ് നേതാക്കൾ ഈ പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ അംഗീകരിക്കുമെന്ന്, സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ഇതിനോടകം അറബ് മേഖലയിൽനിന്നുള്ളവയുൾപ്പെടെ നിരവധി രാജ്യങ്ങൾ അമേരിക്ക മുന്നോട്ടുവച്ച പദ്ധതിയെ സ്വാഗതം ചെയ്തിരുന്നു.ഗാസായിൽ വെടിനിറുത്തൽ ഉണ്ടാകേണ്ടതും, ബന്ദികളായി തട്ടിക്കൊണ്ടുപോകപ്പെട്ടവർ സ്വാതന്ത്രരാക്കപ്പെടുന്നതും പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ആളുകളുമായി ചെറു കപ്പലുകളുടെയും ബോട്ടുകളുടെയും ഒരു വ്യൂഹം (ഫ്ലോട്ടില്ല), ഇസ്രായേൽ പ്രതിരോധം മറികടന്ന് പാലസ്തീനായിലേക്ക് മാനവികസഹായമെത്തിക്കാനുള്ള പരിശ്രമം തുടരുന്നതിനെക്കുറിച്ച് പരാമർശിക്കവെ, മാനവികപ്രതിസന്ധിയോട് പ്രത്യുത്തരിക്കാനുള്ള ആഗ്രഹം ശ്രദ്ധേയമാണെന്നും, എന്നാൽ അവിടെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്നും, മനുഷ്യജീവിതങ്ങൾ മാനിക്കപ്പെടട്ടെയെന്നും പാപ്പാ പറഞ്ഞു.
അമേരിക്കൻ പ്രതിരോധസെക്രെട്ടറി പീറ്റ് ഹെഗ്സേത് വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ, വേണ്ടിവന്നാൽ ന്യൂക്ലിയർ ആയുധം ഉപയോഗിച്ചുള്ള യുദ്ധത്തിന് പോലും തയ്യാറാണെന്ന പരാമർശം ഉയർന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, ഇത്തരത്തിലുള്ള സംസാരം ആശങ്കപ്പെടുത്തുന്നതാണെന്നും സംഘർഷങ്ങൾ കൂടുതൽ വഷളാകുന്നതാണ് നാം കാണുന്നതെന്നും അഭിപ്രായപ്പെട്ടു.
പ്രതിരോധമന്ത്രാലയം എന്നതിന് പകരം യുദ്ധമന്ത്രാലയം എന്ന പേര് സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ട്രംപ് പറഞ്ഞത് വെറുമൊരു സംസാരശൈലി മാത്രമാണെന്ന് കരുതാമെന്നും, ബലപ്രയോഗത്തിലൂടെ സമ്മർദ്ധം ചെലുത്താനുള്ള ഒരു ശ്രമമാണിതെന്നും, യഥാർത്ഥത്തിൽ യുദ്ധം ഉണ്ടാകില്ലെന്നും നമുക്ക് പ്രതീക്ഷിക്കാമെന്നും പറഞ്ഞ പാപ്പാ, സമാധാനത്തിനായി നാം പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ലണ്ടനിൽ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ സാമ്പത്തികവിനിയോഗം സംബന്ധിച്ച കോടതിനടപടികളെക്കുറിച്ച് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി പറയവേ,, അന്വേഷണവും മറ്റു പ്രവർത്തനങ്ങളും മുന്നോട്ട് പോകണമെന്നും, അതിൽ ഇടപെടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. നടപടികൾ വക്കീൽമാരും ജഡ്ജിമാരും അവ നടത്തട്ടെയെന്നും പാപ്പാ പറഞ്ഞു.
അബോർഷൻ അനുകൂലമനോഭാവമുള്ള അമേരിക്കൻ സെനറ്റർ ഡിക്ക് ഡർബിന് ചിക്കാഗോ കർദ്ദിനാൾ ബ്ലൈസ് കുപ്പിച് സമ്മാനം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേ, അതേകുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്ന് പറഞ്ഞ പാപ്പാ, നാൽപ്പത് വർഷങ്ങൾ സെനറ്ററായി സേവനമനുഷ്ഠിച്ച ഒരാളെ വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും പരിഗണിക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു.
അബോർഷന് എതിരു നിൽക്കുകയും എന്നാൽ വധശിക്ഷയെ അനുകൂലിക്കുകയും ചെയ്യുന്ന മനോഭാവം “ജീവോന്മുഖമായ” ഒന്നല്ലെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. അമേരിക്കയിൽ കുടിയേറ്റക്കാർ നേരിടേണ്ടിവരുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റത്തോട് യോജിക്കുന്നതും ഇതിൽനിന്ന് വ്യത്യസ്തമല്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 29 തിങ്കളാഴ്ച കസ്തേൽ ഗാന്തോൾഫോയിലെത്തിയ പാപ്പാ, ചൊവ്വാഴ്ച വൈകിട്ട് എട്ടരയോടെയാണ് വത്തിക്കാനിലേക്ക് തിരികെ യാത്രയായത്. ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി എന്ന ചാക്രികലേഖനത്തിന്റെ പത്താം വാർഷികദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക പരിപാടിയിൽ സംബന്ധിക്കാനായി ഒക്ടോബർ 1 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് പാപ്പാ കസ്തേൽ ഗാന്തോൾഫോയിൽ തിരികെയെത്തും.