വത്തിക്കാൻ: രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായി ബന്ധം പുലർത്തുന്നതിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ (ArchbishopPaul Richard Gallagher) ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൻറെ എൺപതാം യോഗത്തിൽ പങ്കെടുക്കുന്നു.
അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ സെപ്റ്റംബർ 23-29 വരെയാണ് ഐക്യരാഷ്ട്രസഭയുടെ എൺപതാം പൊതുസമ്മേളനം. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സെപ്റ്റംബർ 22-ന് ന്യുയോർക്കിൽ എത്തിയ ആർച്ചബിഷപ്പ് ഗാല്ലഗെർ മുപ്പതാം തിയതിവരെ അവിടെ ഉണ്ടായിരിക്കും.
ആഗോളവെല്ലുവിളികളെക്കുറിച്ചു ചർച്ചചെയ്യുകയും ഒരു ധാരണയിലെത്തുകയുമാണ് ലോക നേതാക്കൾ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ എൺപതാം വാർഷിക പശ്ചാത്തലത്തിൽ നടക്കുന്ന ഈ ഉന്നതതലയോഗത്തിൻറെ ലക്ഷ്യം.
രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശിയായ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ എൺപതാം പൊതുയോഗത്തിൽ സംബന്ധിക്കാനെത്തിയ വേളയിൽ നാലാം ലോക മഹിളാ സമ്മേളനത്തിൻറെ മുപ്പതാം വാർഷികാനുസ്മരണ ഉന്നതതല യോഗത്തെ സെപ്റ്റംബർ 22-ന് സംബോധന ചെയ്തു സംസാരിച്ചു.
മൂന്നു പതിറ്റാണ്ടു മുമ്പ് ബെയ്ജിംഗിൽ സ്ത്രീകളെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട സമ്മേളനം ചർച്ച ചെയ്ത പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത അദ്ദേഹം എടുത്തുകാട്ടി. സ്ത്രീകൾ അനുഭവിക്കുന്ന കൊടും ദാരിദ്ര്യം, നല്ല വിദ്യഭ്യാസാവസരങ്ങൾ അവർക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥകൾ, താഴ്ന്ന വേതനം തുടങ്ങിയവ ഇതിനുദാഹരണമായി ആർച്ചുബിഷപ്പ് ഗാല്ലഗെർ ചൂണ്ടിക്കാട്ടി.
അതുപോലെതന്നെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾ ഭീതിജനകങ്ങളാണെന്നും അത് നടക്കുന്നത് വീട്ടിലൊ, സംഘർഷവേദികളിലൊ എവിടെ ആയിരുന്നാലും അവരുടെ അന്തസ്സിനു നേർക്കുള്ള കടന്നാക്രമണവും കടുത്ത അനിതിയും ആണെന്ന് അദ്ദേഹം അപലപിച്ചു.
സ്ത്രീകളെ ദുരുപയോഗിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിന് സാങ്കേതിക വിദ്യയും ഉപയോഗിക്കപ്പെടുന്നത് അനുസ്മരിച്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ അത് ഖേദകരമാണെന്ന് പറഞ്ഞു. സ്ത്രീസമത്വവും അവരുടെ ദൈവദത്തമായ അന്തസ്സിൻറെ ആദരവും ഉറപ്പാക്കുകയെന്ന കടമ രാഷ്ട്രങ്ങൾ നിറവേറ്റുമെന്ന പരിശുദ്ധസിംഹാസനത്തിൻറെ പ്രത്യാശ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.