റാഞ്ചി: കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം. ജാർഖണ്ഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അക്രമം. ജംഷഡ്പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും പത്തൊൻപത് കുട്ടികളെയും സംഘപരിവാർ സംഘടനകൾ തടഞ്ഞുവച്ചു . വിശ്വഹിന്ദു പരിഷത്ത് , ബജ്റംഗ്ദൾ പ്രവർത്തകരാണ് പ്രകോപനമുണ്ടാക്കിയത്.
മതപരിവർത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്റംഗ്ദൾ പ്രവർത്തകർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽപങ്കിട്ടതോടെ പ്രകോപനവുമായി കൂടുതൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും പൊലീസും വിഷയത്തിൽ ഇടപെട്ടു. കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുർ രൂപതയുടെ കീഴിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതാണെന്ന് കന്യാസ്ത്രീകൾ അറിയിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.