തിരുവനന്തപുരം: നാളെ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ഓണം ദിവസങ്ങളിൽ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് . എന്നാൽ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
ദിവസങ്ങൾക്ക് മുൻപ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മറ്റൊരു ന്യൂനമർദ്ദം ദുർബലമായതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കുറഞ്ഞതെന്നാണ് റിപ്പോർട്ട് . ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത് . ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . വടക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വടക്കൻ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും , കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടൽ തീരങ്ങളിൽ ഇന്ന് വൈകീട്ട് 5.30 മുതൽ നാളെ ഉച്ചയ്ക്ക് 02.30 വരെയും 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.