തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 108 ആംബുലന്‍സ് പദ്ധതിയില്‍ വന്‍ കോഴ ഇടപാട് നടന്നെന്ന ആരോപണവുമായി അന്നത്തെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യമന്ത്രിയ്ക്കും ഇതില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
രേഖകള്‍ നിരത്തിയാണ് ചെന്നിത്തല രംഗത്തെത്തിയത്. 2019-24 കാലത്ത് 315 ആംബുലന്‍സുകളുടെ നടത്തിപ്പ് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്ക് അഞ്ചു വര്‍ഷത്തേക്ക് 517 കോടി രൂപയ്ക്കു നൽകി. പിന്നീട് ഒരു ആംബുലന്‍സ് കൂടി ചേര്‍ത്തു 316 എണ്ണമാക്കി.
എന്നാല്‍ ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലന്‍സുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രമാണ്. ചെലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പകുതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍, 2019 ലെ പ്രത്യേക മന്ത്രിസഭാ അനുമതിയുടെ കമ്മിഷന് ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.