കൊച്ചി: ഇന്ത്യ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) യുടെ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഫ്രീസ് ചെയ്ത ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടിയെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) ചെയർമാൻ ഡി.വി. സ്വാമി .
അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ മൽസ്യങ്ങളുടെ പ്രധാന വിദേശ വിപണി. ആകെ കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതി ചെയ്തു.
2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിൻറെ മൂല്യത്തിൽ 6.06 ശതമാനവും വർധനയുണ്ടായി.
കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച മറ്റു മത്സ്യങ്ങളാണ്. ഈയിനത്തിൽ 5,212.12 കോടി രൂപയുടെ വരുമാനമുണ്ടായി . മൂന്നാമത്തെ വലിയ കയറ്റുമതി ഇനമായ ശീതീകരിച്ച കണവ 3078.01 കോടി രൂപയുടെ വരുമാനം നേടിത്തന്നതായും വനാമി, ബ്ലാക്ക് ടൈഗർ, സ്കാംപി ഇനങ്ങളുടെ കയറ്റുമതിയിലും വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു .
2,52,948 ടൺ ഉണങ്ങിയ സമുദ്രോത്പന്ന ഇനങ്ങളുടെ കയറ്റുമതിയിലൂടെ 2852.60 കോടി രൂപയുടെ (340.75 മില്യൺ യുഎസ് ഡോളർ) വരുമാനം ലഭിച്ചതായി എംപിഇഡിഎ അറിയിച്ചു.