കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേടനെതിരെ മറ്റ് ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും.
വേടൻ വിദേശത്തേക്ക് മുങ്ങുന്നതു തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
ബലാത്സംഗ ആരോപണം നിഷേധിച്ച വേടൻ, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്ന് പറഞ്ഞു . കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകൾ പരാതി നൽകുമെന്നുമായിരുന്നു ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. തുടർന്ന് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി.