വത്തിക്കാൻ സിറ്റി: യുദ്ധദുരന്തവേദിയായ ഗാസയിലെ ജനങ്ങൾക്ക് മാനവികസഹായം എത്തിക്കുന്നതിന് ഇസ്രായേൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനായ കാരിത്താസ് ഇൻറെർനാസിയൊണാലിസും നൂറിലേറെ ഇതര സംഘടനകളും ആരോപിക്കുന്നു.
മാനവികസഹായം എത്തിക്കുന്നതിന് പരിധികൾ ഒന്നും വച്ചിട്ടില്ലെന്ന് അവകാശപ്പെടുമ്പോൾ തന്നെ ജീവൻ രക്ഷാ പദാർത്ഥങ്ങളുമായി ഒരു വാഹനം പോലും എത്തിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇക്കഴിഞ്ഞ മാർച്ച് 2 മുതൽ അവസ്ഥ ഇതാണെന്നും സർക്കാരിതര സംഘടനകൾ വെളിപ്പെടുത്തുന്നു.
വസ്തുക്കൾ കെട്ടിക്കിടക്കുന്നത് ശരിയാക്കി വിടുന്നതിനു പകരം ഇസ്രായേൽ അധികൃതർ അപേക്ഷകൾ തള്ളിക്കളയുകയാണ് ചെയ്യുന്നതെന്ന് സംഘടനകൾ വ്യക്തമാക്കുന്നു. ജൂലൈ മാസത്തിൽ മാത്രം 60 അപേക്ഷകൾ അന്യായമായി നിരസിക്കപ്പെട്ടുവെന്ന് സംഘടനകൾ വെളിപ്പെടുത്തുന്നു.
ഇങ്ങനെ നിരസിക്കപ്പെടുന്നതു മൂലം ദശലക്ഷക്കണക്കിന് ഡോളർ വിലമരുന്ന ഭക്ഷ്യ, ഔഷധ, ജല, പാർപ്പിട വസ്തുക്കൾ ജോർദ്ദാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിളെ സംഭരണശാലകളിൽ കെട്ടിക്കിടക്കുകയാണെന്നും ഈ സംഘടനകൾ പറയുന്നു.