ക്രെംലിൻ: ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുകയും തന്റെ ജീവിതം നശിപ്പിക്കുകയും ചെയ്ത വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മകൾ എന്ന് കരുതപ്പെടുന്ന എലിസവേറ്റ ക്രിവോനോജിക്. ക്രൂരനായ വ്യക്തിയുടെ പേരു വിവരങ്ങൾ എലിസവേറ്റ വെളിപ്പെടുത്തിയില്ലെങ്കിലും അത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെക്കുറിച്ചാണ് എന്നാണ് മാധ്യമ റിപ്പോർട്ട്.
ജർമൻ മാധ്യമമായ ബിൽഡ് ആണ് ടെലഗ്രാം പോസ്റ്റുകൾ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ‘വീണ്ടും എന്റെ മുഖം ലോകത്തെ കാണിക്കാൻ കഴിയുന്നത് ഒരു വിമോചനമാണ്. ഞാൻ ആരാണെന്നും എന്റെ ജീവിതം നശിപ്പിച്ചത് ആരാണെന്നും ഇത് എന്നെ ഓർമ്മിപ്പിക്കുന്നു’- എലിസവേറ്റ ക്രിവോനോജിക് പറഞ്ഞു.
പുടിന്റെ ‘രഹസ്യ മകൾ’ എന്ന് വിശ്വസിക്കപ്പെടുന്ന എലിസവേറ്റ ക്രിവോനോജിക് പാരീസിൽ പേരു മാറി കഴിയുന്നതായാണ് റിപ്പോർട്ട്. റഷ്യയും ഉക്രെയ്നും തമ്മിൽ നിലനിൽക്കുന്ന യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഒളിവ് ജീവിതമെന്നും സൂചനകളുണ്ട്.
പാരീസിൽ ഡി.ജെ ആയി ജോലി ചെയ്യുന്ന എലിസവേറ്റ, പുടിന്റെ അന്തരിച്ച വിശ്വസ്തനായ ഒലേഗ് റുഡ്നോവിന്റെ മകളാണെന്നാണ് പാരീസിൽ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നതെന്ന് ഉക്രെയ്ൻ മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് വർഷം മുൻപ് റഷ്യ ഉക്രെയ്ൻ അധിനിവേശം നടത്തിയതിന് പിന്നാലെയാണ് എലിസവേറ്റ സ്വന്തം നാട്ടിൽ നിന്ന് അപ്രത്യക്ഷയായത്. റഷ്യയിലായിരുന്നപ്പോൾ അവൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. എലിസവേറ്റയുടെ അമ്മ സ്വെറ്റ്ലാന ക്രിവോനോഗിഖ് മുൻപ് ക്ലീനിങ് തൊഴിലാളിയായിരുന്നു. ഇവരുമായി പുടിന് പ്രണയ ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിൽ പിറന്നതാണ് എലിസവേറ്റ എന്നാണ് അഭ്യൂഹങ്ങൾ. സ്വെറ്റ്ലാനയ്ക്ക് ഏതാണ്ട് 83 മില്യൺ പൗണ്ട് ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുടിനുമായി ബന്ധം സ്ഥാപിച്ചതോടെ സ്വെറ്റ്ലാന കണക്കില്ലാത്ത സ്വത്തിന് ഉടമയായി. റഷ്യയിലെ തന്നെ ഏറ്റവും സമ്പന്നരായ വനിതകളിൽ ഒരാളായി. പുടിന്റ പരിചയക്കാരി എന്നാണ് മുൻപ് റഷ്യൻ മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചിരുന്നത്. 2003 മാർച്ച് മൂന്നിന് എലിസവേറ്റ ജനിച്ചതായാണ് രേഖകളിലുള്ളത്. അമ്മയുടെ പേര് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അച്ഛന്റെ പേര് ഇല്ല. പുടിന്റെ മകൾ എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വ്ളാഡിമിറോവ് എന്ന് പേരിൽ സ്വീകരിച്ചിട്ടുണ്ട്. പിതാവിന്റെ പേരിന്റെ ആദ്യ ഭാഗം പെൺമക്കൾ സ്വന്തം പേരിനോട് ചേർക്കുക എന്നത് റഷ്യയിലെ പരമ്പരാഗതമായ രീതിയാണ്.
റഷ്യയിലായിരുന്നപ്പോൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കു വെയ്ക്കാറുണ്ടായിരുന്നു. എന്നാൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത എലിസവേറ്റ പൊതുജനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. പാരീസിൽ ആർട്സ് സ്കൂളിൽ വിദ്യാർഥിയായിരുന്ന എലിസവേറ്റയെ, റഷ്യ ഉക്രെയ്നുമായി യുദ്ധം തുടങ്ങയ ശേഷം അവിടെയും കണ്ടില്ലെന്നാണ് വിവരം.