ഇടുക്കി: മലയാളി പാസ്റ്റർക്കെതിരെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ ജൂലൈ 15 നാണ് രാജസ്ഥാൻ പൊലീസ് കേസ് എടുത്തത്. മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ് .
കഴിഞ്ഞ 21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി പ്രവർത്തിക്കുകയാണ് തോമസ് ജോർജ്. ബജ്റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ പ്രാർത്ഥനക്കിടെ പള്ളി പൊളിക്കാൻ എത്തി. പൊലീസ് എത്തി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും തോമസ് ജോർജ് പറഞ്ഞു. പിന്നീട് അഞ്ഞൂറോളം പ്രവർത്തകർ ജെസിബിയുമായി പള്ളി പൊളിക്കാൻ എത്തിയെന്നും തോമസ് ജോർജ് പറയുന്നു.
ഇതുവരെയും ആരെയും മതപരിവർത്തനം നടത്തിയിട്ടില്ല. അവിടേക്ക് ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്നുവെന്ന് മാത്രം. അന്ന് പൊലീസ് സംരക്ഷണം തന്നു. സമാധാനമായി എന്ന് വിചാരിച്ചിരിക്കെയാണ് 15 ാം തിയ്യതി എന്റെ പേരിൽ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വളരെ പ്രയാസത്തിലാണ്, തോമസ് ജോർജ് പ്രതികരിച്ചു.