കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെ.സി.ബി.സി അല്മായ സംഘടന കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എഫ്)ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്നും കെ.സി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
ക്രൈസ്തവർക്കെതിരെയുള്ള വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ, ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ കണക്കിലെടുത്ത് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ന്യൂനപക്ഷകാര്യ മന്ത്രിയോടും അടിയന്തരവും നിർണായകവുമായ നടപടികൾ സ്വീകരിക്കാൻ കെ.സി.എഫ് അഭ്യർത്ഥിച്ചു.
ദൗർഭാഗ്യകരമായ ഈ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരെയുള്ള വർധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്നും തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണ്. മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനൽവൽക്കരിക്കാനോ അടിച്ചമർത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ തത്വങ്ങളെ ഇത് ദുർബലപ്പെടുത്തും.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണം. ഭാവിയിൽ ഇത്തരം അധികാര ദുർവിനിയോഗം തടയാൻ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ കൈക്കൊള്ളണം.
കെ.സി . എഫ് സംസ്ഥാന പ്രസിഡൻറ് അനിൽ ജോൺ ഫ്രാൻസിസ്, ജന.സെക്രട്ടറി വി.സി. ജോർജ്ജ്കുട്ടി , ട്രഷറാർ അഡ്വ. ബിജു കുണ്ടുകളം, വൈദിക ഉപദേഷ്ടാവ് ഫാ.തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു