കോഴിക്കോട്: ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. മന്ത്രി കെ.ബി.ഗണേഷ്കുമാർ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം .
വിദ്യാർഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച് 29ന് വിദ്യാർഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്തും. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് നിയമപരമായി തടസമില്ലെങ്കിൽ നിലവിലെ സ്ഥിതി തുടരാനും തീരുമാനമായി.
വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽവരും. ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ഗതാഗത കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.