കൊച്ചി / മുനമ്പം : സി.എൻ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ ഉടൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്
കാക്കനാട് കളക്ടറേറ്റിനുമുന്നിൽ വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുനമ്പം ജനതയെ സർക്കാർ ചർച്ചക്ക് വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന കാലവിളംബം ആസന്ന ഭാവിയിൽ വലിയ പ്രത്യഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ തോമസ് തറയിൽ, കെആർഎൽസിബിസി ഡപ്യൂട്ടി സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കുടുംബി സേവ സമാജം സംസ്ഥാന പ്രസിഡൻ്റ് എ.എസ് ശ്യാംകുമാർ, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡൻ്റ് മുരുകൻ കാതികുളത്ത്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി,, കെഎൽസിഡബ്യുഎ സംസ്ഥാന ട്രഷറർ റാണി പ്രദീപ്, കെസിവൈഎം സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആൻ്റണി തറയിൽ സിപി, ചെയർമാൻ ജോസഫ് റോക്കി, വൈസ് ചെയർമാൻ ജോസഫ് ബെന്നി, കോട്ടപ്പുറം രൂപത കെഎൽസിഎ പ്രസിഡൻ്റ് അനിൽ കുന്നത്തൂർ, സിഎസ്എസ് കോട്ടപ്പുറം രൂപത പ്രസിഡൻ്റ് ജിസ്മോൻ ഫ്രാൻസിസ്, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാടിക്ക്, കെഎൽസിഎ വരാപ്പുഴ അതിരൂപത നേതാക്കളായ ബാബു ആൻ്റണി, സിബി ജോയ് എന്നിവർ പ്രസംഗിച്ചു.
ധർണ്ണക്ക് മുന്നോടിയായി മുൻസിപ്പൽ ഓഫീസിനു മുന്നിൽനിന്ന് കളക്ടറേറ്റിൻ്റെ തെക്കേ ഗേറ്റിലേക്ക് റാലി നടന്നു. വരാപ്പുഴ, കോട്ടപ്പുറം,,
രൂപതകളിലെ അല്മായ നേതാക്കളും എസ്എൻഡിപി, കുടുംബി, വേട്ടുവ, ധീവര തുടങ്ങിയ സമുദായങ്ങളുടെ നേതൃനിരയും മുനമ്പം ജനതയും വൈദികരും, സന്യസ്തരും , കെആർഎൽസിസി, കെഎൽസിഎ, കെസിവൈഎം, സിഎസ്എസ്, കെഎൽസിഡബ്ല്യുഎ , കെഎൽഎം തുടങ്ങിയ സംഘടനകളുടെ നേതാക്കളും ഉൾപ്പെടെ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് പേർ പങ്കെടുത്തു.
മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമാധാനപരമായാണ് റാലിയും ധർണയും നടന്നത്.
നൂറ്റാണ്ടുകളായി മുനമ്പം കടൽത്തീരത്ത് മത്സ്യബന്ധനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങൾ, 36 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, 35 വർഷങ്ങൾക്കു മുമ്പ് ഫറൂഖ് കോളേജിൽനിന്ന് ഭൂമി വാങ്ങി കേരള രജിസ്ട്രേഷൻ വകുപ്പിന്റെ മാർഗനിർദേശപ്രകാരം കരമടച്ച് പോക്കുവരവ് നേടി സ്വത്തവകാശം സംരക്ഷിച്ചുവരികയായിരുന്നു. എന്നാൽ, 2022-ലാണ് വഖഫ് ബോർഡിന്റെ അവകാശവാദത്തെ തുടർന്ന് സർക്കാർ ഈ കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ നിഷേധിച്ചത്.
മുനമ്പം തീരദേശവാസികൾക്ക് നീതി ഉറപ്പാക്കുന്നതിന് സർക്കാർ സത്വരം ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ധർണയും റാലിയും.