ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്, മതേതരത്വം’ എന്നീ പദങ്ങൾ ആവശ്യമില്ലെന്ന നിലപാട് വീണ്ടും ഉയർത്തി ആർഎസ്എസ്. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് സർക്കാർ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ പദങ്ങളാണ് ഇവ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നത്.
ഇപ്പോൾ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയാണ് വിഷയം ഉയർത്തിക്കാട്ടിയത്. അടിയന്തിരാവസ്ഥയുടെ അൻപതാം വർഷത്തിലാണ് രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്ന ഈ ആശയം മുന്നോട്ട് വയ്ക്കുന്നത് .ഡൽഹിയിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹൊസബാലെ.
42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത് 1976 ആണ് .’സോഷ്യലി സം’, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത് ഈ ഭേദഗതിയിലൂടെയാണ് . ‘ അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു.
പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു-‘ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു .