തിരുവനന്തപുരം: ഇന്ന്, ജൂൺ 26 വൈകുന്നേരം നാലുമണിക്ക് ശുഭാംശു ശുക്ലയെയും സംഘത്തെയും വഹിച്ചുള്ള ബഹിരാകാശ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിറങ്ങി.
ശുഭാംശു ശുക്ലയ്ക്കൊപ്പമുള്ള നാലംഗ സംഘത്തിൻറെ ആക്സിയോം-4 ദൗത്യം 14 ദിവസം ബഹിരാകാശത്ത് പല പരീക്ഷണങ്ങൾക്കായാണ് പ്രയോജനപ്പെടുത്തുക .ശുഭാംശുവിൻറെ 7 വ്യത്യസ്ത പരീക്ഷണങ്ങളിലൊന്നായ വിത്തു പഠനത്തിനുള്ള വിത്തുകൾ മുഴുവനും കേരളത്തിൽ നിന്നാണ്. കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വികസിപ്പിച്ച വിത്തുകളുമായാണ് ശുഭാംശു ബഹിരാകാശത്തെത്തിയത്.
വിത്തുകളെ ബഹിരാകാശത്തെത്തിച്ചശേഷം വീണ്ടും ഭൂമിയിലെത്തിച്ചുണ്ടാകുന്ന മാറ്റം പഠന വിധേയമാക്കുകയാണ് ലക്ഷ്യമിടുന്നത് . ഇക്കാലത്തെ കാർഷിക വിളകൾ നേരിടുന്ന കാലവസ്ഥാ വ്യതിയാനം എന്ന പ്രതിസന്ധിയെ മറികടക്കാനുള്ള സാങ്കേതിക വിദ്യ ഇതിലൂടെ വികസിപ്പിക്കാനാകുമോ എന്നാണ് നിരീക്ഷിക്കപ്പെടുന്നത് .
വിത്തുകളിൽ നെല്ല്, തക്കാളി, വഴുതന, എള്ള്, കുറ്റിപ്പയർ എന്നിവയാണുള്ളത്. ഇവയെല്ലാം കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചതും കേരളത്തിലെ കർഷകർക്കേറെ പ്രിയപ്പെട്ടവയുമാണ്.കേരളത്തിലെ നെൽകർഷകർക്ക് ഏറെ പ്രയങ്കരമായ രണ്ട് അത്യുൽപ്പാദന നെല്ലിനങ്ങളാണ് ജ്യോതിയും ഉമയും.1974 ൽ കേരള കാർഷിക സർവകലാശാലയുടെ പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രമാണ് ജ്യോതി നെൽവിത്ത് വികസിപ്പിച്ചത്. 1998 ൽ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രമാണ് ഉമ നെൽ വിത്ത് വികസിപ്പിച്ചത്. ബഹിരാകാശത്തേക്ക് നെൽ വിത്തുകളിൽ നിന്ന് ഈ രണ്ട് ഇനങ്ങളെ പ്രാതിനിധ്യ സ്വഭാവത്തിൽ തിരഞ്ഞെടുത്താണ് ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുള്ളത് .