കൊച്ചി: പണ്ഡിറ്റ് ജവഹർലാൽ നെഹ്രു പ്രഥമ പ്രസിഡൻ്റായി ന്യൂഡൽഹി ആസ്ഥാനമായി 1952-ൽ സ്ഥാപിതമായ ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം എസ്ബിഐ മുൻ ചീഫ് മാനേജർ ഡോ. ഗ്രിഗറി പോളിന് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ വിതരണം ചെയ്തു.
നൊമ്പരങ്ങളുടെ ഉഴവുചാലുകൾ (നോവൽ), വി. ദേവസഹായ സന്നിധിയിലേക്ക് ഒരു യാത്രാ സഹായി (യാത്രാവിവരണം), ആറടി മണ്ണിലെ കാണാപ്പുറങ്ങൾ (കഥാസമാഹാരം), യൂറോപ്പിൻ്റെ ഹൃദയഭൂവിലേക്ക് (യാത്രാവിവരണം) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ. ഗ്രിഗറി പോൾ. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ അസ്സോസിയേറ്റ് സെക്രട്ടറി, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി, വോക്സ് നോവ ചീഫ് എഡിറ്റർ, പോണേക്കര വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ്, ബാങ്കേഴ്സ് ക്ലബ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, കേരള സാഹിത്യമണ്ഡലം ഓഡിറ്റർ, ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം കൺകറൻ്റ് ഓഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.
വിശ്വാസപരിശീലന രംഗത്ത് നാല്പതിലധികം വർഷമായി പ്രവർത്തിക്കുന്നതോടൊപ്പം, വരാപ്പുഴ അതിരൂപത ബിസിസി കമ്മീഷൻ റിസോഴ്സ് പേഴ്സൺ ആയും പ്രവർത്തിക്കുന്നു. ഡോ. ഗ്രിഗറി പോളിന് സാമൂഹിക, സാഹിത്യ, സാമ്പത്തിക, അദ്ധ്യാപന മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ബിഎസ്എസ് ദേശീയ അവാർഡ് നല്കുന്നത് എന്ന് ചെയർമാൻ പറഞ്ഞു.
തിരുവനന്തപുരത്ത് ബിഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ വച്ച് വിവിധ മേഖലകളിൽ ദേശീയ പുനരുജ്ജീവനത്തിനും സാമൂഹിക പുരോഗതിക്കും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കുള്ള അവാർഡ് വിതരണ ചടങ്ങിൽ വച്ചാണ് ഡോ. ഗ്രിഗറി പോളിന് അദ്ദേഹം പുരസ്കാരങ്ങൾ സമ്മാനിച്ചത്.