ജറുസലേം: ഇറാനിൽ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് ഇറാനിയൻ കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥനായ സയീദ് ഇസാദിയും ഇറാൻ്റെ റവല്യൂഷണറി ഗാർഡുകളിലെ രണ്ട് കമാൻഡർമാരുമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഇതിൽ ഹമാസുമായി ഏകോപന ചുമലതലയുള്ളയാളാണ് സയീദ് ഇസാദി.
ആണവ പദ്ധതികൾ വികസിപ്പിക്കാനുള്ള ടെഹ്റാൻ്റെ നീക്കങ്ങളെ തടഞ്ഞുവെന്നും മൂന്ന് വർഷത്തേക്ക് ഇനി അത് നടപ്പിലാക്കാനാകില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ അവകാശപ്പെട്ടു. തങ്ങൾക്കെതിരെയുള്ള ഭീഷണി ഇല്ലാതാക്കാൻ അവിടെ ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെന്നാണ് ഗിഡിയൻ മാധ്യമങ്ങളോട് പറഞ്ഞത് .
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസ് നേരിട്ട് ഇടപെടണമോയെന്ന് രണ്ടാഴ്ചക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു .
ഇറാനെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരാൻ ഇസ്രയേലിനോട് ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെടാൻ കഴിയില്ല- ട്രംപ് പറഞ്ഞു. ഇസ്രയേൽ സൈനികആക്രമണങ്ങളിൽ കമാൻഡർമാർ, ആണവ ശാസ്ത്രജ്ഞർ, സാധാരണക്കാർ എന്നിവരുൾപ്പെടെ കുറഞ്ഞത് 350 പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചത് .
ഇറാൻ്റെ ആണവ പദ്ധതിയുടെ വികാസത്തെക്കുറിച്ച് പാശ്ചാത്യ ശക്തികൾ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ആയുധങ്ങൾ വികസിപ്പിക്കാൻ ഇറാൻ എത്ര സമയമെടുക്കുമെന്ന് പറയുന്നത് “ശുദ്ധമായ ഊഹാപോഹം” മാത്രമാണ് – ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി പറഞ്ഞു.സംഘർഷം വളരെ അപകടകരമായ നിമിഷത്തിലാണെന്ന് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും പറഞ്ഞു.