ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ പോരിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. വിദ്യാർഥികൾ അടക്കമുള്ളവരെയും കൊണ്ടുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് വരുന്നത്.
110 പേരെയാണ് ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ എത്തിക്കുന്നത്. റോഡ് മാർഗമാണ് 200റോളം വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ അതിർത്തി കടന്ന് അർമേനിയയിൽ എത്തിയത്. വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യക്കാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപടിയെടുക്കുന്നത്.
ഇതുപ്രകാരം അസർബൈജാൻ, തുർക്മിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അതിർത്തികൾ വഴി പുറത്തെത്തിക്കാനാണ് നീക്കം. ഇറാനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളടക്കം പതിനായിരത്തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ഇന്ത്യൻ അധികൃതരുടെ ശ്രമം.
ഇറാനിലെ ഇന്ത്യൻ പൗരന്മാർ തെഹ്റാനിലെ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോൺ നമ്പർ ഉപയോഗിക്കാമെന്ന് എക്സിലൂടെ ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്വന്തം നിലക്ക് മാറാൻ സാധിക്കുന്നവർ എത്രയും വേഗം തെഹ്റാൻ നഗരം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനും നടപടി തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ തലസ്ഥാനമായ ടെൽഅവീവിൽ നിന്ന് ജോർഡൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻറെ തീരുമാനം.
ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ +972 54-7520711, +972 54-3278392 എന്നീ ടെലിഫോൺ നമ്പറുകളും cons1.telaviv@mea.gov.in ഇമെയ്ൽ സൗകര്യവും ഇസ്രായേലിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. എന്നാൽ, സ്ഥിതിഗതികൾ നോക്കി ഇസ്രായേൽ വിടാമെന്നാണ് നല്ലൊരു ശതമാനം മലയാളികളും തീരുമാനിച്ചിട്ടുള്ളത്.