തിരുവനന്തപുരം: സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. ഇതിനായി കേന്ദ്രീകൃത സോഫ്റ്റ് വെയർ ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ ഒരുക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .
സംസ്ഥാനത്തെ എല്ലാ ബ്ലഡ് ബാങ്കുകളേയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ് വെയർ പ്ലാറ്റ്ഫോമാണ് ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ. സർക്കാർ തലത്തിലെ കൂടാതെ സ്വകാര്യ ബ്ലഡ് ബാങ്കുകളെക്കൂടി ഈ സോഫ്റ്റ് വെയറിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു . കേരളത്തിൽ ലഭ്യമായ രക്തം ഒരൊറ്റ പ്ലാറ്റ്ഫോമിൽ ദൃശ്യമാക്കുന്നതിനും എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള സുരക്ഷയും പരിചരണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ സഹായിക്കും.
ഈ മാസം മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ പദ്ധതി ആരംഭിക്കും. തുടർന്ന് ഈ വർഷം തന്നെ കേരളം ഒട്ടാകെ പദ്ധതി യാഥാർഥ്യമാക്കുമെന്നും വീണ ജോർജ് അറിയിച്ചു. സംസ്ഥാന വ്യാപകമായി രക്തത്തിൻ്റെ ലഭ്യത കൃത്യമായി അറിയാൻ പൊതുജനങ്ങൾക്ക് ഒരു പോർട്ടൽ കൂടി ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും . ഈ വർഷം അവസാനത്തോടെ പോർട്ടൽ ജനങ്ങളിലേക്ക് എത്തിക്കും. ഇത് യാഥാർഥ്യമാവുന്നതോടെ എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങൾ ലഭ്യമാവുന്നതാണ് .
രക്തത്തിൻ്റെ ലഭ്യത ഉറപ്പ് വരുത്താനായി സാമൂഹികാരോഗ്യ കേന്ദ്രം മുതൽ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും വരെ ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകളോ ബ്ലഡ് ബാങ്കുകളോ സജ്ജമാക്കി. നേരത്തെ രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുകയും അപൂർവ രക്തത്തിനായി കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ സജ്ജമാക്കുന്നത്.
ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കെ-ഡിസ്ക്, കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, ഇ ഹെൽത്ത് എന്നിവ ചേർന്നാണ് പദ്ധതി . വരും വർഷങ്ങളിൽ 100 ശതമാനം സന്നദ്ധ രക്തദാനം എന്ന സുപ്രധാന ലക്ഷ്യം കൈവരിക്കാനും ലക്ഷ്യമിടുന്നുണ്ട് .