കോഴിക്കോട്: ബേപ്പൂരിനടുത്ത് തീപിടിത്തത്തിൽപ്പെട്ട വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിൽനിന്ന് ചോർന്ന ഇന്ധന എണ്ണ ശനിയാഴ്ചയോടെ ചാവക്കാടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) മുന്നറിയിപ്പ് നൽകി.
ജൂൺ 15 ഓടെ എറണാകുളം തീരത്തേക്കും ഈ ഇന്ധനയെണ്ണ എത്താൻ സാധ്യതയുണ്ടെന്നും വ്യക്തമായി. കേരള തീരം പാരിസ്ഥിതിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന ഭീഷണമായ സാഹചര്യമാണ് ഉരുത്തിരിയുന്നത് .
ബുധനാഴ്ച (ജൂൺ 11) മുതൽ 100 ടൺ ഇന്ധന എണ്ണ ചോർച്ചയെ മാനദണ്ഢമാക്കി , ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള INCOIS ന്റെ നൂതന പ്രവചന സാധ്യതകൾ ഉപയോഗിച്ചാണ് ഈ നിഗമനം .
ജൂൺ 9 ന് കോഴിക്കോട് തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത് . അപകടം സംഭവിച്ച് മൂന്നാം ദിവസമാണ് (ജൂൺ 11) ഈ മുന്നറിയിപ്പ് വന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പൽ. തീ പിടിത്തത്തെ തുടർന്ന് കപ്പലിപ്പോൾ ആരുമില്ലാതെ കടലിലാണ്.