ജെക്കോബി
വിഴിഞ്ഞം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലില്‍ നിന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ് സി) ഒരു പഴഞ്ചന്‍ ചരക്കുകപ്പല്‍, എല്‍സ 3, ആലപ്പുഴ തോട്ടപ്പള്ളി തീരത്തുനിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മുങ്ങിയതിന്റെ ദുരന്താഘാതത്തില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് കേരളതീരത്ത് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും തീരദേശവാസികള്‍ക്കും കൂടുതല്‍ ആപല്‍ക്കരമായ മറ്റൊരു ചരക്കുകപ്പലപകടം കണ്ണൂര്‍ ആഴീക്കലില്‍ നിന്ന് 81.4 കിലോമീറ്റര്‍ അകലെയായി സംഭവിക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് നവി മുംബൈയിലെ നാവ ശേവാ തുറമുഖത്തേക്കു പോവുകയായിരുന്ന സിംഗപ്പൂര്‍ രജിസ്ട്രേഷനുള്ള വാന്‍ ഹയി 503 എന്ന തയ് വാന്‍ ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ഡെക്കിനടിയില്‍ 1,083 കണ്ടെയ്നറുകളും ഡെക്കിനു മീതെ 671 കണ്ടെയ്നറുകളും കയറ്റിയ വാന്‍ ഹയി കപ്പലിലെ 143 കണ്ടെയ്നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളും ഖരവസ്തുക്കളും, പെട്ടെന്ന് സ്വയം തീപിടിക്കുന്ന വസ്തുക്കളും, വിഷമുള്ള രാസപദാര്‍ഥങ്ങളും അടക്കം ഇന്റര്‍നാഷണല്‍ മാരിടൈം ഡെയ്ഞ്ചറസ് ഗുഡ്സ് വിഭാഗത്തില്‍പെടുന്ന അത്യന്തം അപകടകാരിയായ ചരക്കാണുള്ളതെന്ന് കാര്‍ഗോ മാനിഫെസ്റ്റില്‍ വെളിപ്പെട്ടു.
രണ്ടായിരം ടണ്‍ ഹെവി ഫ്യൂയലും 240 ടണ്‍ ഡീസലും കപ്പലിലെ ടാങ്കിലുണ്ട്. വന്‍കരത്തട്ടിന്റെ അതിരില്‍ ആയിരം മീറ്ററോളം കുത്തനെ ചെരിവുള്ള മേഖലയില്‍ നങ്കൂരമുറപ്പിക്കാനാകാത്തത്രയും ആഴമുള്ള ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിയന്ത്രണമില്ലാതെ നീങ്ങുന്ന കപ്പലിലാകെ തീയാളിപ്പടര്ന്നിരിക്കെ, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും തീയണയ്ക്കാനും കപ്പലും കടലിലേക്കു തെറിച്ചുവീഴുന്ന കണ്ടെയ്നറുകളും തീരത്തിനു ഭീഷണിയാകാതെ നോക്കാനും മൂന്നു ദിവസം തീവ്രശ്രമം നടത്തുകയായിരുന്നു.
കൊച്ചി തീരത്തുനിന്ന് 74 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി, ഒരു ഭാഗത്തേക്ക് ചരിഞ്ഞ് 24 മണിക്കൂര്‍ കൊണ്ട് മുങ്ങിയ എല്‍സ കപ്പലിലെ 24 ജീവനക്കാരെയും രക്ഷിക്കാനായി; എന്നാല്‍ വാന്‍ ഹയി കപ്പലിന്റെ ക്യാപ്റ്റനും മൂന്ന് എന്‍ജിനിയര്‍മാരും ഉള്‍പ്പെടെ നാലുപേരെ – രണ്ടു തയ് വാന്‍കാരും ഒരു ഇന്തൊനീഷ്യനും ഒരു മ്യാന്മര് സ്വദേശിയും – കാണാതായി. 18 പേരെ രക്ഷിച്ചതില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റിരുന്നു. തയ് വാന്‍കാരായ ആറുപേര്‍ ഉള്‍പ്പെടെ 14 ‘ചൈനക്കാരെ’ രക്ഷിച്ചതിന് ചൈനീസ് എംബസി ഇന്ത്യയ്ക്ക് നന്ദിയര്പ്പിക്കുകയുണ്ടായി.
എല്‍സ കപ്പല്‍ മുങ്ങിയപ്പോള്‍ കപ്പലില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ച തടയുന്നതിന് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും ഡോണിയര്‍ സര്‍വെയ്ലന്‍സ് വിമാനവും നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. വാന്‍ ഹയില്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന കണ്ടെയ്നറുകളിലെ തീ നിയന്ത്രിക്കാന്‍ രാവും പകലും പൊരുതിയ കോസ്റ്റ് ഗാര്‍ഡിനും നാവികസേനയ്ക്കുമൊപ്പം വിദേശത്തുനിന്നെത്തിയ സാല്‍വേജ് വിദഗ്ധര്‍ക്കും ഇന്നലെ 40 ശതമാനത്തോളം തീയണയ്ക്കാനായതോടെ, സാല്‍വേജ് ടീമിലെ അഞ്ച് അംഗങ്ങളെയും ഒരു എയര്‍ക്രൂ ഡൈവറെയും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ വീഞ്ചില്‍ നിന്ന് കപ്പലിലേക്ക് ഇറക്കി. കപ്പലിന്റെ മുന്‍ഭാഗത്ത് വടം കെട്ടിയുറപ്പിച്ച് വാട്ടര്‍ലില്ലി എന്ന ടഗ്ബോട്ടുമായി ബന്ധിപ്പിക്കാനായിരുന്നു ആ സാഹസിക ദൗത്യം. തെക്കുകിഴക്കു ദിശയിലേക്ക് ഒഴുകിനീങ്ങിക്കൊണ്ടിരുന്ന കപ്പല്‍ കെട്ടിവലിച്ച് പുറങ്കടലിലേക്കു നീക്കുകയാണ് ലക്ഷ്യം.
ഉഗ്രസ്ഫോടന സാധ്യതയുള്ള കപ്പല്‍ തീരത്തേക്ക് അനിയന്ത്രിതമായി ഒഴുകിനീങ്ങുന്നത് തടയാനുള്ള തന്ത്രപ്രധാനമായ നീക്കം.
ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രഥമ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്മിഷന് ചെയ്ത് ഒരുമാസം തികയുമ്പോഴേക്കും, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എംഎസ് സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ട മഹാസുദിനത്തിലാണ് ബേപ്പൂരിനും അഴീക്കലിനും പടിഞ്ഞാറായി വാന്‍ ഹയി കണ്ടെയ്നര്‍ കപ്പലില്‍ തീപിടുത്തമുണ്ടായത് എന്നത് ഐറിനയുടെ വരവേല്പിന്റെ പിആര്‍ പബ്ലിസിറ്റിക്ക് നന്നേ മങ്ങലേല്പിച്ചു.
വിഴിഞ്ഞത്തെ ബെര്‍ത്തില്‍ പ്രവര്‍ത്തനക്ഷമമായ 400 മീറ്റര്‍ പരിധിയില്‍ കൃത്യമായി വന്നടുക്കാനായി ഊഴംകാത്ത് ‘അള്‍ട്രാ ലാര്‍ജ്’ ഇനത്തില്‍പെട്ട, 399.9 മീറ്റര്‍ നീളമുള്ള ഐറിന ഔട്ടര്‍ ആങ്കറേജില്‍ കിടക്കുമ്പോള്‍, എംഎസ് സി എല്‍സ 3 കപ്പലില്‍ നിന്ന് തെക്കന്‍ കേരളത്തിലെ തീരമേഖലയിലാകെ അടിഞ്ഞ പ്ലാസ്റ്റിക് പെല്ലറ്റുകളും (നര്‍ഡില്‍സ്) കണ്ടെയ്നറുകളും ബാരലുകളും ചുറ്റുവട്ടത്തുണ്ടായിരുന്നു.
ഇന്ത്യന്‍ തീരത്ത് പ്ലാസ്റ്റിക് പെല്ലറ്റുകളുടെ ഏറ്റം ആപല്‍ക്കരമായ വ്യാപനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദുരന്തത്തിന്റെ വ്യാപ്തി തമിഴ്നാട്ടിലെ ധനുഷ്കോടി വരെ എത്തിയത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരീക്ഷണത്തിന് ഇടയാക്കിയിട്ടുണ്ട്.
നവകേരള നിര്‍മിതി എന്ന ആഖ്യാനത്തിന് പൊലിമ നല്കുന്ന, പ്രകൃതിദുരന്തങ്ങളുടെയും മനുഷ്യനിര്‍മിത ദുരന്തങ്ങളുടെയും അത്യപൂര്‍വ സംയുഗത്തില് ‘രക്ഷകനായി’ അവതരിക്കാന്‍ യോഗമുണ്ടായ നമ്മുടെ മുഖ്യമന്ത്രി, കേരളത്തിലെ തീരദേശജനതയുടെ ജീവരക്ഷയും ജീവനോപാധിയുമായ കടല്‍, സമുദ്രവിഭവങ്ങള്‍, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, മത്സ്യാഹാര സംസ്കാരം, പൊതുജനാരോഗ്യം എന്നിവയെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന എല്‍സ കപ്പലപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ദുരന്തത്തിന്റെ ആഘാതങ്ങളും കെടുതികളും പഠിക്കാന്‍ വിദഗ്ധ സമിതികളെ ചുമലതപ്പെടുത്തുകയും ചെയ്തു.
കപ്പല്‍ മുങ്ങിയിടത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ (37 കിലോമീറ്റര്‍) ചുറ്റളവില്‍ മീന്‍പിടിത്തം നിരോധിച്ചതിനാല്‍ ‘ബുദ്ധിമുട്ടിലായ’ നാലു ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ഒരുമാസത്തേക്ക് 1,000 രൂപയും ആറുകിലോ അരിയും ഔദാര്യപൂര്‍വം അനുവദിച്ചു. കപ്പലപകടം മൂലം എട്ടു ദിവസത്തോളം കടല്‍പ്പണി മുടങ്ങിയ വകയില്‍ 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 27,020 അനുബന്ധ തൊഴിലാളികള്‍ക്കും ഇടക്കാല ആശ്വാസമായി 1,000 രൂപ വീതം നല്കാന് 10.55 കോടി രൂപയും, ഓരോ കുടുംബത്തിനും ആറുകിലോ അരി അനുവദിച്ച വകയില്‍ 30 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് അനുവദിച്ചത് ദുരന്തത്തിന്റെ നഷ്ടപരിഹാരത്തിനായുള്ള കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കപ്പലിലെ കണ്ടെയ്നറുകളില്‍ എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും ഉണ്ടെന്നിരിക്കെ, മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുംവിധം അപകടകരമായും ഉദാസീനമായും കപ്പല്‍ കൈകാര്യം ചെയ്തുവെന്നും, കപ്പല്‍ മുങ്ങിയതില്‍ നിന്ന് വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറംതള്ളപ്പെട്ടതു മൂലം പരിസ്ഥിതി പ്രശ്നങ്ങളുണ്ടായി മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും കാട്ടി, കപ്പല്‍ മുങ്ങിയിട്ട് 18-ാം ദിവസം, ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ അമ്പലപ്പുഴയില്‍ നിന്ന് ഒരു സിപിഎം നേതാവ് നല്കിയ പരാതിയില്‍ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
”പേരുകേട്ട കമ്പനിയായ എംഎസ് സി, വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാനപ്പെട്ട ഇടപാടുകാരാണ്, ഇവിടത്തെ പ്രവര്‍ത്തനത്തിന് ഈ കപ്പല്‍ കമ്പനിക്ക് കേരളത്തിന്റെ സഹകരണം വേണം, അതിനാല്‍ അവരെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴ്ക്കാതെ ഇന്‍ഷുറന്‍സ് ക്ലെയിം വഴി നഷ്ടപരിഹാരത്തിനു ശ്രമിക്കണം” എന്ന് മേയ് 29ന് മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു എന്ന ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഔദ്യോഗിക കുറിപ്പ് പുറത്തായത് പൊല്ലാപ്പാവുകയായിരുന്നു.
ഉള്‍ക്കടലില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ കേസ് എടുക്കുന്നത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ്, തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലിനപ്പുറത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ കേസെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല എന്നൊക്കെയാണ് ഇന്നലെ വരെ സര്‍ക്കാര്‍ ന്യായം പറഞ്ഞിരുന്നത്. എന്നാല്‍ തീരസംസ്ഥാനത്തെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് 200 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ക്രിമിനല്‍ കേസെടുക്കാന്‍ അധികാരമുണ്ടെന്ന് 2016 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. 2012ല്‍, കേരളതീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന എന്‍ റിക്ക ലെക്സി കടല്‍ക്കൊല സംഭവത്തില്‍, 45 നോട്ടിക്കല്‍ മൈല്‍ അകലെയെത്തിയ കപ്പല്‍ തിരിച്ചെത്തിച്ചാണ് കോസ്റ്റല്‍ പൊലീസ് കേസെടുത്തത്.
വിഴിഞ്ഞത്തുനിന്ന് ചരക്കു കയറ്റി കൊച്ചിയിലേക്കു യാത്രയായ എംഎസ് സിയുടെ എല്‍സ കപ്പല്‍ മുങ്ങിയത് എങ്ങനെയാണെന്ന് അന്വേഷിച്ചാല്‍ അദാനിക്കു മുഷിച്ചിലാകും എന്ന് മുഖ്യമന്ത്രിക്ക് തോന്നുന്നുണ്ടോ? മുങ്ങിയ കപ്പലില്‍ നിന്നുള്ള ഏതെങ്കിലും ചരക്കോ കണ്ടെയ്നറോ കരയ്ക്കടിഞ്ഞാല്‍ 200 മീറ്റര്‍ അടുത്തേക്ക് ആരും പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി സംഭവദിവസം തന്നെ ശബ്ദസന്ദേശത്തിലൂടെ നാട്ടിലുടനീളം മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, കപ്പലിലുണ്ടായിരുന്ന ചരക്കിന്റെ വിവരങ്ങള്‍ (യഥാര്‍ഥ കാര്‍ഗോ മാനിഫെസ്റ്റ്) ഇന്നുവരെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് കമ്പനിയോ, അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനിയോ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങോ, സംസ്ഥാന തുറമുഖ മന്ത്രിയോ, എംഎസ് സി കപ്പല്‍ കമ്പനിയോ കസ്റ്റംസോ പുറത്തുവിട്ടിട്ടില്ല.
പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തില്‍ എല്ലാ വിവരങ്ങളും ലഭ്യമാക്കണം എന്ന് കേരള ഹൈക്കോടതി ചീഫ് ജസിറ്റിസ് നിര്‍ദേശിച്ചിട്ടും ഒരു എക്സ്എല്‍ ഷീറ്റില്‍, ഹസാഡസ് ചരക്കിനെ സംബന്ധിച്ച അപൂര്‍ണമായ വിവരങ്ങളാണ് കോടതിക്കു മുമ്പാകെ സമര്‍പ്പിച്ചത്. നാലു കണ്ടെയ്നറുകളില്‍ ‘ക്യാഷ്’ ആണെന്ന് അതില്‍ എഴുതിയിരുന്നു. എന്നാല്‍ അത് കാഷ്യുനട്ട് ആണെന്ന് പിന്നീട് വിശദീകരണമുണ്ടായി. തേങ്ങയും ബ്രസീല്‍ നട്ടും കശുവണ്ടിയും നിറച്ച കണ്ടെയ്നറുകളുടെ നീണ്ട പട്ടിക വേറെയുണ്ടുതാനും. എന്തൊക്കെയോ ദുരൂഹതകള്‍ എല്‍സയിലെ 643 കണ്ടെയ്നറുകളില്‍ മറഞ്ഞിരിപ്പുണ്ട്. ഷിപ്പിങ് ഏജന്റ് കസ്റ്റംസിനു സമര്‍പ്പിക്കുന്ന രേഖയാണ് കാര്‍ഗോ മാനിഫെസ്റ്റ്. 18 ദിവസമായിട്ടും അത് സത്യസന്ധമായി ജനങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ ഭയപ്പെടുന്നത് എന്തിനാണ്?
കണ്ടെയ്നര്‍ ടെര്‍മിനലുകള്‍ ഓപ്പറേറ്റ് ചെയ്യാനും അവയില്‍ നിക്ഷേപം നടത്താനുമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന് (മുന്തി ലിമിറ്റഡ്) വിഴിഞ്ഞം റീജനല്‍ ട്രാന്‍സ്ഷിപ്മെന്റ് ഹബ് വികസനത്തില്‍ അദാനി വലിയ പങ്ക് നല്‍കുന്നുണ്ട്. അദാനി പോര്‍ട്സിന് എംഎസ് സി കപ്പല്‍ കമ്പനിയുമായി പങ്കാളിത്തവും സംയുക്ത സംരംഭങ്ങളുമുണ്ടെന്നത് രഹസ്യമൊന്നുമല്ല. എംഎസ് സിയുടെ മുന്തി ലിമിറ്റഡിന് ഗുജറാത്തിലെ അദാനിയുടെ മുന്ദ്ര പോര്‍ട്ടിലെ സിടി3 കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയില്‍ 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ചെന്നൈയ്ക്ക് സമീപം അദാനിയുടെ എന്നൂര് കണ്ടെയ്നര്‍ ടെര്‍മിനലില്‍ 49% ഓഹരി പങ്കാളിത്തം എംഎസ് സിക്കുണ്ട്.
മുന്ദ്ര, ഹസീറ, കാട്ടുപള്ളി, എന്നൂര് ആപ്സെസ് തുറമുഖങ്ങളില്‍ സ്ട്രാറ്റജിക് പങ്കാളിത്തമാണ്. വിഴിഞ്ഞത്തെ ബംഗാളിലെ ഹല്‍ദിയാ ഡോക് കോംപ്ലക്സുമായി ബന്ധിപ്പിക്കുന്ന ഫീഡര്‍ സര്‍വീസ് അദാനി എംഎസ് സിയെയാണ് ഏല്പിച്ചിരിക്കുന്നത്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഗെയ്റ്റ് വേ (എക്സിം) കാര്‍ഗോ ഓപ്പറേഷന്‍സ് കൈകാര്യം ചെയ്യുന്നത് എംഎസ് സിയായിരിക്കും. എംഎസ് സി ഷിപ്പിങ് കമ്പനിയുടെ സ്വകാര്യ റെയില്‍ കണ്ടെയ്നര്‍ മെഡ് ലോഗ് ടെര്‍മിനല്‍ 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇപ്പോള്‍ പ്രതിമാസം 48 എംഎസ് സി കപ്പലുകളാണ് വിഴിഞ്ഞത്ത് അടുക്കുന്നത്. ഇത് 60 ആയി ഉയര്‍ത്താനാണ് പ്ലാന്‍. ചൈനയിലെ ഷാന്‍ഡോങ്, ബുസാന്‍, നിങ്ബോ-ഷൗഷാന്‍, ഷാങ്ഹായ്, യാന്റിയന്‍ തുറമുഖങ്ങളും സിംഗപ്പൂര്‍, വലന്‍സിയ, ബാഴ്സലോണ, ജിയോയ ടൗറോ തുടങ്ങിയവയും ഉള്‍പ്പെടുന്ന എംഎസ് സിയുടെ ജെയ്ഡ് സര്‍വീസിലും, പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കുള്ള എക്സ്പ്രസ് സര്‍വീസിലും വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 24 നില കെട്ടിടത്തിന്റെ ഉയരത്തില്‍ കണ്ടെയ്നറുകള്‍ അടുക്കിവയ്ക്കാവുന്ന ഐറിനയ്ക്കു മുന്‍പായി എംഎസ് സിയുടെ തുര്‍ക്കിയെ, മിഷേല്‍ കപ്പെല്ലീനി, ക്ലോദ് ജിഹാര്ദെ, ആന്ന, കെയ്ലി തുടങ്ങിയ വലിയ കപ്പലുകളും വിഴിഞ്ഞത്ത് എത്തി.
24,346 ടിഇയു ശേഷിയുള്ള എംഎസ് സി ഐറിന വാസ്തവത്തില്‍ വിഴിഞ്ഞത്ത് എത്തിച്ചതും ഇവിടെ നിന്ന് കയറ്റിയതും എത്ര കണ്ടെയ്നറാണ്? എന്തായിരുന്നു ചരക്ക്? ആ കാര്‍ഗോ മാനിഫെസ്റ്റ് പരസ്യപ്പെടുത്താനിടയുണ്ടോ?
ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് എംഎസ് സി കപ്പലുടമയെയും എല്സയുടെ ക്യാപ്റ്റനെയും ജീവനക്കാരെയും പ്രതിചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ ഭാരതീയ ന്യായ സംഹിത വകുപ്പുകളെല്ലാം തന്നെ സ്റ്റേഷന് ജാമ്യം ലഭിക്കാവുന്നതോ പരമാവധി ആറുമാസം വരെ തടവു ലഭിക്കാവുന്നതോ പതിനായിരം രൂപ പിഴശിക്ഷ ലഭിക്കാവുന്നതോ ആണത്രെ. ക്രിമിനല്‍ കേസെടുത്തു എന്നു വരുത്തിതീര്‍ക്കാന്‍ മാത്രമാണോ ഈ അടവ്?
കേരളത്തിലെ മത്സ്യമേഖല ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ ദിനങ്ങളില്‍, സമുദ്രങ്ങളെയും സമുദ്രവിഭവങ്ങളെയും സംരക്ഷിക്കാനും സുസ്ഥിര വികസന ലക്ഷ്യം നടപ്പാക്കാനും വേണ്ടി ഐക്യരാഷ് ട്ര സംഘടന ഫ്രാന്‍സിലെ നീസില്‍ സംഘടിപ്പിക്കുന്ന ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയാണ് നമ്മുടെ ഫിഷറീസ് മന്ത്രി സജി ചെറിയാന്. അദ്ദേഹത്തിന്റെ ഒരു രാജ്യാന്തര പ്രസ്താവനയുടെ കുറവേ ഇനി ബാക്കിയുള്ളൂ.