കൊച്ചി: കൊച്ചിയിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ MSC 3 എൽസ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ . അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ എംഎസ്സി കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്നറിയിപ്പ് നൽകി . ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ കമ്പനി കാലതാമസം വരുത്തിയെന്ന് കാട്ടി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു.
കഴിഞ്ഞ മാസം 24നായിരുന്നു കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പലായ എംഎസ്സി എൽസ 3 അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു.
അപകടം കേരള തീരത്തെ ഇതിനകം ബാധിച്ചു. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കിയെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ധനം നീക്കുന്നത് ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളിൽ ഇന്ധനം നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലാത്തപക്ഷം ഇന്ത്യൻ നിയമപ്രകാരം നടപടിയെടുക്കും. അടിയന്തര നടപടിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കോഴിക്കോട് പുറംകടലിൽ കപ്പലിന് തീപിടിച്ചതിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കർശനമാക്കി . മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടൻ എത്തിക്കണമെന്നാണ് വാൻ ഹായ് കമ്പനിക്ക് കേന്ദ്രം നിർദേശം നൽകിയത് .
സാൽവേജ് നടപടിക്രമങ്ങൾ വൈകിച്ചാൽ ക്രിമിനൽ നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ലെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി .