കൊച്ചി : ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട വാൻ ഹായ് 503 ചരക്ക് കപ്പലിലെ തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അഗ്നിബാധയുണ്ടായി ഇരുപത്തി നാല് മണിക്കൂർ പിന്നിടുമ്പോഴും കപ്പലിൽ നിന്നും വലിയ തോതിൽ തീ കത്തുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള പറഞ്ഞു. അതേസമയം വ്യോമ നിരീക്ഷണത്തിനായി പുറപ്പെട്ട ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഡോണിയർ വിമാനം സംഭവസ്ഥലത്ത് നീരിക്ഷണം തുടരുകയാണ്.
കാണാതായ കപ്പൽ ജീവനക്കാരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കോസ്റ്റ് ഗാർഡ് കപ്പൽ സമർത്ത് ഇന്ന് രാവിലെ വിദഗ്ദരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് .
സാച്ചേത്, സമുദ്ര പ്രഹരി എന്നീ കോസ്റ്റ് ഗാർഡ് കപ്പലുകളുടെ അഗ്നിശമന സേന രാത്രി മുഴുവൻ സംഭവസ്ഥലത്ത് തുടർന്നു.അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും രക്ഷപ്പെട്ട 18 പേരെ ഐഎൻഎസ് സൂറത്തിൽ മംഗലാപുരം തുറമുഖത്ത് എത്തിച്ചു.
ഇടയ്ക്കിടെ പൊട്ടിത്തെറിയുണ്ടായ കപ്പലിൽ നിന്നും നിരവധി കണ്ടെയ്നറുകളാണ് കടലിൽ വീണത്. അതീവ ഗുരുതരമായ രാസവസ്തുക്കളുള്ള 157 കണ്ടെയ്നറുകൾ കപ്പലിൽ ഉള്ളതാണ് വലിയ ആശങ്കക്ക് കാരണമാകുന്നത് .
വാൻ ഹായ് 503 എന്ന കപ്പലിൽ ക്ലാസ് 3 വിഭാഗത്തിൽ പെടുന്ന കണ്ടെയ്നറുകളാണുള്ളത് . എളുപ്പത്തിൽ തീപിടിക്കാവുന്ന ദ്രാവകങ്ങളാണ് ഇതിൽ . ക്ലാസ് 4.1 വിഭാഗത്തിൽ പെടുന്ന എളുപ്പത്തിൽ തീപിടിക്കാവുന്ന ഖരവസ്തുക്കൾ, ക്ലാസ് 4.2 വിഭാഗത്തിൽ പെടുന്ന എളുപ്പത്തിൽ തീപിടിക്കാവുന്ന വസ്തുക്കൾ, ക്ലാസ് 6 വിഭാഗത്തിൽ പെടുന്ന വിഷവസ്തുക്കൾ എന്നിവയാണ് കപ്പലിലെ കണ്ടെയ്നറിൽ .