ഇംഫാൽ: വീണ്ടും മണിപ്പൂർ സംഘർഷഭരിതമാവുകയാണ് . മെയ്തെയ് തീവ്ര സംഘടനയായ ‘ആംരംഭായ് തെങ്കോൽ’ നേതാവിന്റെ അറസ്റ്റിനെ തുടർന്നാണ് സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത് .
നേതാവിനെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സർക്കാർ അഞ്ച് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഇംഫാൽ, വെസ്റ്റ് ഇംഫാൽ, ഥൗബൽ, ബിഷ്ണുപുർ, കാചിങ് ജില്ലകളിലാണ് അഞ്ച് ദിവസത്തേക്ക് വിലക്ക്. ഇംഫാലിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി . റോഡിൽ ടയറുകൾ കത്തിച്ചു.
വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് കലാപം ആളിക്കത്തിക്കാൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടാമെന്നും ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അധികൃതർക്ക് ആശങ്കയുണ്ട് .
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു . ബിഷ്ണുപൂരിൽ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.