ബ്രസീലിയ : ബ്രിക്സ് പാർലമെൻ്ററി ഫോറത്തിൻ്റെ 11ാമത് വാർഷിക യോഗം ബ്രസീലിൽ ചേർന്നു. ഈ വർഷത്തെ പാർലമെൻ്ററി ഫോറത്തിൽ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്.
ലോക്സഭ സ്പീക്കർ ഓം ബിർളയുടെ നേതൃത്വത്തിലുള്ള ഉന്നതതല പാർലമെൻ്ററി പ്രതിനിധി സംഘമാണ് ഇന്ത്യയെ പങ്കെടുത്തത്. സമ്മേളനത്തിൽ പാർലമെൻ്റ് പ്രതിനിധികൾ സംയുക്ത പ്രഖ്യാപനം തയാറാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു .
പഹൽഗാം ഭീകരാക്രമണത്തെ പാർലമെന്ററി ഫോറം ശക്തമായി അപലപിച്ചതായും ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന ഇന്ത്യയുടെ നയത്തോട് സഹകരിക്കാൻ സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു. നിർമ്മിത ബുദ്ധി, ആഗോള വ്യാപാരവും സമ്പദ് വ്യവസ്ഥയും പാർലമെൻ്ററി സഹകരണം, ആഗോള സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടായി .
തീവ്രവാദ സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കുക, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുക, ആധുനിക സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയുക, അന്വേഷണ നീതിന്യായ പ്രക്രിയകളിൽ സഹകരിക്കുക എന്നീ നിലപാടുകൾ ലോക്സഭാ സ്പീക്കർ ഓം ബിർള ശക്തമായ ഭാഷയിൽ അവതരിപ്പിച്ചു.
സമ്മേളനത്തിൻ്റെ സമാപനത്തിൽ, 12ാമത് ബ്രിക്സ് പാർലമെൻ്ററി ഫോറത്തിൻ്റെ ആതിഥേയത്വം ഇന്ത്യയെ ഏൽപിക്കുകയും ഓംബിർളയെ അതിൻ്റെ ചെയർമാനായി നിയമിക്കുകയും ചെയ്തു.