കൊച്ചി : ടെട്രാ പോഡ് കടൽ ഭിത്തി ഇനിയും പൂർത്തീകരിക്കാനുള്ള കണ്ണമാലി മുതൽ മാനാശ്ശേരി വരെയുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ എന്ന് പൂർത്തിയാക്കുമെന്നതിനെ സംബന്ധിച്ചസമയക്രമം അറിയിക്കാൻ ഹൈകോടതി പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനെ തുടർന്ന് ഇറിഗേഷൻ ഉദ്ദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും ബന്ധപ്പെട്ട ഫയലുകളുമായി നേരിട്ട് ഹാജരാകാൻ ഹൈകോടതി ഇടക്കാല ഉത്തരവിട്ടു.
കണ്ണമാലി, ചെറിയ കടവ്, മാനാശ്ശേരി പ്രദേശങ്ങളിൽ കടൽകയറ്റം ശക്തിപ്പെട്ട പശ്ചാതലത്തിൽ, ചെല്ലാനം മുതൽ ഫോർട്ടു കൊച്ചിവരെയുള്ള പ്രദേശങ്ങളിലെ കാലാക്രമണത്തിന് പരിഹാരമാവശ്യപ്പെട്ട് നൽകിയിട്ടുള്ള റിട്ട് ഹർജി തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഉത്തരവിട്ടത്.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ടി.എ.ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജിൻസൺ വെളുത്ത മണ്ണുങ്കൽ തുടങിയവർ നൽകിയ റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്
വാദികൾക്കുവേണ്ടി അഡ്വ. ഷെറി ജെ. തോമസ് ഹാജരായി.
കോടതി ഉത്തരവിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തു പ്രസി ഡന്റിനെ നേരിൽ കാണുകയും, സ്ഥിതിഗതികൾ കോടതിയെ ബോധ്യപ്പെടുത്താൻ പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
സ്ഥിതിഗതികൾ വിലയിരുത്തുവാനും തുടർ നടപടികൾ ത്വരിതപ്പെടുത്തുവാനും KRLCC വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, KLCA സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്,ജന.സെക്രട്ടറി ബിജു ജോസി, ഫാ. ആൻ്റണി കുഴിവേലിൽ, ഫാ. സെബാസ്റ്റിൻ പനഞ്ചിക്കൽ , ഫാ. ജോസ് പ്രമോദ് ശാസ്താംപറമ്പിൽ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, റോയി പാളയത്തിൽ, എൻ.ജെ.പൗലോസ്, ജെയ്സൺ പര്യാത്തുശ്ശേരി തുടങ്ങിയവർ ദുരന്ത മേഖല സന്ദർശിച്ചു.