ജെക്കോബി
മുനമ്പത്തെ ഭൂമി കേരള വഖഫ് ബോര്‍ഡിന്റെ ആസ്തിപ്പട്ടിക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് ഇടവരുത്തിയ അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തെ ഉത്തരവുകള്‍ പുനഃപരിശോധിക്കുകയും, മുനമ്പത്തേത് വഖഫ് ഭൂമിയാണോ അതോ ക്രയവിക്രയ അവകാശത്തോടെ ഫാറൂഖ് കോളജിന് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണോ എന്ന അടിസ്ഥാന പ്രശ്നത്തില്‍ അന്തിമ തീര്പ്പുകല്പിക്കേണ്ട കോഴിക്കോട്ടെ വഖഫ് ട്രൈബ്യൂണലില്‍ നിര്‍ണായകമായ നിലപാട് സ്വീകരിക്കുകയും, ഹൈക്കോടതിയില്‍ ഇതിന് ആവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്ത് മുനമ്പത്തെ പാവപ്പെട്ട ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം.
മുനമ്പം കടപ്പുറത്തെ തങ്ങളുടെ ഭൂസ്വത്തുക്കളുടെ മേലുള്ള റവന്യൂ അവകാശങ്ങള്‍ ‘നിഷേധിക്കപ്പെട്ടവരെ’ സംസ്ഥാന സര്‍ക്കാരിന് നിലവിലുള്ള നിയമപ്രകാരം സംരക്ഷിക്കാനാകുമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മിഷന് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് വിശ്വസനീയമായ വിവരം. മുനമ്പം നിവാസികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷന് റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ച് തങ്ങള്‍ക്ക് അനുകൂലമായി എത്രയും വേഗം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞ എട്ടുമാസമായി കടപ്പുറം വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തില്‍ ഉപവാസ സമരം തുടര്‍ന്നുവരുന്ന 610 കുടുംബങ്ങളിലെ 2,500 അംഗങ്ങളും അവരോടൊപ്പമുള്ള നാട്ടുകാരും കോട്ടപ്പുറം രൂപതയും കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹവും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള വിവിധ വിഭാഗക്കാരും പ്രസ്ഥാനങ്ങളും പ്രത്യാശിക്കുന്നത്.
സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങളുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയെയും ക്ഷേമകാര്യങ്ങളെയും കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനായ കമ്മിഷന് 4.87 ലക്ഷം നിവേദനങ്ങള്‍ പരിശോധിച്ച് രണ്ടു വാല്യങ്ങളിലായി 500 ശുപാര്‍ശകള്‍ സഹിതം 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ആ റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിച്ചു തുടങ്ങിയതായി സര്‍ക്കാര്‍ ഇടയ്ക്കിടെ അവകാശപ്പെടുന്നുണ്ട്. അതുപോലെയാവില്ല മുനമ്പം കമ്മിഷന് റിപ്പോര്‍ട്ടിന്റെ ഗതി എന്നു പ്രതീക്ഷിക്കാം.
‘വഖഫ്’ അവകാശവാദത്തില്‍ കുടുങ്ങിയ മുനമ്പം തീരഭൂമിയുടെ കാര്യത്തില്‍ ‘വസ്തുതാപഠനം നടത്തി യഥാര്‍ഥ ഭൂവുടമകളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന്’ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന് പബ്ലിക് ഹിയറിങ് പൂര്‍ത്തിയാക്കിയ ഉടന്‍, കമ്മിഷന് നിയമനത്തിനെതിരെ ചില തല്പരകക്ഷികള് ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിള്‍ ബെഞ്ച്, കമ്മിഷന്റെ നിയമനം നിയമവിരുദ്ധമാണെന്നു വിധിക്കുകയും ചെയ്തു. പിന്നീട് ഡിവിഷന് ബെഞ്ച് പുനരുജ്ജീവിപ്പിച്ചതിലൂടെയാണ് കമ്മിഷന്, നീട്ടിക്കിട്ടിയ കാലാവധിക്കുള്ളില്‍, ഇക്കഴിഞ്ഞ 28ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായത്.
കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്മെന്റിനു പണം നല്കി തീറുവാങ്ങി പതിറ്റാണ്ടുകളായി കൈവശം വച്ച് കരമടച്ചുവന്ന ഭൂമിയില്‍, ഒരു നോട്ടീസ് പോലുമില്ലാതെ പൊടുന്നനെ ഒരുനാള്‍ റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മൂന്നു വര്‍ഷമായി തീതിന്നു കഴിയുന്ന ജനങ്ങളെ ‘എന്തൊക്കെയായാലും കുടിയിറക്കുകയില്ല’ എന്ന് മുഖ്യമന്ത്രിയും ഭരണകക്ഷിനേതൃത്വവും പലവട്ടം ഉറപ്പുനല്‍കിയിട്ടുണ്ട്. കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്നുവെങ്കില്‍, മുനമ്പത്തെ ഭൂമി കേരള വഖഫ് ബോര്‍ഡിന്റെ ആസ്തിപ്പട്ടിക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് ഇടവരുത്തിയ അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തെ ഉത്തരവുകള്‍ പുനഃപരിശോധിക്കുകയും, മുനമ്പത്തേത് വഖഫ് ഭൂമിയാണോ അതോ ക്രയവിക്രയ അവകാശത്തോടെ ഫാറൂഖ് കോളജിന് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണോ എന്ന അടിസ്ഥാന പ്രശ്നത്തില്‍ അന്തിമ തീര്പ്പുകല്പിക്കേണ്ട കോഴിക്കോട്ടെ വഖഫ് ട്രൈബ്യൂണലില്‍ നിര്‍ണായകമായ നിലപാട് സ്വീകരിക്കുകയും, ഹൈക്കോടതിയില്‍ ഇതിന് ആവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്ത് മുനമ്പത്തെ പാവപ്പെട്ട ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം. വഖഫ് ട്രൈബ്യൂണലിന്റെ നിര്‍ണായക വിധിക്കായി കാത്തിരിക്കുമ്പോള്‍ തന്നെ, തങ്ങളുടെ ഭൂമിക്ക് കരമടയ്ക്കാനും അത് ഈടുവച്ച് വായ്പ വാങ്ങാനും ക്രയവിക്രയം ചെയ്യാനുമുള്ള അവകാശം കടപ്പുറത്തെ താമസക്കാര്‍ക്ക് പുനഃസ്ഥാപിച്ചു നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
മുനമ്പം തീരഭൂമി വഖഫ് സ്വത്താണെന്ന വഖഫ് ബോര്‍ഡിന്റെ 2019-ലെ ഉത്തരവിനും അത് വഖഫ് ആസ്തിയായി രജിസ്റ്റര്‍ ചെയ്തതിനുമെതിരെ ഫാറൂഖ് കോളജ് 2023 സെപ്റ്റംബറില്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ ഇതുവരെ വാദം കേട്ടിരുന്നത് ജില്ലാ ജഡ്ജി രാജന് തട്ടില്‍ അധ്യക്ഷനായ വഖഫ് ട്രൈബ്യൂണലാണ്. കേസില്‍ ദിനംപ്രതി വാദംകേട്ട് 2025 മേയ് 19ന് അകം വിധി പ്രസ്താവിക്കും എന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു.
തങ്ങളുടെ ജീവിതം വഴിമുട്ടിച്ച ‘വഖഫ്’ അവകാശവാദത്തിന്റെ കാര്യത്തില്‍ അന്തിമ തീര്‍പ്പിനുവേണ്ടി ജനങ്ങള്‍ കാത്തിരിക്കുമ്പോഴാണ്, 1971-ലെ പറവൂര്‍ സബ് കോടതിയുടെ ഒരു ഇന്ജങ്ഷന് ഉത്തരവുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ ട്രൈബ്യൂണിലേക്കു വരുത്തണമെന്ന തങ്ങളുടെ ആവശ്യം തള്ളിയതിനെതിരെ വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുന്നതും, ട്രൈബ്യൂണല്‍ കേസില്‍ തീര്പ്പുകല്പിക്കുന്നത് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യുന്നതും. കഴിഞ്ഞ ഡിസംബറില്‍ കാലാവധി കഴിഞ്ഞതാണെങ്കിലും അധികാരത്തില്‍ തുടരുന്ന വഖഫ് ബോര്‍ഡും, അതിനെ നിയന്ത്രിക്കുന്ന രാഷ് ട്രീയ കക്ഷിയും ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന അഡ്വക്കറ്റ് ജനറലും കരുക്കള്‍ നീക്കിയത് ഏതായാലും മുനമ്പംകാര്‍ക്ക് എത്രയും വേഗം നീതി ലഭിക്കാന്‍ വേണ്ടിയായിരുന്നില്ല. ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ വിധിയെ സ്വാധീനിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച സിംഗിള്‍ ബെഞ്ച്, മുനമ്പം തീരഭൂമി വഖഫ് സ്വത്താണെന്ന് കൃത്യമായി പരാമര്‍ശിച്ചതിലെ വൈരുധ്യവും നാം നേരത്തെ കണ്ടതാണല്ലോ!
ട്രൈബ്യൂണല്‍ അധ്യക്ഷയായി പുതുതായി ചുമതലയേറ്റ ജില്ലാ ജഡ്ജി ടി.കെ മിനിമോള്‍ 17-ാം തീയതി കേസില്‍ വാദം കേട്ടുതുടങ്ങും. മുനമ്പം ഭൂസംരക്ഷണ സമിതിക്കുവേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടം ഫയല്‍ ചെയ്തിട്ടുള്ള ഒറിജിനല്‍ പെറ്റീഷനോടൊപ്പം (ഒഎ), 1989-91 കാലയളവില്‍ നേരിട്ട് പണം നല്കി ഫാറൂഖ് കോളജില്‍ നിന്ന് ഭൂമി വാങ്ങിയവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന നാലുപേര്‍ – വാട്സണ് വില്ലാര്പാടത്ത്, ജോളി കുരിശിങ്കല്‍, ജോയ് വലിയവീട്ടില്‍, വേണു എന്നിവര്‍ – സമര്‍പ്പിച്ചിട്ടുള്ള ഒഎയും, ഫാറൂഖ് കോളജിന്റെ കേസില്‍ നേരത്തെ കക്ഷിചേര്‍ന്ന മുനമ്പം ഭൂസംരക്ഷണ സമിതി ചെയര്മാന് ജോസഫ് റോക്കി പാലക്കല്‍, സമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി എന്നിവരുടെ ഹര്‍ജികളുമെല്ലാം ട്രൈബ്യൂണല്‍ ഒരുമിച്ച് പരിഗണിക്കും. ഫാറൂഖ് കോളജ് കേസ് ഫയല്‍ ചെയ്ത് 483 ദിവസം കഴിഞ്ഞാണ് ഭൂസംരക്ഷണ സമിതി പെറ്റീഷന് നല്‍കിയത് എന്ന വാദം തള്ളിയാണ് സമിതിക്ക് ട്രൈബ്യൂണലില്‍ കേസ് നടത്താന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയത്. മുനമ്പം ഭൂമി ക്രയവിക്രയം നടത്താനുള്ള അവകാശത്തെ സംബന്ധിച്ച ഫാറൂഖ് കോളജിന്റെ കേസില്‍ ഇവര്‍ കക്ഷിചേര്‍ന്നിട്ടില്ല. പറവൂര്‍ സബ് കോടതിയിലെ 1971-ലെ കേസിന്റെ രേഖകള്‍ പരിഗണിക്കാനും ഡിവിഷന് ബെഞ്ച് ട്രൈബ്യൂണലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇപ്പോള്‍ കൊച്ചി താലൂക്ക് കുഴുപ്പിള്ളി വില്ലേജില്‍ പെട്ട, പഴയ വടക്കേക്കര വില്ലേജില്‍ സര്‍വേ നമ്പര്‍ 18/1ലെ 404.76 ഏക്കര്‍ പണ്ടാര വക ഭൂമി കൃഷിക്കായി മട്ടാഞ്ചേരിയിലെ കച്ചി മേമന് വിഭാഗത്തില്‍പെട്ട അബ്ദുല്‍ സത്താര്‍ സേട്ടിന് തിരുവിതാംകൂര്‍ രാജാവ് വെറുംപാട്ടത്തിന് നല്‍കിയതാണെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയില്‍ വ്യക്തമായിട്ടുണ്ട്.
സത്താര്‍ സേട്ടിന്റെ മകന്റെ മകന് മൂസാ സേട്ട് 1945 മേടമാസത്തില്‍ മരിക്കുമ്പോള്‍, അയാളുടെ ആറുവയസുള്ള മകള്‍ ആമിനയുടെ കെയര്‍ടേക്കര്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഒരാളാണ് 1948-ല്‍ എങ്ങനെയോ മുനമ്പം കടപ്പുറത്തെ വസ്തുവകകള്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തെടുത്ത മുഹമ്മദ് സിദ്ദിഖ് സേട്ട് എന്ന് ഈ രേഖകളില്‍ നിന്ന് വായിച്ചെടുക്കാം. ഫാറൂഖ് കോളജിന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുനമ്പം ഭൂമി (ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസ് രജിസ്ട്രേഷന് നമ്പര്‍ 2115/1950) ചില ഉപാധികളോടെ ദാനം ചെയ്ത മുഹമ്മദ് സിദ്ദിഖ് സേട്ട് 1954-ലെ ആദ്യത്തെ വഖഫ് ബോര്‍ഡില്‍ അംഗവുമാകുന്നുണ്ട്.
1950-ല്‍ ഫാറൂഖ് കോളജിന് ലഭിച്ച 404.76 ഏക്കറിന്റെ കണക്ക് വഖഫ് ബോര്‍ഡ് ഇപ്പോഴും പറയുന്നുണ്ടെങ്കിലും, ഇന്ന് അവശേഷിക്കുന്നത് 135.11 ഏക്കര്‍ മാത്രമാണെന്ന് കോടതിരേഖകളില്‍ കാണാം.
മുന്നൂറോളം ഏക്കര്‍ കടലെടുത്തുപോയതാണ്. കടലേറ്റത്തിലും തീരശോഷണത്തിലും നഷപ്പെട്ടത് 231 ഏക്കറാണെന്നും ജനങ്ങളുടെ കൈവശമുള്ളത് 111.5 ഏക്കര്‍ മാത്രമാണെന്നും ഇതില്‍ 62 ഏക്കര്‍ ചിറയാണെന്നും ജസ്റ്റിസ് രാമചന്ദ്രന് നായര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് ‘അന്യാധീനപ്പെട്ടുപോയ’ വഖഫ് സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ അച്യുതാനന്ദന് സര്‍ക്കാര്‍ നിയമിച്ച റിട്ടയേഡ് ജില്ലാ ജഡ്ജി എം.എ നിസാര്‍ കമ്മിഷനാണ് മുനമ്പത്തെ ജനങ്ങള്‍ ഫാറൂഖ് കോളജില്‍ നിന്നു വാങ്ങിയ ഭൂമി ‘അന്യാധീനപ്പെട്ട’ വഖഫ് ഭൂമിയാണെന്ന് മുനമ്പത്ത് ഒരു തെളിവെടുപ്പും നടത്താതെ, തീറാധാരങ്ങളോ ഭൂമി സംബന്ധിച്ച അസ്സല് രേഖകളോ പരിശോധിക്കാതെ, അതിരുകള്‍ നിര്‍ണയിക്കുകയോ സര്‍വേ നടത്തുകയോ ചെയ്യാതെ, തികച്ചും ഏകപക്ഷീയമായി സര്‍ക്കാരിന് 2009 ജൂണില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു രണ്ടുനാള്‍ മുന്‍പ്, അന്നത്തെ വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫിസറോട് മുനമ്പം ഭൂമി വഖഫ് സ്വത്തായി രേഖപ്പെടുത്താനും അത് ‘അന്യാധീനപ്പെടുത്തിയ’ ഫാറൂഖ് കോളജിനെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചതായി കമ്മിഷന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ 2010 മേയില്‍ നിസാര്‍ കമ്മിഷന് റിപ്പോര്‍ട്ട് അംഗീകരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം, പിണറായി സര്‍ക്കാരിന്റെ കാലത്താണ് വഖഫ് ബോര്‍ഡ് 2019 മേയ് 20ന് മുനമ്പം ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചത്. മുനമ്പത്തെ തീരഭൂമിയില്‍ തലമുറകളായി കഴിഞ്ഞുവരുന്ന, പതിറ്റാണ്ടുകളായി കരമടച്ചുവരുന്ന, തണ്ടപ്പേരും പോക്കുവരവും മുന്നാധാരവും കൈവശാവകാശവുമൊക്കെയുള്ള യഥാര്‍ഥ ഭൂവുടമകള്‍ക്ക് ഒരു നോട്ടീസും നല്‍കാതെ, നിയമാനുസൃതം സര്‍വേ നടത്തുകയോ അതിരുകള്‍ അടയാളപ്പെടുത്തുകയോ ഒന്നും ചെയ്യാതെയാണ് വഖഫ് ബോര്‍ഡ് മുനമ്പം ഭൂമി ആസ്തിപ്പട്ടികയില്‍ ചേര്‍ത്തത്.
കൊച്ചി തഹസില്‍ദാര്‍ 2022 ഒക്ടോബര്‍ ഏഴിന് കുഴുപ്പിള്ളി വില്ലേജ് ഓഫിസറോട് ജനങ്ങളില്‍ നിന്നു കരം പിരിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. മുനമ്പത്തെ ജനങ്ങളുടെ ആവലാതിക്കു പരിഹാരം തേടി വൈപ്പിനിലെ സിപിഎം എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണന് ഇടപെട്ടതിനെ തുടര്‍ന്ന് റവന്യൂ വകുപ്പില്‍ നിന്ന് അനുകൂല ഉത്തരവു വാങ്ങി കരം അടയ്ക്കാന്‍ സൗകര്യമുണ്ടാക്കി. ‘കൈയേറ്റക്കാരാണെങ്കിലും’ തത്കാലം കരം സ്വീകരിക്കാം എന്നാണ് 2022-ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞത്! അതിന്മേല് മുനമ്പത്തെ ഭൂവുടമകള്‍ ഒരു കാവിയാറ്റ് സമര്‍പ്പിച്ചില്ല, അതിനാല്‍ അവരെ കേള്‍ക്കാതെ എക്സ്പാര്‍ട്ടിയായാണ് ഡിവിഷന് ബെഞ്ച് ആ ഉത്തരവ് സ്റ്റേ ചെയ്തത്.
കരം അടയ്ക്കല്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഇനിയെങ്കിലും റിവിഷന്‍ പെറ്റീഷന് സമര്‍പ്പിക്കുമോ?
മുനമ്പം നിവാസികളെ കുടിയിറക്കുന്നതും അവിടെ നിന്നു മാറ്റിപാര്‍പ്പിക്കുന്നതും പ്രായോഗികമല്ലാത്തതിനാല്‍, ഫാറൂഖ് കോളജും വഖഫ് ബോര്‍ഡും തമ്മില്‍ ഒരു സമവായത്തിലെത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും, മുനമ്പത്തേത് വഖഫ് സ്വത്താണെന്ന് ട്രൈബ്യൂണല്‍ വിധിച്ചാല്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും, 1995-ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പൊതുതാല്പര്യം മുന്‍നിര്‍ത്തി പ്രശ്നപരിഹാരത്തിനായി സര്‍ക്കാരിന് മുനമ്പത്തെ ഭൂമി ഏറ്റെടുക്കാനാകുമെന്നും ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കിയാല് മതിയെന്നും ജസ്റ്റിസ് രാമചന്ദ്രന് നായര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പായി മാധ്യമങ്ങളോടു സംവദിച്ചതില്‍ അഭിപ്രായപ്പെട്ടിരുന്നു. ദേശീയപാതയ്ക്കോ മറ്റേതെങ്കിലും വന്‍കിട പദ്ധതികള്‍ക്കോ വേണ്ടി വഖഫ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പകരം ഭൂമിയോ മതിയായ നഷ്ടപരിഹാരമോ നല്‍കാറുണ്ട്. മുനമ്പത്തെ ഭൂമിക്കു പകരം വഖഫ് ബോര്‍ഡിന് കാസര്‍കോട്ടോ മറ്റോ 500 ഏക്കര്‍ നല്കുന്ന കാര്യം വഖഫ് മന്ത്രി വി. അബ്ദുറഹിമാന് കുറച്ചുനാള്‍ മുന്‍പ് പറഞ്ഞുകേട്ടിരുന്നു.
മുനമ്പത്തെ 610 കുടുംബങ്ങള്‍ രാജ്യത്തെ റവന്യൂ, രജിസ്ട്രേഷന് നിയമങ്ങളെല്ലാം അനുസരിച്ച് സ്വന്തം പണം നല്കി സമ്പാദിച്ച ഭൂമി ഇനി സര്‍ക്കാര്‍ ഒരു രൂപയ്ക്ക് ഏറ്റെടുത്ത് അത് ജനങ്ങള്‍ക്കു വീതിച്ചുനല്‍കാന്‍ ബുദ്ധിമുട്ടേണ്ട ഒരു ആവശ്യവുമില്ല. ഒരു ന്യായവും യുക്തിയും വകതിരിവുമില്ലാതെ ഇത്രയും ജനങ്ങളെ ഇത്രയുംനാള്‍ ആധിപിടിപ്പിച്ചതിന് മാപ്പുചോദിച്ചുകൊണ്ട്, അവരുടെ ഭൂമിയുടെമേലുള്ള വഖഫ് ബോര്‍ഡിന്റെ അവകാശവാദം എത്രയും വേഗം പിന്‍വലിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുനമ്പത്തെയും തീരദേശത്തെയും പാവപ്പെട്ട മനുഷ്യരുടെ കണ്ണീരിന് എന്തു വിലയുണ്ട്?