ഗാസ : ഗാസയിൽ കിരാതമായ ഇസ്രയേൽ സൈനിക നടപടി തുടരാവേ വടക്കൻ ഗാസയിലെ അവസാന ആശുപത്രിയും ഇസ്രയേൽ ഒഴിപ്പിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. ഇതോടെ വടക്കൻ ഗാസയിലെ മേഖലയിലെ ആരോഗ്യ സേവനങ്ങൾ പൂർണമായും നിലച്ചു .
ജബാലിയയിലെ അൽ-അവ്ദ ആശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടർമാരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രി ഉടൻ ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ അംഗീകരിച്ച പുതിയ വെടിനിർത്തൽ നിർദ്ദേശം ഹമാസ് അവലോകനം ചെയ്യുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 12 പേരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നതായി വടക്കൻ ഗാസയിലെ ഷിഫ ആശുപത്രിയിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചിരിക്കുന്നത്.
പരുക്കേറ്റ രണ്ട് പേരുടെയും മറ്റ് ഒമ്പത് പേരുടെയും മൃതദേഹങ്ങൾ ഗാസ സിറ്റിയിലെ അൽ-ഖുദ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. പരുക്കേറ്റവരിൽ ഒരാൾ അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറാണെന്നാണ് വിവരം. റഫായിൽ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സംഘടന നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഇന്നും വെടിവെപ്പ് ഉണ്ടായി. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കുണ്ടെന്നാണ് വിവരം.