തിരുവനന്തപുരം: ചരക്ക് കപ്പൽ അപകടം വലിയ ആശങ്ക ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി. എന്നാൽ വിവരം കിട്ടിയ ഉടൻ മുന്നറിയിപ്പ് കൊടുത്തുവെന്നും നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുങ്ങിയ കപ്പലിൻ്റെ സ്ഥാനം കണ്ടെത്താൻ ഉള്ള സർവേ തുടങ്ങും.
കണ്ടെത്തിയാൽ ബോയെ കെട്ടി തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തെ തുടർന്ന് ഊഹാപോഹം പ്രചരിക്കുന്നുവെന്നും അതിൽ ആരും വീണ് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പൽ അടിത്തട്ടിൽ മുങ്ങിയത് കൊണ്ട് പ്രശ്നമില്ല. കാൽത്സ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ അടിത്തട്ടിലേയ്ക്ക് മുങ്ങിയിരിക്കാം. അതിനാൽ അപകടമില്ല. കടൽ മത്സ്യം ഉപയോഗിക്കുന്നതിൽ അപകടമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കപ്പലിൽ ഉണ്ടായിരുന്നത് 640 കണ്ടെയ്നർ ആയിരുന്നു. ഇതിൽ 73 എണ്ണം കാലിയായിരുന്നു. 13 എണ്ണത്തിൽ കാത്സ്യം കാർബൈഡ് ഉണ്ടായിരുന്നു. 100 കണ്ടെയ്നറുകൾ കടലിൽ വീണ് കാണുമെന്നും അതിൽ 54 കണ്ടെയ്നർ തീരത്ത് അടിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തടി, പഴങ്ങൾ, തുണി, റബ്ബർ കോംപൌണ്ട് എന്നിവയും കണ്ടെയ്നറിൽ ഉണ്ട്. ചെറിയ പ്ലാസ്റ്റിക് തരികൾ തീരത്ത് അടിഞ്ഞ് കൂടിയിട്ടുണ്ടെന്നും അത് വൃത്തിയാക്കി തുടങ്ങിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തീരത്തിൻ്റെ സംരക്ഷണം പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കപ്പൽ കേരള തീരത്ത് നിന്ന് മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീരപ്രദേശത്തെ പ്രയാസം ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസിന് കൈമാറും. നിലവിൽ 20 കണ്ടെയ്നറുകൾ കൈമാറിയെന്നും ബാക്കിയുള്ളവ കൊല്ലത്ത് കൊണ്ടുപോയി കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.