കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ മണിക്കൂറുകൾക്കകം അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്. ജമ്മുവിലും ശ്രീനഗറിലും ഉഗ്ര സ്ഫോടനമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി.
ശ്രീനഗറില്‍ സ്ഫോടന ശബ്ദം കേട്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സമൂഹമാധ്യമത്തില്‍ കുറിപ്പു പങ്കുവച്ചു. ”വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്ഫോടനങ്ങള്‍ കേട്ടു.” എന്നാണ് ഒമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചത് .
ശ്രീനഗറില്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാന് ഡ്രോണ്‍ ആക്രമണവും നിയന്ത്രണരേഖയില്‍ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിര്‍ത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.