ന്യൂഡൽഹി: ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ. 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടതായി അധികൃതർ പറഞ്ഞു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മ്യാൻമറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ 150 പേരോളം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മ്യാൻമറിലും അയൽ രാജ്യമായ തായ്ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്.
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത് പ്രദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.50ഓടെയാണ്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി.