കൊച്ചി: ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്യാൻ ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ പല ശുപാർശകളും നടപ്പിലാക്കി എന്ന നിലപാട് കൂടുതൽ വ്യക്തത വരുത്തി ഏതൊക്കെ ശുപാർശകളാണ് നടപ്പിലാക്കിയത് എന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കെ എൽ സി എ .
ഇതുവരെയുള്ള നടപടിക്രമങ്ങൾ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും വകുപ്പുകൾ പല ശുപാർശകളും നടപ്പിലാക്കിയതായും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിലെ തടസ്സങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ നടപ്പിലാക്കാവുന്ന പല ശുപാർശകളും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി
ക്രൈസ്തവ സംഘടനാ നേതൃത്വങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണം. വിവിധ വകുപ്പുകളോട് മറുപടി പറയാൻ നിർദ്ദേശിച്ച് നൽകിയ 284 ശുപാർശകളിൽ ഇതുവരെ വിവിധ വകുപ്പുകൾ നടപ്പാക്കിയ ശുപാർശകൾ എന്തൊക്കെയാണെന്നും ഇതിനകം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നുമുള്ള വിശദാംശങ്ങൾ രേഖയായി പുറത്തുവിടാനും സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.