ജീവനും സ്വത്തിനും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന പോരാളികൾക്ക് പിന്തുണയേകാൻ പ്രചോദനമാകണം ക്രിസ്മസ് എന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.
സന്ദശത്തിന്റെ പൂർണ്ണരൂപം താഴെ :
ബഹുമുഖമായ സംഭവവികാസങ്ങളുടെ മദ്ധ്യേയാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വന്നണയുന്നത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങളും പ്രതിസന്ധികളും സങ്കടങ്ങളും ക്ലേശങ്ങളും നമ്മുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നുണ്ട് . വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും സമരങ്ങളും അഭയാർത്ഥിപ്രശ്നങ്ങളും ക്രിസ്തുമസിൻ്റെ സന്തോഷത്തിന് മങ്ങലേൽപ്പിക്കുന്നു .
കേരളത്തിൽ മലയോര മേഖലയിലെ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും മുനമ്പത്തെ പാവപ്പെട്ട മനുഷ്യരുടെ നീതിക്കുവേണ്ടിയുള്ള, , വില കൊടുത്തു വാങ്ങിയ സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള , സമരവും നമ്മെ വളരെയധികം സങ്കടപ്പെടുത്തുന്നതാണ്.. ജീവനും സ്വത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി നടക്കുന്ന സമരങ്ങളും പോരാട്ടങ്ങളും ക്രിസ്തുവിൻ്റെ ജീവിത സഹനങ്ങളോട് ചേർത്ത് വായിക്കേണ്ടത് തന്നെയാണ് .
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ബേത് ലെഹെമിൽ ജനിച്ച യേശുവിന്റെ സഹനാനുഭവങ്ങളോട് ഇന്നത്തെ സമരങ്ങൾക്ക് സാമ്യത കൽപ്പിക്കാൻ സാധിക്കും. സത്രത്തിൽ പിറക്കാൻ ഇടം ലഭിക്കാത്ത ഉണ്ണിയേശുവിൻ്റെ നിസ്സഹായതയും പ്രാണരക്ഷാർത്ഥം അഭയാർത്ഥിയെപോലെ അലയേണ്ടി വന്ന അവസ്ഥയും സമൂഹത്തിൽനിന്നും അധികാര വ്യവസ്ഥകളിൽ നിന്നും അനുഭവിച്ച വേദനകളുടെ പ്രതീകമായി നിലകൊള്ളുന്നു . നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതിസന്ധികൾക്കും യേശു നേരിട്ട അന്നത്തെ വെല്ലുവിളികൾക്കും തമ്മിൽ വലിയ ബന്ധമുണ്ട് .
ഇത്തരം സഹനങ്ങളും വേദനകളും അതിനെ അതിജീവിക്കാനുള്ള സമരങ്ങളും പോരാട്ടങ്ങളും ഇന്നും ആവർത്തിക്കപ്പെടുന്നു എന്ന് ഓർമിപ്പിക്കുന്നുണ്ട് ഈ വർഷത്തെ ക്രിസ്തുമസ് . പാവപ്പെട്ടവരോടും വേദനയനുഭവിക്കുന്നവരോടും അവകാശങ്ങൾ നിഷേധിക്ക പ്പെടുന്നവരോടും പക്ഷം ചേരാനും (ലൂക്ക 4:18 -21) , അവരുടെ നിസ്സഹായാവസ്ഥയിൽ താങ്ങാകാനും സാധിക്കുമ്പോഴാണ് യഥാർത്ഥ ക്രിസ്തുമസ് ആഘോഷത്തിന്റെ ചൈതന്യം കൈവരിക്കാനാവുക.
ഉണ്ണിയേശു ജ്ഞാനികൾക്കും ആട്ടിടയന്മാർക്കും സകല മനുഷ്യർക്കും
ശാന്തിയും സമാശ്വാസവും പ്രതീക്ഷയും പ്രത്യാശയും സമ്മാനിച്ചതുപോലെ നമ്മളും അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരോട് പക്ഷം ചേർന്ന് പിൻതുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശവാഹകരാകണം.
ഈ ക്രിസ്മസ് കാലഘട്ടം മാനവികതയുടെ, കൂട്ടായ്മയുടെ സ്നേഹത്തിൻ്റെ സന്ദേശം പകർന്നു നൽകുവാനുള്ള അവസരമായി മാറട്ടെ. ജീവനും സ്വത്തിനും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന പോരാളികൾക്ക് പിന്തുണയേകാൻ പ്രചോദനമാകട്ടെ . എല്ലാവർക്കും കൃപ നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ