തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റിഎന്നും ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന എന്നും റിപ്പാർട്ടർ ചാനൽ പുറത്തുവിട്ടു .
817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. ഇതോടെ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചുവെന്നും റിപ്പോർട്ടർ വാർത്തയിൽ പറയുന്നു .വിഴിഞ്ഞം പദ്ധതിയുടെ അതെ മോഡലിലുള്ള തൂത്തുക്കുടി അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസർക്കാർ സഹായമാണ് നൽകിയതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
8867 കോടി രൂപയുടെ പദ്ധതിയിൽ 5595 കോടിയും കേരളമാണ് എടുക്കുന്നത്. ഇതിനിടയിൽ കേന്ദ്രം അനുവദിച്ച പണം വായ്പയാക്കിയാൽ വലിയ തുക ആ വിധത്തിൽ നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. ഇത് കൂടാതെ വിവിധ നികുതികളും ഡ്യൂട്ടികളുമായി വലിയ തുക കേന്ദ്രസർക്കാരിന് ലഭിക്കുമെന്നിരിക്കെ ഈ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
അദാനിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. മുൻപ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകാൻ അദാനി ഗ്രൂപ്പ് വൈകിയിരുന്നു. ആയിരം ദിവസം എന്ന കാലാവധി പാലിക്കാതെയിരുന്ന അദാനി 925 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടി നിയമപരമായി കേരളം നീങ്ങിയിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കമെന്നാണ് സൂചന-റിപ്പോർട്ടർ വാർത്തയിൽ പറയുന്നു .