Browsing: international

വാഷിങ്ടണ്‍ ഡിസി: ജലാശയങ്ങള്‍ മലിമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വലിയൊരു പങ്കും കൊക്കകോള കമ്പനിയുടേതെന്ന്…

തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ആശുപത്രിയിലെ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്‍ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്‍ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്‌കോ, വിവാ ഇല്‍ പാപ്പാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്‍കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.

റോമിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധിയുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. സെര്‍ജോ അല്‍ഫിയേരി വിശദീകരിച്ചു.

പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ വത്തിക്കാനിലേക്ക് നേരിട്ട് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സിസ്‌റ്റേഴ്‌സ് ഡിസൈപ്പിള്‍സ് ഓഫ് ദ് ഡിവൈന്‍ മാസ്റ്റര്‍ എന്ന സന്ന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ് പരിശുദ്ധ സിംഹാസനത്തിലെ ഫോണ്‍സന്ദേശങ്ങളുടെ സ്വിച്ച്‌ബോര്‍ഡില്‍ കോളുകള്‍ സ്വീകരിച്ച് മറുപടി നല്‍കുന്നത്. ”മക്കള്‍ സ്വന്തം പിതാവിന്റെ വിവരം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെയാണ് ആളുകള്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നത്,” ഫോണ്‍ സന്ദേശങ്ങളുടെ വിഭാഗത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സിസ്റ്റര്‍ ആന്തൊണി എപി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

രോഗബാധിതര്‍ക്കായുള്ള തങ്ങളുടെ സമര്‍പ്പിത സേവനത്തിലൂടെ ദൈവസ്‌നേഹം ലോകത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയ്ക്കായി തയാറാക്കിയ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. ”നമ്മെ ഒരിക്കലും കൈവിടാത്ത, ദുഃഖസമയത്ത് തന്റെ സ്‌നേഹത്തിന്റെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആളുകളെ നമ്മുടെ അരികില്‍ നിര്‍ത്തുന്ന കര്‍ത്താവിനെ സ്തുതിക്കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഇന്ന് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരുമാസമായി ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ, പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ആശുപത്രി സ്റ്റാഫിനൊപ്പമാണ്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് ജെമെല്ലിയില്‍ പാപ്പായെ പരിചരിക്കുന്നവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 12 മെഴുകുതിരികളും ഒരു കേക്കുമായി പരിശുദ്ധ പിതാവിനെ ‘അതിശയിപ്പിക്കുകയായിരുന്നു.’

ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. നാളെ പാപ്പായുടെ ആശുപത്രിവാസം 28 ദിവസം പൂര്‍ത്തിയാകും.

ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്‌സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ‘വേദനയുടെ അന്ധകാരത്തില്‍ അല്പം വെളിച്ചം കൊണ്ടുവരുന്ന ആര്‍ദ്രതയുടെ അദ്ഭുതം’ ഞായറാഴ്ച ആഞ്ജലുസ് സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചിരുന്നു.