പക്ഷം/ ഡോ. മാര്ട്ടിന് എന്. ആന്റണി ഒ.ഡി എം
‘വിശ്വസിക്കുന്നവൻ, ചിന്തിക്കുന്നവനായിരിക്കണം. വിശ്വസിച്ചുകൊണ്ട് ചിന്തിക്കുക; ചിന്തിച്ചുകൊണ്ട് വിശ്വസിക്കുക. ചിന്തയില്ലാത്ത വിശ്വാസം വിശ്വാസമേ അല്ല’. പറഞ്ഞത് മറ്റാരുമല്ല വിശുദ്ധ അഗസ്റ്റിനാണ്. തന്റെ മരണത്തിന് രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് എഴുതിയ ‘ഓൺ ദി പ്രീഡെസ്റ്റിനേഷൻ ഓഫ് ദി സെയിന്റ്സ്’ എന്ന കൃതിയിലാണ് ഇങ്ങനെ ഒരു വാചകം നമ്മൾ കാണുന്നത്. ആര്യനിസത്തിന്റെ വികലമായ ദർശനങ്ങൾ ക്രൈസ്തവീകതയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇങ്ങനെ ഒരു അഭ്യർഥന വിശുദ്ധൻ നടത്തുന്നത്. അതിനുശേഷം സമയചക്രം എത്രയോ കറങ്ങിയിരിക്കുന്നു.
നമ്മൾ ഇപ്പോൾ ‘പോസ്റ്റ്’ കാലഘട്ടത്തിലാണ്. പോസ്റ്റ് മോഡേൺ, പോസ്റ്റ് ഹ്യൂമൻ, പോസ്റ്റ് മെറ്റാഫിസിക്കൽ, പോസ്റ്റ് സെക്കുലർ… കാലഘട്ടത്തിൽ. മതം ഒരു ആവശ്യകതയാകില്ല എന്നു പഴമക്കാർ ചിന്തിച്ച ഈ കാലഘട്ടത്തിൽ മതംതന്നെ രാഷ്ട്രീയമായി മാറിയപ്പോൾ നമ്മുടെ അടുത്തേക്കു വരുന്ന ഭാവിയെക്കുറിച്ച് ഭയത്തോടെയല്ലാതെ എങ്ങനെ നോക്കുവാൻ സാധിക്കും?
ഇന്ന് മലയാളമണ്ണിൽ ഓരോ പൗരനും സ്വന്തം വ്യക്തിത്വവും പാരമ്പര്യവും ഉപേക്ഷിക്കാതെയോ മതാത്മകമായ അജണ്ടകളിലേക്ക് പൂർണ്ണമായി സ്വാംശീകരണം നടത്താതെയോ സ്വന്തം നിലപാടുകളിൽ നിന്നും സ്വയം രാജിവയ്ക്കാതെയോ ജീവിക്കുകയെന്നത് അസാധ്യമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. എല്ലാ വ്യത്യസ്തതകളെയും അംഗീകരിച്ച്, ഒരുമിച്ച് ഒരു നാഗരികതയെ നിർമ്മിക്കുക എന്ന മതേതര, സ്ഥിതിസമത്വ ചിന്തകളെ മതതീവ്രചിന്തകരും രാഷ്ട്രീയക്കാരും കൂടി തുടച്ചുനീക്കി കഴിഞ്ഞിരിക്കുന്നു.
മതമൗലികവാദം നമ്മുടെ ചിന്തകളെ മരവിപ്പിക്കാൻ തുടങ്ങി എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഭരണഘടനയിൽ നിന്നും ‘മതേതരം’, ‘സോഷ്യലിസം’ എന്നീ പദങ്ങൾ എടുത്തുമാറ്റണമെന്ന ആർഎസ്എസ് സൈദ്ധാന്തികന്റെ ആവശ്യവും ജെഎസ്കെ എന്ന സിനിമയെ കുറിച്ചുള്ള വിവാദവും സൂംബ നൃത്തത്തിന്റെ അശ്ലീലവത്കരണവുമെല്ലാം.
ആധുനിക സമൂഹത്തിൽ വിശ്വാസം ഒരു വിഷയമാകില്ല, സംസ്കാരം തന്നെ മതപരമല്ലാതായി മാറും എന്ന് എപ്പോൾ നിങ്ങൾ കരുതുന്നുവോ അന്ന് മതം അതിന്റെ എല്ലാ രൗദ്രഭാവവുമായി ഉയിർത്തെഴുന്നേൽക്കും എന്നു പറഞ്ഞത് കാൾ ജാസ്പേഴ്സാണ്. ഭരണഘടനയിൽ നിന്നും ‘മതേതരം’ എന്ന പദത്തെ എടുത്തുമാറ്റിക്കൊണ്ട് ഏതെങ്കിലും ഒരു മതത്തെ ‘സാംസ്കാരിക മതം’ ആക്കി മാറ്റാം എന്നു സ്വപ്നം കാണുന്നവരാണ് ഒരുവിധത്തിൽ പറഞ്ഞാൽ ജെഎസ്കെ എന്ന ചലച്ചിത്രത്തെയും സൂംബ നൃത്തത്തെയും വിവാദമാക്കുന്നത്.

ഈ വിവാദത്തിൽ തമസ്കരിക്കപ്പെടുന്നത് കടലോരമക്കളുടെ സങ്കടങ്ങളും മലനാടുകളിലെ വിലാപങ്ങളും കുടിയേറ്റക്കാരുടെ നരകയാതനകളുമാണ്.
രാഷ്ട്രീയത്തിൽ എന്തിനാണ് മതം എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. പക്ഷേ മതതീവ്ര ചിന്തകളുമായി രാഷ്ട്രീയം എന്തിന് അനുരഞ്ജനപ്പെടണം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മതത്തെ ഒരു വിഭജന ഉപകരണമാക്കി പണിതുയർത്തിയിട്ടുള്ള നാഗരികതകളിലെല്ലാം മനുഷ്യജീവിതം നരകതുല്യമായിട്ടേയുള്ളൂ. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാൻ പോലെയുള്ള ചില രാജ്യങ്ങളെ ശ്രദ്ധിച്ചാൽ മതി. മതനിരപേക്ഷമായ ഒരു സംസ്കാരത്തിൽ മാത്രമേ സ്വന്തം സ്വത്വവും പാരമ്പര്യവും ഉപേക്ഷിക്കാതെ സ്വസ്ഥമായി ജീവിക്കാൻ സാധിക്കു. ആ സ്വസ്ഥതയെ ഇല്ലാതാക്കാനാണ് ഇന്ന് പലരും മനപ്പൂർവ്വം ശ്രമിക്കുന്നത്.
മതതീവ്രവാദങ്ങൾ മലയാളത്തിലെ വിശ്വാസ സമൂഹത്തിന്റെ ചിറകുകളിൽ ഒരു ശൂലാഗ്രമായി മാറിക്കഴിഞ്ഞു. ഈ ചിറകുകളുമായി വികസനത്തിന്റെ വിഹായസ്സിലേക്ക് നമ്മൾ പറന്നുയരും എന്നാണ് ചിലർ പറയുന്നത്. പെട്ടെന്ന് കാലഹരണപ്പെട്ടേക്കാവുന്ന ഈ ബർഹഭാരത്തെ നമുക്ക് ആവശ്യമുണ്ടോ, അതോ ചിറകുകളില്ലാതെ പറക്കുന്നതിന്റെ ഭക്തിയുടെ മിഥ്യാധാരണയിൽ നമ്മൾ ചുരുണ്ടുകൂടണമോ? അനിശ്ചിതമായ ഒരു വഴിത്തിരിവിലാണ് മലയാളത്തിലെ ഭക്തസമൂഹങ്ങൾ എത്തിയിരിക്കുന്നത്. മുകളിൽ കുറിച്ചിരിക്കുന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ നമുക്ക് ഒരു പാത കാണിച്ചുതരും.
എല്ലാം തകരുന്നതായി തോന്നുമ്പോൾ, ഒരു യുഗത്തിന്റെ സൂര്യാസ്തമയത്തിനപ്പുറത്തേക്ക് നോക്കണമെങ്കിൽ, അകലെയായി തോന്നുന്ന പ്രഭാതത്തിന്റെ അടയാളങ്ങൾക്കായി തിരയണമെങ്കിൽ, നമുക്ക് വേണ്ടത് ഭക്തിയും മതതീവ്രതയുമല്ല, മഹത്തായ ചിന്തകളാണ്. ദീർഘദർശനം ഇല്ലാത്ത, മുന്നോട്ടും പിന്നോട്ടും നോക്കാത്ത, തെറ്റായ ധർമ്മസങ്കടത്തിന്റെ തടവുകാരായി മാറുകയാണ് നമ്മൾ. ഒന്നുകിൽ വിശ്വാസമില്ലാത്ത ഒരു അവ്യക്തമായ മതത്തിൽ നാം സ്ഥിരതാമസമാക്കുന്നു, അല്ലെങ്കിൽ മതമില്ലാത്ത ഒരു വിശ്വാസത്തിൽ നാം അതിഥികളാകുന്നു. അതുകൊണ്ടുതന്നെ നല്ല ശതമാനം മലയാളികൾക്കും സഹജന്റെ നൊമ്പരം വെറുമൊരു ബ്രേക്കിംഗ് ന്യൂസ് മാത്രമാണ്. നമ്മുടെ ഇടയിൽ വേദനാരഹിതമായ വികാരങ്ങളുടെ ശേഖരം സൃഷ്ടിക്കാൻ മലയാള മാധ്യമങ്ങൾക്കു സാധിച്ചു എന്നത് ചെറിയൊരു സംഗതിയല്ല. ഏത് തരത്തിലുള്ള ജീവിതവുമായും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ഘടനയുമായും നമ്മൾ അറിയാതെ പൊരുത്തപ്പെടുകയാണ്. വെള്ളം ചൂടായിക്കൊണ്ടിരിക്കുന്നു എന്ന് അറിയാത്ത തവളയെ പോലെ.
ഏത് പ്രമാണത്തിനും ഒരു വിരുദ്ധമുഖം ഉണ്ടാകും. ‘ചിന്തയില്ലാത്ത വിശ്വാസം വിശ്വാസമേ അല്ല’ എന്ന വിശുദ്ധ അഗസ്റ്റിന്റെ കാഴ്ചപ്പാടിന് നേർവിപരീതമായി ചിന്തിക്കാതെയും വിശ്വസിക്കാം എന്ന കാഴ്ചപ്പാടും മതങ്ങളിലുണ്ട്. ആ കാഴ്ചപ്പാടിൽ നമ്മൾ നിലവിലില്ലാത്ത ഒരു കാലത്തിന്റെ നൊസ്റ്റാൾജിയയിൽ മുഴുകുവാൻ തുടങ്ങും, അല്ലെങ്കിൽ ഇതുവരെ വന്നിട്ടില്ലാത്ത ഒരു കാലത്തിനായി നമ്മൾ കാത്തിരിക്കും. അങ്ങനെ വരുമ്പോഴാണ് മതങ്ങൾ ധാരാളം സദാചാരങ്ങളും ഒട്ടും സംസ്കാരവും ഇല്ലാത്ത ഇടങ്ങളായി മാറുന്നത്. ചിലപ്പോഴൊക്കെ ഈയുള്ളവൻ ചിന്തിക്കാറുണ്ട്; ഈ ‘പോസ്റ്റ്-മെറ്റാഫിസിക്കൽ’ കാലഘട്ടത്തിൽ വിശ്വാസത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
പക്ഷേ ഒരു കാര്യം വ്യക്തമായി കഴിഞ്ഞിരിക്കുന്നു, സമൂഹം എത്ര ആധുനികവൽക്കരിച്ചാലും മതത്തിന്റെ തീവ്രവിചാരങ്ങളിലും രാഷ്ട്രീയ സംവിധാനത്തിന്റെ അൽപ്പത്തരത്തിലും ഒരിക്കലും മാറ്റം ഉണ്ടാവുകയില്ല. അവ സൃഷ്ടിക്കുന്ന വിഘടിത സമൂഹത്തിൽ സാങ്കേതിക-സാമ്പത്തിക വ്യവസ്ഥ വളരെ ശക്തവും രാഷ്ട്രീയം വളരെ ദുർബലവുമാകും എന്നത് ഒരു ആഗോള പ്രതിഭാസമാണ്. ഉദാഹരണത്തിന് ഇന്ത്യ, അമേരിക്ക, ഇറ്റലി, തുടങ്ങിയ തീവ്രവലതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങളുടെ സാമ്പത്തിക വളർച്ചയെ ശ്രദ്ധിച്ചാൽ മതി. ഈ പ്രതിഭാസം നമ്മിൽ നിന്നും എടുത്തുകളയുന്നത് സാഹോദര്യത്തിന്റെ സാർവത്രികതയെയാണ്. ഇത് സുവിശേഷത്തിന് നേർവിപരീതമാണ്. ഉത്ഥിതൻ നമുക്ക് നൽകുന്ന ഉത്തരവാദിത്വം സാഹോദര്യത്തിന്റെ സാംസ്കാരികവൽക്കരണമാണ്. ആരും ശത്രുവല്ല, എല്ലാവരും ദൈവമക്കളാണ് എന്ന ചിന്തയാണത്.
അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ പരിമിതിയെ വിമർശനാത്മകമായി നമ്മൾ ഉപേക്ഷിക്കണം. അല്ലാത്തപക്ഷം നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഒരു ഉപ്പിന്റെ ഗുണമായി മാറാൻ സാധിക്കുകയില്ല.
മലയാളമണ്ണിൽ മതങ്ങൾ അവയുടെ തനിമയെ തീവ്രമായി നിലനിർത്താൻ ശ്രമിക്കുകയാണ്. എനിക്കറിയില്ല എന്തിനാണ് മതതീവ്രവാദികൾ തങ്ങളുടെ മതവിശ്വാസത്തിലെ വൈജ്ഞാനിക സാധ്യതയെ മരവിപ്പിക്കാൻ ശ്രമിക്കുന്നതെന്ന്. ചിലപ്പോൾ സാഹോദര്യത്തിന്റെ അതിരുകളിൽ വേലികൾ കെട്ടുന്നതിനു വേണ്ടി മാത്രമായിരിക്കാം അത്. അങ്ങനെ വരുമ്പോൾ മതങ്ങൾക്ക് നഷ്ടപ്പെടുന്നത് ആത്മീയതയുടെ അനന്തമായ ഉയരവും സാഹോദര്യത്തിന്റെ വിശാലതയുമാണ്.
‘രാഷ്ട്രീയ കൃത്യത’ അഥവാ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്നത് ഒരു അശ്ലീലതയല്ല എന്ന കാര്യം സമസ്ത പോലുള്ള മതസംഘടനകൾ ഓർക്കണം. ഈ മതനിരപേക്ഷ ഇന്ത്യയിൽ മാന്യമായ ഒരു ആത്മീയ മര്യാദയിലേക്ക് നമ്മുടെ മതസംഘടനകൾ ഇനിയും എത്രത്തോളം വളരേണ്ടിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വിവാദങ്ങൾ. വിദൂര ചക്രവാളങ്ങളെ ചൂണ്ടികാണിച്ചു വർത്തമാനകാലത്തിൽ നിന്നുള്ള ഒരു രക്ഷപ്പെടലാണ് ഇങ്ങനെയുള്ളവർ ചെയ്യുന്നത്. അപ്പോഴും നമ്മൾ ഓർക്കണം, ഒരു വിശ്വാസി എന്ന നിലയിൽ നമ്മൾ ഭയക്കേണ്ടത് ഭൂമിയിലെ കേവലവസ്തുക്കളിൽ മാത്രം വസിക്കുന്ന ചരിത്രത്തെയാണ്. സഹജരല്ല നമ്മുടെ പരിമിതികളുടെ ശത്രു, നമ്മെ കാത്തിരിക്കുന്ന അനന്തമായ അനിശ്ചിതത്ത്വമാണ്.
അതുകൊണ്ടുതന്നെ മനുഷ്യർ ലംബജീവികളാണെന്ന് ഓർമ്മിപ്പിക്കുന്ന മതങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം മണ്ണിനെ വാസയോഗ്യമാക്കുക എന്നതാണ്. നമ്മൾ തല ഉയർത്തി മുകളിലേക്ക് നോക്കുന്നത് നമ്മുടെ കാലുകൾ നിലത്ത് ഉറപ്പിച്ചു നിർത്താൻ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഒരു മതവിഭാഗവും ചിന്തിക്കരുത് ഈ മണ്ണ് എന്റെയും എന്റെ മതസ്ഥരുടെയും മാത്രമാണെന്ന്.