കൊച്ചി: ലൂർദ് ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ജോയിന്റ് റിപ്ലേസ്മെന്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇടുപ്പ്, തോൾ, മുട്ട് എന്നിവയുൾപ്പെടെയുള്ള സന്ധി സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ നിർദ്ദേശങ്ങളും, ആധുനിക റോബോട്ടിക് ഓർത്തോപീഡിക് ചികിത്സയും പരിശോധനകളും സംബന്ധിച്ച ബോധവത്കരണവും ക്യാമ്പിൽ നടന്നു.
ലൂർദ് ആശുപത്രി അയ്യായിരത്തിലധികം സന്ധി (ജോയിന്റ്) മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ചെലവുകുറഞ്ഞും നൂതന സാങ്കേതിക വിദ്യയോടെയും ആരോഗ്യസേവനം നൽകുന്നതിൽ ആശുപത്രി പ്രതിജ്ഞബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
രോഗങ്ങളെ നേരത്തേ കണ്ടെത്തിയും സമയബന്ധിതമായി ചികിത്സ നൽകുന്നതും പ്രധാനമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജോൺ ടി. ജോൺ പറഞ്ഞു. ശസ്ത്രക്രിയയോടുള്ള ഭയവും അവബോധക്കുറവും മൂലം രോഗികൾ ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യമുണ്ട്. റോബോട്ടിക് ജോയിന്റ് റിപ്ലേസ്മെന്റ് വഴി കൂടുതൽ കൃത്യതയും വേഗത്തിലുള്ള സുഖപ്രാപ്തിയും സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മേയ് 31 വരെ സൗജന്യ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി രജിസ്ട്രേഷൻ തുടരും. ഏറ്റവും അർഹരായ 50 പേർക്ക് കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ നൽകുമെന്നും ഡോ.ജോൺ ടി. ജോൺ അറിയിച്ചു.ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോൺ ടി. ജോൺ, ഇന്റർവെൻഷണൽ മാനേജ്മെന്റ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ടിഷ ആൻ ബാബു, ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. ജോയ്സ് വർഗീസ്, ഓർത്തോപീഡിക് കൺസൾട്ടന്റായ ഡോ. ഷിനാസ് ബി. സലാം എന്നിവർ മെഡിക്കൽ സെഷനുകൾക്ക് നേതൃത്വം നൽകി.
ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി നായർ, ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് ജോസയ്യ, ഡയറ്റീഷ്യൻ സ്നേഹ ഫ്രാൻസിസ്, റോക്കി വർഗീസ് എന്നിവർ അനുബന്ധ ബോധവൽക്കരണ ക്ലാസുകളും പരിശീലന സെഷനുകളും നയിച്ചു.ക്യാമ്പിന്റെ ഭാഗമായി ആർത്രൈറ്റിസ്, സ്പോർട്സ് പരിക്കുകൾ, സ്പൈൻ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിശോധനയും നിർദ്ദേശങ്ങളും നൽകി. അസ്ഥികളുടെ കാഠിന്യം (ബോൺ ഡെൻസിറ്റി) പരിശോധന തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
അർഹരായ രോഗികൾക്ക് ശസ്ത്രക്രിയാ ചെലവിൽ ഇളവുകൾ ഉൾപ്പെടെയുള്ള സഹായവും നൽകി.റോബോട്ടിക് ജോയിന്റ് റിപ്ലേസ്മെന്റ് സെന്ററിന്റെ സവിശേഷതകൾ ക്യാമ്പിൻ്റെ ഭാഗമായി പ്രദർശിപ്പിച്ചു. ആധുനിക ഇംപ്ലാന്റുകളും റോബോട്ടിക് സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചു.അടുത്തിടെ വിജയകരമായ ജോയിന്റ് റിപ്ലേസ്മെന്റ് ശസ്ത്രക്രിയകൾക്ക് വിധേയരായവർ ക്യാമ്പിൽ പങ്കെടുത്ത് അവരുടെ അനുഭവങ്ങളും ചികിത്സാ രീതികളും പങ്കുവെച്ചു.

