മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും തങ്ങളുടെ സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് കെആർഎൽസിസി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടു രേഖപ്പെടുത്താൻ തയ്യാറാകണം.
പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയ നയം ഈ തെരഞ്ഞെടുപ്പിലും ലത്തീൻ കത്തോലിക്ക സമൂഹം പിന്തുടരും. എങ്കിലും ജനങ്ങളുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ പാർട്ടികളുടെ ക്രിയാന്മാക സമീപനവും സ്ഥാനാർത്ഥികളുടെ വൈയക്തികമായ മികവും മൂല്യബോധവും സാമൂഹിക പ്രതിജ്ഞാബദ്ധതയും തെരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങളാകണം.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിൽ രാഷ്ട്രീയ മുന്നണികൾ അർഹിക്കുന്ന പ്രാധാന്യം നല്കിയതായി കാണുന്നില്ല. തെരഞ്ഞെടുപ്പിൽ അവയൊന്നും ചർച്ച ചെയ്യപ്പെട്ടുമില്ല. കേരളത്തിന്റെ സമഗ്ര വികസനവും സന്തുലിതമായ സാമൂഹിക പുരോഗതിയും ചർച്ച ചെയ്യപ്പെട്ടില്ല, കെആർഎൽസിസി രാഷ്ട്രീയ കാര്യസമിതി വിലയിരുത്തി. പൊള്ളയായ അവകാശ വാദങ്ങളും യാഥാർത്ഥ്യ ബോധമില്ലാത്ത വാഗ്ദാനങ്ങളും നിരത്തുന്ന പ്രചരണ കോലാഹലങ്ങളും നാട് നീളെ നിറഞ്ഞ് നിൽക്കുന്ന പ്രചരണ ബോർഡുകളും തെരഞ്ഞെടുപ്പിലെ സാമ്പത്തിക ദുർവ്യയത്തിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം തെരഞ്ഞെടുപ്പു പ്രചരണരീതി രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കണം. ആത്യന്തികമായി ഇതിനെല്ലാം വില നല്കേണ്ടിവരുന്നത് കേരളീയ ജനതയാണ് കെആർഎൽസിസി ചൂണ്ടിക്കാട്ടി.

