വത്തിക്കാന് : ദൈവത്തെ സ്നേഹിക്കുകയും അവനെ ഹൃദയപൂർവ്വം തേടുകയും ചെയ്യുന്ന ഒരാൾക്കും നിരീശ്വരവാദിയായിരിക്കാൻ സാധിക്കില്ലെന്ന് ലിയോ പതിനാലാമൻ പാപ്പാ. സ്വയം നിരീശ്വരവാദിയെന്ന് കരുതുകയും, എന്നാൽ ദൈവത്തെ തേടുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കയും ചെയ്യുന്ന ഒരു വ്യക്തിയുടെ കത്തിന്, “വിശുദ്ധ പത്രോസിന്റെ ചത്വരം” എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തിലൂടെ മറുപടി നൽകവെയാണ്, ഒരേ സമയം ദൈവത്തെ തേടാനും സ്നേഹിക്കാനും, അതേസമയം നിരീശ്വരവാദിയായിരിക്കാനും സാധിക്കില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
തന്റെ, “ദൈവത്തെ സ്നേഹിക്കുന്ന ഒരു നിരീശ്വരവാദി” എന്ന തലക്കെട്ടോടെയുള്ള ഒരു കാവ്യം ഉൾപ്പെടുത്തിക്കൊണ്ട്, വിശ്വാസവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനായി കത്തെഴുതിയ, തെക്കൻ ഇറ്റലിയിലെ റേജ്ജ്യോ കലാബ്രിയ എന്നയിടത്തുനിന്നുള്ള റോക്കോ എന്ന വ്യക്തിക്ക് വിശുദ്ധ അഗസ്റ്റിൻ എഴുതിയ “കുമ്പസാരങ്ങൾ” എന്ന കൃതിയിലെ ഒരു ചിന്ത പങ്കുവച്ചുകൊണ്ടാണ് പാപ്പാ മറുപടി നൽകിയത്. “നീ എന്നിലായിരുന്നു, ഞാൻ പുറത്തും. അവിടെ ഞാൻ നിന്നെ തേടുകയായിരുന്നു” എന്ന വിശുദ്ധന്റെ വാചകം ഉദ്ധരിച്ച പാപ്പാ, ദൈവത്തെ തേടുകയെന്നതാണ് വിശ്വാസജീവിതത്തിൽ പ്രധാനപ്പെട്ടതെന്ന ഒരു ആശയം നിരവധി ദൈവശാശ്ത്രജ്ഞർ അടുത്തിടെ പങ്കുവച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.
വിശ്വാസത്തിന്റെ പ്രധാന പ്രശ്നം ദൈവത്തിൽ വിശ്വസിക്കുക എന്നതോ വിശ്വസിക്കാതിരിക്കുക എന്നതോ അല്ല, മറിച്ച് അവനെ അന്വേഷിക്കുക എന്നതാണെന്ന് പരിശുദ്ധ പിതാവ് എഴുതി. തന്നെ തേടുന്ന ഹൃദയത്തിന് മുന്നിൽ തന്നെത്തന്നെ വെളിവാക്കുന്നവനാണ് ദൈവമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ, വിശ്വാസികൾ അവിശ്വാസികൾ എന്ന രീതിയിലുള്ള വിഭജനത്തേക്കാൾ, ദൈവത്തെ തേടുന്നവരും ദൈവത്തെ തേടാത്തവരും എന്ന വിഭജനമാണ് ഒരുപക്ഷെ കൂടുതൽ ശരിയായിട്ടുള്ളതെന്നും പാപ്പാ എഴുതി.
റോക്കോയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് കരുതുകയും, അവന്റെ മുഖം തേടാതെയും അവനെ സ്നേഹിക്കാതെയും ഇരിക്കുന്ന വ്യക്തികൾ ഉണ്ടാകാമെന്നും, എന്നാൽ അതേസമയം, ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് ചിന്തിക്കുകയും, ദൈവത്തിന്റെ തിരുമുഖത്തിനായി ആർദ്രതയോടെ തേടുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നവരും ഉണ്ടാകാമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
നാമെല്ലാവരും സ്നേഹത്തിനായി ദാഹിക്കുന്നവരും, ദൈവത്തെ തേടുന്നവരുമാണെന്നും, ഇവിടെയാണ് നമ്മുടെ ജീവിതത്തിന്റെ അന്തസ്സും മനോഹാരിതയും അടങ്ങിയിരിക്കുന്നതെന്നും എഴുതിക്കൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ കത്ത് അവസാനിപ്പിച്ചത്.
“വിശുദ്ധ പത്രോസിന്റെ ചത്വരം” എന്ന മാസികയിലൂടെ വിശ്വാസജീവിതമുൾപ്പെടെ വിവിധ വിഷയങ്ങളിലുള്ള വായനക്കാരുടെ ചോദ്യങ്ങൾക്ക് പരിശുദ്ധ പിതാവ് പതിവായി ഉത്തരം നൽകാറുണ്ട്.
