അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. 100 റൺസിനാണ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മിന്നുന്ന ജയം. 412 എന്ന ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിനു 311 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. ഇന്ത്യയുടെ ആറാം ലോക കിരീടമാണിത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ഇംഗ്ലണ്ടിനായി ഒറ്റയാൾ പോരാട്ടം നടത്തിയ കാലെബിന്റെ പ്രകടനം വിഫലമായി. 115 റൺസെടുത്ത് അവസാന വിക്കറ്റായാണ് കാലെബ് പുറത്തായത്. 69 പന്തിൽ നിന്ന് 9 ഫോറും 7 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബെൻ ഡാവ്കിൻസ് ആണ് ഇംഗ്ലണ്ടിന്റെ മറ്റൊരു ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ആർഎസ് അംബരീഷ് മൂന്ന് വിക്കറ്റും ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ഇംഗ്ലീഷ് ബൗളർമാരെ തല്ലിച്ചതച്ച ഇന്ത്യയ്ക്കായി 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ പ്രകടനം ഇന്ത്യയ്ക്ക് വൻ ആത്മവിശ്വാസമാണ് നൽകിയത്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ മടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി.

