ഹാക്ക് ബോമിന്റെ തിരക്കഥയില്‍ ഫാത്തിഹ് അക്വിന്‍ സംവിധാനം ചെയ്ത് 2025-ല്‍ പുറത്തിറങ്ങിയ ഒരു ജര്‍മ്മന്‍ ചലച്ചിത്രമാണ് ‘അമ്രം’. ജനസാന്ദ്രത കുറഞ്ഞ അമ്രം എന്ന ജര്‍മ്മന്‍ ദ്വീപില്‍ തിരക്കഥാകൃത്ത് ഹാക്ക് ബോമിന്റെ ബാല്യകാലം ആസ്പദമാക്കിയാണ് സിനിമയുടെ ഇതിവൃത്തം.
അച്ചുതണ്ട് ശക്തികളും, സഖ്യകക്ഷികളും തമ്മിലുള്ള രണ്ടാം ലോക യുദ്ധത്തിന്റെ അവസാന നാളുകളില്‍ ജര്‍മനി പരാജയത്തോടടുക്കുമ്പോള് (നാസി പാര്‍ട്ടിയുടെയും, ഹിറ്റ്ലറുടെയും പരാജയത്തില്‍) ജര്‍മനിയുടെ വടക്കന്‍ കടല്‍ത്തീരത്തുള്ള വിദൂര ദ്വീപിലെ 12 വയസ്സുള്ള ആണ്‍കുട്ടിയെക്കുറിച്ചുള്ള ഫാത്തിഹ് അക്വിന്റെ ഹൃദയസ്പര്‍ശിയായ കഥ, സിനിമകളില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന യുദ്ധത്തിന്റെ ഒരു വശമാണ്.
തന്റെ ഗര്‍ഭിണിയായ അമ്മ ഹില്ലര്‍ (ലോറ ടോങ്കെ), അമ്മായി എന (ലിസ ഹാഗ്മിസ്റ്റര്), ഇളയ സഹോദരന് എന്നിവരോടൊപ്പം താമസിക്കുന്ന നാനിംഗ് എന്ന ബാലനെ (ജാസ്പര്‍ ബില്ലര്ബെക്ക്) കേന്ദ്രീകരിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണിത്.
ബോംബാക്രമണത്തില്‍ തകര്‍ന്ന ഹാംബര്‍ഗില്‍ നിന്ന് അവര്‍ ദ്വീപിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഹിറ്റ്ലറിന്റെ സേനയിലെ ലെഫ്റ്റനന്റ് കേണല്‍ ആയ നാനിംഗിന്റെ പിതാവ് യുദ്ധത്തിലാണ്. നായകന് നാനിംഗിന് ജീവിതം വിനോദവും കളികളുമല്ല, മറിച്ച് കഠിനമായ ജോലികളാണ് – ഫാമില്‍ ജോലി ചെയ്യുക, മീന്‍ പിടിക്കുക, മുയലുകളെ വേട്ടയാടുക, സീലുകളെ കൊല്ലുന്നതിനുള്ള അപകടകരമായ വേട്ടയില്‍ പങ്കുകാരനാകുക .
യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട പിതാവിന്റെ അസാന്നിദ്ധ്യത്തില്‍, പ്രസവശേഷമുള്ള തന്റെ അമ്മയെ പരിപാലിക്കേണ്ടി വരുന്നു അവന്. ഹിറ്റ്ലറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ജീവിക്കുന്ന ജര്‍മ്മന്‍കാരുടെ മാതൃകയാണ് അമ്മ. ഗ്രാമത്തില്‍ ഇപ്പോഴും നാസി പതാക പറത്തുന്ന ഒരേയൊരു വീടാണ് അവരുടേത്. ഹോളോകോസ്റ്റിനെക്കുറിച്ചും യുദ്ധസമയത്ത് ജര്‍മ്മനി നടത്തിയ മറ്റ് അതിക്രമങ്ങളെക്കുറിച്ചും അടിസ്ഥാനപരമായി ഒന്നും അറിയാതെ, യുദ്ധത്തില്‍ നിന്ന് വളരെ അകലെ ജീവിക്കുന്നവരാണ് അവര്‍.
നാസി പട്ടാളക്കാരനായ നാനിംഗിന്റെ പിതാവിനെയും കുടുംബത്തെയും ഗ്രാമവാസികള്‍ക്ക് വെറുപ്പാണ്. ഹിറ്റ്ലര്‍ ഉയര്‍ത്തുന്ന ദേശീയ വികാരം സാധാരണ മനുഷ്യര്‍ക്കിടയില്‍ എപ്രകാരം പ്രവര്‍ത്തിച്ചു എന്നത് നാനിംഗിന്റെ കുടുംബത്തില്‍ നിന്ന് നമുക്ക് മനസ്സിലാകും. നാനിംഗിന്റെ വീട്ടിലെ അവസ്ഥ വളരെ മോശമാണ്. രാവിലെ സ്കൂള്‍ സമയത്തിന് മുമ്പ് നാന്നിംഗ് ഉരുളക്കിഴങ്ങ് തോട്ടത്തില്‍ പണിയെടു ക്കുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധം അവസാനത്തോ ടടുക്കുന്നു. ഹിറ്റ്ലര്‍ മരിച്ചു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് യഥാര്‍ത്ഥ സത്യം ദ്വീപ് നിവാസികള്‍ക്ക് മനസ്സിലാകു ന്നില്ല. സഹോദരിയുടെ ജനനത്തിനും ഹിറ്റ്ലറുടെ മരണത്തിനും ശേഷം, അവന്റെ അമ്മ കടുത്ത വിഷാദത്തിലേക്ക് വീഴുകയും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. വെണ്ണയും തേനും ചേര്‍ത്ത് വെളുത്ത അപ്പത്തിനായുള്ള അമ്മയുടെ ആഗ്രഹം നിറവേ റ്റുവാന്‍ നാനിംഗ് ശ്രമിക്കുന്നു. യുദ്ധം ദ്വീപില്‍ എല്ലാത്തിനും കടുത്ത ക്ഷാമം സൃഷ്ടിച്ചതിനാല് ഇത് എളുപ്പമുള്ള കാര്യമല്ല.
സംഘര്ഷങ്ങളിലൂടെയോ യുദ്ധ കാഴ്ചകളിലൂടെയോ അല്ല സിനിമ സഞ്ചരിക്കുന്നത് മറിച്ചു വൈകാരികമായ തലങ്ങളിലാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുദ്ധം അവസാനിക്കുമ്പോള്‍, നാനിംഗ് കൂടുതല്‍ ആശയക്കുഴപ്പത്തിലാകുന്നു, എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഉറപ്പില്ല. ശരിയെന്ന് താന്‍ വിശ്വസിക്കുന്നത് ചെയ്യാന്‍ അവന് ആഗ്രഹിക്കുന്നു. വിട്ടുവന്ന ദേശം, ഭാഷാഭേദം, നാസിസം, ബാല്യം ഇങ്ങനെയുള്ള അവന്റെ ഐഡന്റിറ്റികളെല്ലാം പ്രതിസന്ധിയിലാവുന്നു. ചരിത്ര സന്ദര്‍ഭത്തിന്റെ ഭാരത്തില്‍ നാനിംഗ് ഞെരിയുന്നു. യുദ്ധം ദ്വീപിനെ നേരിട്ട് സ്പര്‍ശിക്കുന്നില്ല എങ്കിലും യുദ്ധമുഖത്തെ ചൂട് ദ്വീപിലെ മനുഷ്യര്‍ക്ക് അനുഭവപ്പെടുന്നുണ്ട്.
അമ്രം നിശബ്ദവും എന്നാല്‍ ആഴത്തില്‍ സ്പര്‍ശിക്കു ന്നതുമായ ഒരു സിനിമയാണ്, അന്തരീക്ഷത്തിലൂടെയും വൈകാരിക സത്യസന്ധതയി ലൂടെയും അത് നമ്മെ ആകര്‍ഷിക്കുന്നു. സ്വാഭാവികവും ഹൃദയസ്പര്‍ശിയുമായ നാനിംഗിന്റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ് എന്ത് വിലകൊടുത്തും പ്രസവാനന്തരം തന്റെ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായി അവന്റെ ഓട്ടങ്ങള്‍, പ്രത്യേകമായി യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന അഭയാര്‍ഥി പ്രവാഹവും ഭക്ഷ്യ ക്ഷാമവുമെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നു സിനിമയില്‍.
തിരക്കഥ ഒരുക്കിയ ഹാക്ക് ബൂം തന്റെ കുട്ടിക്കാലമാണ് ഈ സിനിമയില്‍ കൊണ്ടുവരുന്നത്. അതിജീവനത്തിന്റെയും, അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കുന്നതിന്റെയും, നിശബ്ദതയുടെയും, സങ്കീര്‍ണ്ണതയുടെയും ചുറ്റുപാടില്‍ വളരുന്ന ബാലന്റെ കഥയാണിത്. ശാന്തമായ കഥപറച്ചില്‍ തന്നെയാണ് സിനിമയ്ക്ക് അതിന്റെ ശക്തി നല്‍കുന്നത്. നാടകീയമായ പിരിമുറുക്കത്താല്‍ സമ്പന്നമായ ഒരു പശ്ചാത്തലം സൃഷ്ടിക്കുന്നു സംവിധായകന് ഈ ചിത്രത്തില്‍.
നാസി ജര്‍മ്മനിയുടെ തകര്‍ച്ച, യുദ്ധാനന്തര സ്വാതന്ത്ര്യത്തിന്റെ അനിശ്ചിതത്വ വാഗ്ദാനങ്ങള്‍, രണ്ടിനുമിടയില്‍ കുടുങ്ങിയ ഒരു കുട്ടി നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍. ഈ സൂക്ഷ്മ പ്രപഞ്ചത്തിനുള്ളില്‍, നിഷ്കളങ്കതയുടെ നഷ്ടം മാത്രമല്ല, തകര്‍ച്ചയുടെ സമയത്ത് ധാര്‍മ്മികതയുടെ പുനര്‍നിര്‍വചനവും സിനിമ അന്വേഷിക്കുന്നു.
മൊത്തത്തില്‍, ചിത്രം ഹൃദയസ്പര്‍ശിയായതും ദൃശ്യപരമായി സമ്പന്നമായതുമായ ഒരു കഥയാണ്. ഇത് എളുപ്പമുള്ള ഉത്തരങ്ങളൊന്നും നല്കുന്നില്ലായിരിക്കാം. പക്ഷേ അതിന്റെ ശക്തി, സത്യസന്ധത, പ്രകൃതിക്കും അക്രമത്തിനും ഇടയിലുള്ള, ഓര്‍മ്മയ്ക്കും ചരിത്രത്തിനും ഇടയിലുള്ള കാവ്യാത്മകമായ ഇടം പകര്‍ത്തുന്ന രീതി എന്നിവയാണ്.
കാള്‍ വാള്‍ട്ടര്‍ ലിന്ഡന്ലോബിന്റെ ഛായാഗ്രഹണം കാലത്തിന് പുറത്തുള്ള ഒരു സ്ഥലത്തിന്റെ ഭംഗി പകര്‍ത്തുന്നു. കഥയുടെ വൈകാരിക താപനിലയെ പ്രതിഫലിപ്പിക്കുന്ന തണുത്ത, പ്രധാനമായും നീല നിറങ്ങളിലേക്ക് തിരിയുന്നു. ചിലപ്പോഴൊക്കെ വ്യക്തവും ശാന്തവുമായി, മറ്റു ചിലപ്പോഴൊക്കെ ഭയാനകവും മൂടല്‍മഞ്ഞും നിറഞ്ഞപ്പോള്‍, ആകാശം ദ്വീപിന്റെ പിരിമുറുക്കത്തിന്റെയും ഒറ്റപ്പെടലിന്റെയും സൂക്ഷ്മമായ ആഖ്യാതാവായി മാറുന്നു. വിജനമായ കടല്‍ത്തീരങ്ങളിലും തരിശുഭൂമികളിലും ക്യാമറ തങ്ങിനില്ക്കുന്നു, ഭയത്താല്‍ വേട്ടയാടപ്പെടുന്ന സൗന്ദര്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.
യുദ്ധങ്ങള്‍ കുഞ്ഞുങ്ങളോട് ചെയ്യുന്നതെന്താണ് എന്ന ചോദ്യമുയര്‍ത്തുന്ന സിനിമ, സംവിധായകന്റേത് എന്നതുപോലെ ബാല നായകനായ നാനിംഗ് ആയി വേഷമിട്ട ജാസ്പെര്‍ ബില്ലര്ബെക്കിന്റെതാണെന്നും പറയാം. പ്രായത്തെ നിരാകരിക്കുന്ന സങ്കീര്‍ണ്ണമായ വേഷം മികച്ച അതിശയകരമായ രീതിയില്‍ അവതരിപ്പിക്കുന്നു അവന്. ഗുഡ് ബൈ ബെര്‍ലിന്‍, ദി എഡ്ജ് ഓഫ് ഹെവന്‍, സോള്‍ കിച്ചണ്‍, ഇന്‍ ദി ഫേഡ് എന്നീ പ്രശസ്തമായ സിനിമകളുടെ സംവിധായകന് തുര്‍ക്കി വംശജനായ ഫാത്തിഹ് അക്വിന്‍ കുടിയേറ്റ ജീവിതങ്ങള്‍ അന്വേഷിക്കുന്ന സിനിമകള്‍ക്ക് പേരുകേട്ടയാളാണ്. 2025 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. 2025 ലെ അനേകം ചലച്ചിത്രോത്സവങ്ങളില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ഈ ചിത്രം.

