കീവ്: റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യയാണെന്ന് മാർപാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി. ശൈത്യകാലത്ത് റഷ്യ യുക്രൈനിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായി നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയ്ക്കു സമാനമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രൈനിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് അതിന്റെ ഊർജ്ജ മേഖലയെ നശിപ്പിക്കുകയും യുക്രേനിയക്കാരെ മരവിപ്പിക്കുകയും ചെയ്യുക എന്നതാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ശൈത്യകാലത്ത് പലതവണ കീവിൽ ഉണ്ടായിരുന്നു. വർഷത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത് നഗരം വൈദ്യുതിയില്ലാതെ അവശേഷിക്കുമ്പോൾ അത് ഒരു പേടിസ്വപ്നമാണ്. ആളുകളെ സംബന്ധിച്ച മാരകമായ ഒരു അപകടമാണിത്. യുക്രൈനിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് അതിന്റെ ഊർജ്ജ മേഖലയെ നശിപ്പിക്കുകയും യുക്രേനിയക്കാരെ മരവിപ്പിക്കുകയും ചെയ്യുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. യുദ്ധത്തിന്റെ നിയമങ്ങൾക്കും ധാർമ്മിക മാനദണ്ഡങ്ങൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ വളരെ വ്യക്തമായ അടയാളങ്ങളാണ് ഇതെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി.
തണുത്ത വീടുകളിൽ കുട്ടികൾ കഴിയുകയാണെന്നും പൌരന്മാരും സൈനികരും പോരാടുകയാണെന്നും കീവിൽ നിന്നുള്ള ശബ്ദം ലോകം മുഴുവൻ കേൾക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും യുക്രൈൻ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ഷെവ്ചുക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. അതേസമയം ജനുവരി 24ന്, അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ചു റഷ്യ യുക്രൈൻറെ ഊർജ്ജ സംവിധാനത്തിന് നേരെ വലിയ തോതിലുള്ള ആക്രമണം നടത്തിയിരിന്നു. ഏകദേശം 1.2 ദശലക്ഷം വീടുകൾക്ക് വൈദ്യുതി തടസ്സപ്പെടുത്തിയ ആക്രമണമായിരിന്നു ഇത്.

