തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ സംയുക്ത നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും.
വൻകിട യാത്രാ കപ്പലുകൾക്ക് അടുക്കാൻ സൗകര്യമൊരുങ്ങുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2024 ഡിസംബർ മൂന്നിന് ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിച്ച ശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ 15 ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.
2045ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതികൾ 17 വർഷം മുൻപേ, 2028ഓടെ പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ ഒരേസമയം നിർമ്മിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തിനായി മാത്രം ഏകദേശം 9,700 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പുമായി ഒപ്പിട്ട ഉപകരാർ പ്രകാരമാണ് നിർമാണം.
രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ തുറമുഖത്തിൻറെ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി വർദ്ധിക്കും. നിലവിലുള്ള 800 മീറ്റർ ബർത്ത് 2000 മീറ്ററായി ഉയർത്തും. ഇതോടെ ഒരേസമയം നാല് കൂറ്റൻ മദർ ഷിപ്പുകളെ സ്വീകരിക്കാൻ വിഴിഞ്ഞത്തിന് കഴിയും. പുലിമുട്ട് മൂന്ന് കിലോമീറ്ററിൽ നിന്ന് നാല് കിലോമീറ്ററായി വർദ്ധിപ്പിക്കും. വലിയ കപ്പലുകൾക്ക് ദീർഘദൂര യാത്രയ്ക്കിടയിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഒരുങ്ങും.

