ബിജോ സില്‍വേരി
ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനുള്ള യേശുവിന്റെ ഉത്തരവ് അക്ഷരം പ്രതി നടപ്പാക്കിയവരായിരുന്നു യേശുവിന്റെ ശിഷ്യന്മാരും അവരെ പിന്തുടര്ന്നവരും. മിഷണറിമാരിലൂടേയും പാപ്പാമാരിലൂടേയും ഈ ദൗത്യം ഇപ്പോഴും തുടരുന്നു. പ്രഥമ പാപ്പയായിരുന്ന പത്രോസ് അപ്പസ്തോലന്റെ റോമിലേക്കുള്ള യാത്രയാണ് പാപ്പാ ചരിത്രത്തിലെ ശ്രദ്ധേയമായ ആദ്യയാത്ര.
എഡി 44ലാണ് ഇതു സംഭവിച്ചിരിക്കാന്‍ സാധ്യതയെന്നു ചരിത്രകാരന്മാര് കണക്കുകൂട്ടുന്നു. 1305ല്‍ ക്ലമന്റ് അഞ്ചാമന് പാപ്പ അവിയോണ്‍ പ്രവാസം തിരഞ്ഞെടുത്തത് മധ്യയുഗത്തിലെ ഏറ്റവും പ്രധാന ചരിത്രസംഭവമായിരുന്നു. സൂനഹദോസുകളില്‍ സംബന്ധിക്കുവാന്‍ ഏറെ ബുദ്ധിമുട്ടി പാപ്പമാര്‍ ദുര്‍ഘടയാത്ര ചെയ്ത സംഭവങ്ങളുമുണ്ട്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് (1962 65) പാപ്പാമാരുടെ ആധുനിക കാലത്തെ തീര്‍ത്ഥാടനങ്ങള്‍ ആരംഭിക്കുന്നത്. വത്തിക്കാന്‍ കൗണ്‍സിലിന്റെ സത്ത ഉള്‍ക്കൊണ്ട സുവിശേഷവത്കരണ ലക്ഷ്യത്തോടെയുള്ള യാത്രകളായിരുന്നു അവ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും പാത പിന്തുടര്ന്നാണ് സുമനസ്സുള്ള പ്രതിപുരുഷന്മാരായി പാപ്പമാര്‍ യാത്രകള്‍ നടത്തുന്നതെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.
ഇവാഞ്ചലിസ്റ്റ്-ഇന്‍-ചീഫ് എന്നാണ് താനുള്‍പ്പെടെയുള്ളവരെ അദ്ദേഹം വിശേഷിപ്പിച്ചത്.പാപ്പമാരുടെ യാത്രകളുടെ ലക്ഷ്യം ആത്യന്തികമായി സുവിശേഷവത്കരണം തന്നെയാണെങ്കിലും അതിന്റെ പ്രതിധ്വനി രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മേഖലകളിലും ഉണ്ടായിട്ടുണ്ട്.
യാത്രകളുടെ വിലയിരുത്തല്‍ പല രീതിയിലും രേഖപ്പെടുത്താറുമുണ്ട്. ജനക്കൂട്ടത്തിന്റെ വലുപ്പം, മാധ്യമശ്രദ്ധ, രാഷ്ട്രീയപതനങ്ങള്‍, ഉയര്‍ച്ചകള്‍, സഭയോടുള്ള എതിര്‍പ്പുകള്‍, ഭാവിയിലേക്കുള്ള വാതിലുകള്‍ തുറന്നുവയ്ക്കല്, പ്രാദേശിക സഭയുടെ വളര്‍ച്ച, വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തത്തിന്റെ വര്‍ധന…അങ്ങനെ നീളുന്നു ഈ വിലയിരുത്തലുകള്‍.
ജോണ്‍ ഇരുപത്തിമൂന്നാമൻ
1870ൽ പേപ്പല്‍ ബഹുമതികള്‍ നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമായി വത്തിക്കാനിലെ തടവുകാരന് എന്നു സ്വയം വിശേഷിപ്പിച്ച പിയൂസ് ഒമ്പതാമന്റെ കാലത്തിനു ശേഷം റോം വിട്ട് പുറത്തുപോയ ആദ്യ പാപ്പയാണ് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍.
1962 ഒക്ടോബര്‍ നാലിന് വത്തിക്കാനിലെ ചെറിയ റെയില്‍വേസ്റ്റേഷനില്‍ നിന്നു പാപ്പ പുറപ്പെട്ടത് അസീസിയിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സന്ദര്‍ശിക്കാനായിരുന്നു. ആധുനിക പാപ്പാ സ്ഥാനത്തിന്റെ ഒറ്റപ്പെടലാണ് ആ ട്രെയിന്‍ യാത്രയിലൂടെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ മറികടന്നത്. കത്തോലിക്കാ സഭയില്‍ മാറ്റങ്ങളുടെ കിളിവാതിലുകള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഈ യാത്രയെന്നത് ഏറെ ശ്രദ്ധേയം.
യാത്രയിലുടനീളം റെയില്‍പാളങ്ങള്‍ക്കു സമീപം ജനക്കൂട്ടം പാപ്പായെ കാണാന്‍ തിങ്ങിക്കൂടിയിരുന്നു. പലയിടത്തും ട്രെയിന്‍ നിര്‍ത്തി ജനങ്ങളോടു സംവദിച്ച്, തമാശകള്‍ പൊട്ടിച്ച്, അനുഗ്രഹം നല്‍കിയായിരുന്നു പാപ്പയുടെ യാത്ര. ട്രെയിനില്‍ സോഷ്യലിസ്റ്റുകള്‍ ഉള്‍പ്പെട്ട ഇറ്റലിയുടെ പ്രഥമഭരണകൂടത്തിന്റെ പ്രധാനമന്ത്രി അമിന്റോറെ ഫാന്ഫാനിയും ഉണ്ടായിരുന്നു. മറ്റൊരു കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന ഫാന്ഫാനിയെ തന്റെ സഹായികരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പാപ്പ തന്റെ ഇരിപ്പിടത്തിനരികിലേക്ക് ക്ഷണിക്കുകയും അദ്ദേഹവുമായി കുറേസമയം ചെലവഴിക്കുകയും ചെയ്തു.
തന്റെ പിന്‍ഗാമികളായ പോള്‍ ആറാമന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും ഇടയയാത്രകള്ക്ക് പ്രചോദനമേകിയത് ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു.
പോള്‍ ആറാമന്‍
പ്രഥമ കാര്യങ്ങളുടെ പാപ്പയായി വിശേഷിപ്പിക്കപ്പെടുന്നത് ജോണ്‍ പോള്‍ രണ്ടാമനാണെങ്കിലും ഈ വിശേഷണത്തിന് അര്‍ഹന്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പോള്‍ ആറാമന്‍ പാപ്പ ഒന്‍പതു വിദേശയാത്രകളാണ് നടത്തിയത്. എല്ലാ ഭൂഖണ്ഡങ്ങളെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്ന യാത്രകളായിരുന്നു അവ.
വിശുദ്ധ പത്രോസിനു ശേഷം വിശുദ്ധനാട് സന്ദര്‍ശിക്കുന്ന ആദ്യ പാപ്പയായിരുന്നു പോള്‍ ആറാമന്‍. രണ്ടു നൂറ്റാണ്ടിനു ശേഷം ഇറ്റലിക്കു പുറത്തു പോകുന്ന ആദ്യ പാപ്പയും അദ്ദേഹമായിരുന്നു. വിമാനത്തില്‍ സഞ്ചരിച്ച ആദ്യ പാപ്പയും പോള്‍ ആറാമന്‍ തന്നെ. ഇസ്രായേലിന്റെ മണ്ണില്‍ 11 മണിക്കൂറുകളാണ് പാപ്പ ചെലവഴിച്ചത്. ഒരിക്കല്‍ പോലും തന്റെ സംഭാഷണത്തില്‍ രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചില്ല. ജൂതര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന സ്ഥലങ്ങളൊന്നും സന്ദര്‍ശിച്ചില്ല. കാത്തോലിക്ക-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കാന്‍ ഈ സന്ദര്‍ശനം പ്രയോജനപ്പെട്ടു.
1439നു ശേഷം ഒരു പാപ്പയും ഓര്‍ത്തഡോക്സ് പരമാധ്യക്ഷനുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കും ഈ യാത്ര വേദിയായി. പാത്രിയാര്‍ക്കിസ് അത്തേന്ഗരോസുമായുള്ള കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള ശീതയുദ്ധത്തിനു വലിയ തോതില്‍ അയവു വന്നിട്ടുള്ള ഈ കാലഘട്ടത്തില്‍ നിന്ന് അന്നത്തെ കൂടിക്കാഴ്ച വീക്ഷിക്കുവാന്‍ ഒരുപക്ഷേ ബുദ്ധിമുട്ടായിരിക്കും. ”ഞാനെന്റെ സഹോദരനെ കാണാനാണ് വന്നത്. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് 500 വര്‍ഷത്തിലേറെയായി” എന്ന പാത്രിയാര്‍ക്കീസിന്റെ വാക്കുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യ സന്ദര്‍ശിച്ച ആദ്യ പാപ്പയും പോള്‍ ആറാമനായിരുന്നു. 1964 ഡിസംബര്‍ മൂന്നിന് മുംബൈയില്‍ അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് പാപ്പ എത്തിയത്.
ജോണ്‍ പോള്‍ രണ്ടാമന്
കമ്യൂണിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്തുന്നതില്‍ വലിയ പങ്കു വഹിച്ച ലോകനേതാവായി ജോണ്‍ പോള്‍ രണ്ടാമനെ ചരിത്രകാരന്മാരില് പലരും വീക്ഷിക്കാറുണ്ട്. എന്നാല്‍ ക്രിസ്തീയ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള അക്ഷീണശ്രമമാണ് തന്റെ ജീവിതത്തിലുടനീളം വിശുദ്ധന് നടത്തിയതെന്നതാണ് വാസ്തവം. പാപ്പയുടെ അപ്പസ്തോലിക യാത്രകള്‍ പലതും അതിനു തെളിവാണ്.

വിശ്വാസജീവിതത്തില്‍ നിന്ന് അതിവേഗം വ്യതിചലിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ സമൂഹത്തിലേക്ക് 1993 ആഗസ്റ്റ് 12 – 15 ന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ നടത്തിയ തീര്‍ത്ഥാടനം അവിശ്വസനീയ ഫലമാണുളവാക്കിയത്. പോളണ്ടും അര്‍ജന്റീനയും പോലെയല്ല അമേരിക്കയെന്ന് മുന്നറിയിപ്പു നല്‍കിയവര്‍ക്ക് റോമന്‍ കത്തോലിക്കാ സഭയുടെ സ്വാധീനം അതിശക്തമായി അമേരിക്കയില്‍ തിരിച്ചുവരവു നടത്തുന്നതാണ് പിന്നീട് കാണുവാന്‍ കഴിഞ്ഞത്. ഡെന്‍വറില്‍ ചേര്‍ന്ന ലോക യുവജന സമ്മേളനത്തില്‍ ഔദ്യോഗികമായും അല്ലാതെയും ലക്ഷക്കണക്കിന് യുവാക്കളാണ് പങ്കുചേര്‍ന്നത്. (ലോകയുവജന സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ജോണ്‍ പോള്‍ രണ്ടാമനായിരുന്നു).
സഭയോട് പൊതുവേ ശത്രുത പുലര്‍ത്തിയിരുന്ന മാധ്യമങ്ങള്‍ പോലും പാപ്പായുടെ സന്ദര്‍ശനം ക്രിയാത്മകമായി വീക്ഷിച്ചു. ”അദ്ദേഹത്തിനെതിരെ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാന്‍ സ്വര്‍ഗം പോലും മടിക്കും” എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പ്രതികരണം. കാല്വനിസ്റ്റ് സഭാ വേരുകളാണ് അമേരിക്കക്കുള്ളതെന്ന പാരമ്പര്യ വത്തിക്കാന്‍ വാദത്തെയും പാപ്പയുടെ സന്ദര്‍ശനം ഖണ്ഡിച്ചു.തന്റെ നീണ്ട അധികാരകാലയളവില്‍ (ഇരുപത്തിയാറര വര്‍ഷം) 129 രാജ്യങ്ങളില്‍ ജോണ്‍ പോള്‍ രണ്ടാമന് സന്ദര്‍ശനം നടത്തി. തന്റെ മുന്‍ഗാമികള്‍ എല്ലാവരും കൂടി നടത്തിയതിലും കൂടുതല്‍ യാത്രകള്‍ അദ്ദേഹം നടത്തി. 1979-ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ വിദേശയാത്ര അവസാനിച്ചത് 2004-ല്‍ ഫ്രാന്‍സിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദ് സന്ദര്‍ശിച്ചുകൊണ്ടാണ്. ജന്മനാടായ പോളണ്ടിലാണ് ഏറ്റവും കൂടുതല്‍ തവണ അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ഒമ്പതുതവണ അദ്ദേഹം അവിടം സന്ദര്‍ശിച്ചു. ആദ്യതവണ പോളണ്ടില്‍ ചെല്ലുമ്പോള്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിലക്കുകള്‍ ലംഘിച്ച് ലക്ഷക്കണക്കിന് പുരോഹിതരും കന്യാസ്ത്രീകളും വിശ്വാസികളുമാണ് അദ്ദേഹത്തെ കാണാനെത്തിയത്.
ക്രിസ്തുമതത്തിലെ മറ്റു സഭകളുമായും മറ്റു മതങ്ങളുമായുമെല്ലാം അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തി. 2001 മേയ് ആറിന് സിറിയയിലെ പ്രസിദ്ധമായ ഉമയ്യാദ് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ അദ്ദേഹം ഒരു മുസ്ലീം ദേവാലയത്തില്‍ പ്രാര്‍ഥിച്ച ആദ്യ ക്രിസ്തീയ സഭാധ്യക്ഷനായി. സ്നാപകയോഹന്നാന്റെ അന്ത്യവിശ്രമസ്ഥലം എന്ന രീതിയില്‍ പ്രസിദ്ധമാണ് ഉമയ്യാദ് പള്ളി. ചെറുപ്പത്തില്‍ യഹൂദവിഭാഗക്കാരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന പാപ്പ 2000-ല്‍ ജറുസലേം സന്ദര്‍ശിച്ചപ്പോള്‍ യഹൂദര്‍ നേരിട്ട പീഡനങ്ങള്‍ക്ക് സ്വന്തം പേരുചൊല്ലി മാപ്പുപറഞ്ഞു.
ഹിറ്റ്ലറുടെ കാലത്ത് നടന്ന ജൂതക്കൂട്ടക്കൊലയുടെ സമയത്ത് കത്തോലിക്കാസഭ പുലര്‍ത്തിയ നിസംഗതയ്ക്കും അദ്ദേഹം മാപ്പുപറഞ്ഞു.ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകളുമായും പാപ്പ അടുത്ത ബന്ധം സ്ഥാപിച്ചു. ആദ്യകാല ക്രിസ്തുമതത്തില്‍ നേരിട്ട വിവിധ പ്രതിസന്ധികളെയും അവ മൂലമുണ്ടായ പിളര്‍പ്പുകളെയും കുറിച്ച് ഇരുസഭകളും വിശദമായി സംവദിച്ചിരുന്നു.
1999-ല്‍ റൊമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അന്നത്തെ തലവനായിരുന്ന പാത്രിയാര്‍ക്കീസ് തിയോക്ടിസിന്റെ ക്ഷണമനുസരിച്ച് റൊമേനിയ സന്ദര്‍ശിച്ച പാപ്പ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ക്രിസ്തുമതത്തിന്റെ പുനരേകീകരണത്തിനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു. 1054-ല്‍ ക്രിസ്തുമതത്തിലുണ്ടായ വന്പിളര്പ്പിനുശേഷം ഒരു ഓര്‍ത്തഡോക്സ് രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ പാപ്പയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്.
2001-ല്‍ യുക്രൈനില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനം വന്‍ വിവാദത്തിലായിരുന്നു. യുക്രൈനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. എന്നിട്ടും നിരവധിയാളുകളാണ് അദ്ദേഹത്തെ കാണാനെത്തിയത്. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെ പാപ്പയുടെ സന്ദര്‍ശനവും ഏറെ ശ്രദ്ധ നേടി. മറ്റൊരു ലോകനേതാവും ഒരു പാപ്പയെയും സ്വീകരിക്കുവാന്‍ ഇത്രയേറെ ഒരുങ്ങിയിട്ടില്ലെന്ന് ഫിദല്‍ കാസ്ട്രോയെ പാപ്പ പിന്നീട് പ്രശംസിച്ചു.
ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതങ്ങളുമായും അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തി. ഇന്ത്യ സന്ദര്‍ശിച്ച രണ്ട് അവസരങ്ങളിലും (1986 ഫെബ്രുവരി 1നും 1999 നവംബര്‍ 6നും) ഈ നാല് മതങ്ങളുടെയും നേതാക്കന്മാരെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
ബെനഡിക്ട് പതിനാറാമന്‍
ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്. പാപ്പയായി ചുമതലയേറ്റ് മൂന്നു വര്‍ഷത്തിനുള്ളില്‍തന്നെ ബെനഡിക്ട് പതിനാറാമന്‍ ഇറ്റലിയിലും പുറത്തും ഒട്ടേറെ അപ്പസ്തോലിക യാത്രകള്‍ നടത്തി. ജന്മരാജ്യമായ ജര്‍മനി അദ്ദേഹം രണ്ടു തവണ സന്ദര്‍ശിച്ചു.
ലോക യുവജന ദിനാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര. ബാല്യകാലം ചെലവഴിച്ച സ്ഥലങ്ങളിലേക്കായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം.പോളണ്ടിലും സ്പെയിനിലും പാപ്പയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. താന്‍ മുന്‍പ് അധ്യാപകനായിരുന്ന ജര്‍മനിയിലെ റീഗന്സ്ബര്ഗ് സര്‍വകലാശാലയില്‍ 2006 സെപ്റ്റംബറില്‍ നടത്തിയ പ്രഭാഷണത്തിനിടെ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഉപയോഗിച്ച ഒരു ഉദ്ധരണി ആഗോള വ്യാപകമായി മുസ്ലിം സമുദായത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അമേരിക്കയില്‍ 9/11 ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പായുടെ പ്രതികരണം. രണ്ടു മാസത്തിനു ശേഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയിലേക്ക് നടത്താനിരുന്ന പാപ്പയുടെ യാത്ര അതോടെ ഉത്കണ്ഠാകുലമായ അന്തരീക്ഷത്തിനു വഴി തുറന്നു. സംസ്കാരങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷത്തിന് പാപ്പയുടെ സന്ദര്‍ശനം കാരണമായേക്കുമെന്ന് പലരും പ്രവചിച്ചു.
തടസങ്ങള്‍ വകവയ്ക്കാതെ ബെനഡിക്ട് പാപ്പ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇസ്താംബൂളിലെ ഗ്രാന്‍ഡ് മുഫ്തി മുസ്തഫ കാഗരികിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും പ്രസിദ്ധമായ നീലപള്ളിയില് പ്രാര്‍ഥന നടത്തി. ഇസ്ലാമുമായുള്ള ബന്ധങ്ങളുടെ വികാസത്തിന് കത്തോലിക്കാ സഭയ്ക്ക് വഴി തുറന്ന സന്ദര്‍ശനമായി പിന്നീടിത് വിശേഷിപ്പിക്കപ്പെട്ടു. ബര്‍ത്തലോമിയോ ഒന്നാമന് പാത്രിയാര്‍ക്കീസുമായി ചേര്‍ന്ന് പാപ്പ നടത്തിയ സംയുക്ത പ്രഖ്യാപനം കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള അകലം കുറക്കുന്നതിനുള്ള നീക്കങ്ങളുടെ തുടക്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
2009 മേയില്‍ ജോര്‍ദാന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം പ്രഖ്യാപിച്ച ”സംസ്കാരങ്ങളുടെ ചങ്ങാത്തം” ഏറെ പ്രശംസ നേടി. 2007 സെപ്റ്റംബറില്‍ ഓസ്ട്രിയയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ പാപ്പ നാസി ക്യാമ്പുകളില്‍ കൊല്ലപ്പെട്ട വിയന്നയിലെ ജൂതന്മാരുടെ സ്മരണക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന വിവാദങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ റോമന്‍ കത്തോലിക്കാ സഭ രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് 2008 ഏപ്രില്‍ 15 മുതല്‍ 20 വരെ ബെനഡിക്ട് പതിനാറാമന്‍ പാപ്പ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയത്.
നേരത്തെ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയിലൂടെ കത്തോലിക്ക സഭ അമേരിക്കയില്‍ നേടിയ സ്വീകാര്യത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതിവേഗം മാഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. സഭയെ ന്യായീകരിക്കുവാനായിരിക്കും യാഥാസ്ഥിതികനായ പാപ്പ ഒരുമ്പെടുന്നതെന്ന് വിമര്‍ശകര്‍ നിരീക്ഷിച്ചു. എന്നാല്‍, ഒരുപാട് വൈദികര്‍ ഉണ്ടാകുന്നതിനെക്കള്‍ നല്ല വൈദികര്‍ ഉണ്ടാകുക എന്നതാണ് പ്രധാനമെന്ന് പാപ്പ അമേരിക്കയില്‍ പ്രഖ്യാപിച്ചു. ഇതിനു പുറമെ ലൈംഗിക പീഡനങ്ങള്‍ക്കു വിധേയരായ നാലു പേരുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയ പാപ്പ അവരെ ആശ്വസിപ്പിച്ചു.
തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന ന്യുയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ സന്ദര്‍ശനം നടത്തിയ പാപ്പ മരണമടഞ്ഞവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലോക സമാധാനത്തിനും വേണ്ടി പ്രാര്‍ഥിച്ചു.യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കാതെ സഭയുടെ വീഴ്ച്ചകള്‍ തുടര്‍ച്ചയായി ഏറ്റുപറയുകയും ക്ഷമാപണം നടത്തുകയും ചെയ്ത ബെനഡിക്ട് പതിനാറാമന്‍ ജനഹൃദയങ്ങള്‍ കീഴടക്കിയാണ് അമേരിക്കയില്‍ നിന്നു മടങ്ങിയത്.
ഫ്രാന്‍സിസ് പാപ്പ
ഫ്രാന്‍സിസ് പാപ്പ തന്റെ കാലഘട്ടത്തില്‍ സഭയെ അതിന്റെ അതിര്‍ത്തികള്‍ക്കപ്പുറം നയിച്ച ആത്മീയ നേതാവായിരുന്നു. ഏകദേശം 60-ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച പാപ്പായായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍ ഔദ്യോഗിക യാത്രകള്‍ മാത്രമല്ല; അവ ദാരിദ്ര്യത്തിലേക്കും വേദനയിലേക്കും പ്രതീക്ഷയിലേക്കും നീളുന്ന കരുണയുടെ തീര്ഥയാത്രകളായിരുന്നു.
യൂറോപ്പിന്റെ കേന്ദ്രങ്ങളില്‍ നിന്നു ആഫ്രിക്കയുടെ അതിരുകളിലേക്കും, ലാറ്റിന്‍ അമേരിക്കയുടെ തെരുവുകളില്‍ നിന്നു ഏഷ്യയുടെ ചെറുദ്വീപുകളിലേക്കും വ്യാപിച്ച ഈ യാത്രകള്‍, ”പുറത്തേക്കിറങ്ങുന്ന സഭ” എന്ന അദ്ദേഹത്തിന്റെ ദര്‍ശനം ലോകത്തിനു മുന്പില് സാക്ഷ്യപ്പെടുത്തി.യുദ്ധം, കുടിയേറ്റം, കാലാവസ്ഥാ പ്രതിസന്ധി, സാമൂഹിക അനീതി തുടങ്ങിയ ആഗോള പ്രശ്നങ്ങള്‍ നേരിടുന്ന സമൂഹങ്ങളിലേക്കാണ് അദ്ദേഹം പലപ്പോഴും യാത്രതിരിച്ചത്. അവിടങ്ങളില്‍ സമാധാനത്തിന്റെയും സംവാദത്തിന്റെയും മനുഷ്യാന്തസ്സിന്റെ സംരക്ഷണത്തിന്റെയും സന്ദേശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.
ഭരണാധികാരികളോടൊപ്പം ദരിദ്രരോടും അഭയാര്‍ത്ഥികളോടും തടവുകാരോടും കൂടെ സമയം ചെലവഴിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍, കത്തോലിക്കാ സഭയുടെ ദൗത്യം ആരാധനാലയങ്ങളിലൊതുങ്ങുന്നതല്ലെന്നും ലോകത്തിന്റെ വേദനകളില്‍ പങ്കുചേരലാണെന്നും ഓര്‍മ്മിപ്പിക്കുന്ന ജീവസ്സുറ്റ സാക്ഷ്യങ്ങളായി തുടരുന്നു.
ബ്രസീല്‍, മെക്സിക്കോ, ഇസ്രായേല്‍, ഇറാഖ്, ദക്ഷിണ സുഡാന്, ഫിലിപ്പീന്‍സ്, ജപ്പാന്, കാനഡ, യുഎസ്… ഓരോ ദേശവും അദ്ദേഹത്തിന് ഒരു മിഷന്ഭൂമിയായിരുന്നു. അവിടങ്ങളില്‍ അദ്ദേഹം അധികാരത്തിന്റെ ഭാഷ സംസാരിച്ചില്ല; മറിച്ച് മുറിവേറ്റ മനുഷ്യന്റെ ഭാഷയിലാണ് സമാധാനവും കരുണയും വിളിച്ചു പറഞ്ഞത്. ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍, ”സഭ യാത്രയിലാണ്” എന്ന വിശ്വാസത്തിന്റെ ജീവനുള്ള കുറിപ്പുകളായി ഇന്നും ലോകമെങ്ങും വായിക്കപ്പെടുന്നു. അദ്ദേഹം സന്ദര്‍ശിക്കാന്‍ തീവ്രമായി ആഗ്രഹിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. പക്ഷേ അതിന് അനുമതി ലഭിച്ചില്ല.
ലെയോ പതിനാലാമന്‍
പാപ്പായായതിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോപ്പ് ലെയോ പതിനാലാമന്‍ നടത്തിയ യാത്രകള്‍ സഭയുടെ മുന്‍ഗണനകള്‍ വ്യക്തമാക്കുന്നവയായി മാറി. റോമിന് സമീപമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, ആഗോള സഭയുടെ കേന്ദ്രപ്രാധാന്യമുള്ള ചില പ്രദേശങ്ങളിലേക്കുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനങ്ങള്‍. പ്രാര്‍ഥനയും സംവാദവും ഐക്യവും ഊന്നിപ്പറയുന്ന യാത്രകള്‍. വത്തിക്കാന്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം, ആഫ്രിക്കയിലെ സംഘര്‍ഷബാധിത മേഖലകള്‍, ഏഷ്യയിലെ വളര്‍ന്നുവരുന്ന സഭകള്‍, ലാറ്റിന്‍ അമേരിക്കയിലെ ദാരിദ്ര്യവും സാമൂഹിക അസമത്വവും നേരിടുന്ന രാജ്യങ്ങള്‍ എന്നിവയാണ് അടുത്ത ഘട്ടത്തില്‍ ലെയോ പാപ്പ സന്ദര്‍ശിക്കാന്‍ പ്രതീക്ഷിക്കപ്പെടുന്ന ഭൂമികള്‍.

ഇതിനകം നടന്ന യാത്രകളും വരാനിരിക്കുന്ന യാത്രകളും ചേര്‍ന്ന്, അധികാരകേന്ദ്രങ്ങളിലേക്കല്ല, മറിച്ച് മനുഷ്യവേദനയും പ്രതീക്ഷയും കൂടിക്കാഴ്ച ചെയ്യുന്ന ഇടങ്ങളിലേക്കാണ് പുതിയ പാപ്പായുടെ പാത നീളുന്നതെന്ന സൂചനയാണ് നല്‍കുന്നത്.—————————

