കൊച്ചി: രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശിഷ്യാ ക്രിസ്തുമസ്, വിശുദ്ധവാരം പോലെയുള്ള ക്രൈസ്തവ വിശേഷ ദിനങ്ങളിൽ കൂടുതൽ സംഘടിതമായുള്ള അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണം.
രാജ്യത്തിന്റെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കുചേർന്നതിലൂടെ ഇത്തവണ നൽകിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നു.
എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ അതിക്രമങ്ങൾ നേരിടുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്.
നിരവധി അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, വർഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും പരസ്യമായി തള്ളിപ്പറയാനും നിയമം അനുശാസിക്കുന്ന നടപടികൾ കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
,

