പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷണം വഴിത്തിരിവിൽ .പുരാവസ്തുക്കടത്തിലേക്കും അന്വേഷണം നീങ്ങുന്നതായാണ് സൂചന. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നുള്ള മൊഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് ഈ വിവരമുള്ളത്. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയിരിക്കുന്നത് തമിഴ്നാട് ചെന്നൈ സ്വദേശിയായ ഡി മണിയെന്ന ആളാണെന്നും വ്യവസായി മൊഴി നൽകി.
2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നതെന്നാണ് വ്യവസായി മൊഴി നൽകിയിരിക്കുന്നത്. ഈ കാലഘട്ടത്തിൽ എ പത്മകുമാറും എൻ വാസുവുമായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റുമാർ. നിലവിൽ രണ്ട് പേരും ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി ജയിലിലാണ്. വ്യവസായി പരാമർശിച്ച ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് വിഗ്രഹക്കടത്തിന് ഇടനില നിന്നത്. 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്തുവെച്ചായിരുന്നു പണം കൈമാറ്റം . ഡി മണി നേരിട്ടെത്തിയായിരുന്നു പണം നൽകിയത്. ശബരിമലയുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതനാണ് പണം വാങ്ങിയതെന്നാണ് വിവരം.ഡി മണിയെ കണ്ടെത്താനാണ് എസ്ഐടിയുടെ തീരുമാനം. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

