ലേഖനം
കൊച്ചി രൂപതയുടെ അജപാലന ദൗത്യത്തില്‍ നിന്ന് റോമന്‍ കത്തോലിക്കാ സഭയുടെ കനോനിക നിയമപ്രകാരം 75-ാം വയസ്സില്‍ വിടവാങ്ങിയ അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവിനെ കേരളം ഓര്‍ക്കുന്നത് അറിയപ്പെടുന്ന പ്രഭാഷകനായാണ്. കേരളത്തിലെ കത്തോലിക്കരാകട്ടെ പ്രിയപ്പെട്ട വചനപ്രഘോഷകനായും. വിശ്വാസത്തിന്റെ പിന്‍ബലത്തോടുകൂടിയ ധര്മ്മപ്രബോധനമാണ് ഏതൊരു കത്തോലിക്കാ മെത്രാന്റെയും പ്രഥമ ദൗത്യങ്ങളിലൊന്ന് എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മെത്രാന്മാര്ക്കുള്ള ‘ക്രിസ്തുസ് ദോമിനൂസ്’ ഡിക്രിയില്‍ ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ് (നം. 12-14).
കൊച്ചി രൂപതയുടെ മുപ്പത്തഞ്ചാമത്തെ മെത്രാനായ കരിയില്‍ പിതാവിന് ഇത് പരമപ്രധാനമായ ദൗത്യമാണെന്ന് അദ്ദേഹം തന്നെ ആവര്‍ത്തിച്ചുപറയാറുണ്ടായിരുന്നു.
‘കാറ്റക്കേസിസിന്റെ’ പ്രാധാന്യമാണ് താന്‍ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കിയ കാര്യമെന്ന് തന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ വചനം മുറിക്കലിലും അദ്ദേഹം ആവര്‍ത്തിച്ച് അടിവരയിട്ടു. അതേ, അദ്ദേഹം പ്രഘോഷണത്തിന്റെ പടവുകള്‍ താണ്ടി പ്രാഭവത്തോടെ സുവിശേഷം വിളമ്പുകയാണ്, തികച്ചും വ്യത്യസ്തമായ രീതികളില്‍. അത് മെത്രാന് ആയതിനുശേഷം ഉണ്ടായ ഒരു കാര്യമല്ല. പൗരോഹിത്യ സ്വീകരണ നാള് മുതല്‍ ഫാ. ജോസഫ് കരിയിലിന്റെ വചനപ്പെയ്ത്തിന് കേരളം അങ്ങോളമിങ്ങോളം കാത്തുനില്ക്കുന്നു എന്നത് വസ്തുതയാണ്. ഇന്ന് പിതാവ് വചനപ്രഘോഷണം നടത്തുന്നിടത്ത് ‘സ്ഥിരം ഫാന്‍സ്’ എത്താറുണ്ട് എന്നത് അതിശയോക്തിയല്ല. അന്പതാണ്ടായി തുടരുന്ന ഈ വചനപ്പെയ്ത്തിനെ കത്തോലിക്കാ സഭയില്‍ എല്ലായിടത്തും സാമോദം സ്വീകരിക്കുകയാണ് ഇന്നും വിശ്വാസികള്‍.
വിശ്വാസ പിന്‍ബലമുള്ള ധര്മ്മപ്രബോധനമാണ് കത്തോലിക്കാ മെത്രാനച്ചന്മാരുടെ പ്രഭാഷണങ്ങളുടെ ആദ്യന്ത അന്തഃസത്ത എന്ന കാര്യം സൂചിപ്പിച്ചുവല്ലോ.
സമൂഹത്തിലെ അസ്ഥിരവും അധാര്‍മ്മികവും വിധ്വംസകങ്ങളുമായ ആശയങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ‘പഞ്ഞിക്കിടാനും’ എല്ലാവരും തെറ്റു ചെയ്താലും ‘തെറ്റ്’ ഒരിക്കലും ‘ശരി’യാവില്ലയെന്നും ആരുചെയ്തില്ലേലും ‘ശരി,’ ശരിയായി സ്വസ്ഥാനത്ത് എന്നുമുണ്ടാകുമെന്നും പ്രഘോഷിച്ച് ആപേക്ഷിക ധര്മ്മവാദങ്ങളെ അടിയോടെ പിഴുതെറിയാന്‍ അദ്ദേഹം ഒരിക്കലും മടികാണിക്കാറില്ല. ഇതുമൂലം ചില വെറുപ്പോ വൈരാഗ്യമോ ഒഴിവാക്കലോ ഒക്കെ വന്നാലും മെരുങ്ങാനോ മയപ്പെടാനോ അദ്ദേഹം മെനക്കെടാറുമില്ല. തേന്മൊഴികളുടെ ആളേയല്ല പിതാവ്. ‘വാള്മൊഴിയും’ ‘തീമൊഴിയും’ കൃത്യമായി എടുക്കേണ്ടയിടത്ത് നേരം നോക്കാതെ പോലും കൃത്യപ്രയോഗം നടത്തുന്നതില്‍ വൈമനസ്യവും ഉണ്ടാകാറില്ല. അതെല്ലാം നന്മയ്ക്കായിരിക്കും എന്നും ഉറപ്പാണ്.
പ്രഭാഷണം കലയല്ല ജീവിതമാണ്. അത് സുവിശേഷ പ്രഭാഷണമാകുമ്പോള് – അങ്ങനെ നോക്കുമ്പോള്‍ കേരള കത്തോലിക്ക സുവിശേഷപ്രഭാഷകരുടെ ഇടയിലെ ‘അഴീക്കോട്’ ആണ് അദ്ദേഹം എന്നുപറഞ്ഞാല്‍ തനത് സ്വത്വത്തെ അനന്യമായി കാണുന്ന അദ്ദേഹം നിരാസ സ്മിതത്തില്‍ അതിന് ചെവികൊടുക്കാതെ മാറുമെന്ന് അറികിലും – ഇത് നേരിന്റെ നിറവുള്ള ഒരു സംഗതിയാണെന്ന് പറയാതെ തരമില്ല.
വചനം വീണയിടത്തിന്റെ നന്മയിലാണ് നൂറും അറുപതും മുപ്പതുമായി വിളയുന്നത് എന്നുപറയുമ്പോഴും, വിതക്കാരന്റെ കാഴ്ചയും നിരീക്ഷണവും നിലത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ഒരു വിഗഹവീക്ഷണവും ആ ഉപമയില്‍ (മത്തായി 13:1-23) അന്തര്‍ലീനമായി കിടപ്പുണ്ട് എന്നുള്ള ‘ഒരു പറയാതെയുള്ള പറച്ചില്’ ധ്യാനാത്മകമായാല് കേള്‍ക്കാവുന്നതാണ്. അന്‍പതു വര്‍ഷമായിട്ടും പുതുമയോടും തനിമയോടും വചനോപാസന നടത്തി അത് യുക്തമായി അനുവാചകര്‍ക്കു പകര്‍ന്നുകൊടുക്കുന്നത് ദൗത്യമോ കടമനിര്വ്വഹണമോ എന്നതിന്റെ അപ്പുറത്ത് അത് കലാപരമായ കൗശലതയില്‍ ഹൃദയങ്ങളിലേക്ക് വിതയ്ക്കുന്നു. തന്റേതായ ഒരു പള്ളിപ്രസംഗശൈലി അദ്ദേഹത്തിനുണ്ട്. സാധാരണ ഒരു 12 വയസ്സാകുമ്പോഴേക്കും ഒരു കത്തോലിക്കാ സന്തതിക്ക് യേശുക്രിസ്തുവിന്റെ സുവിശേഷ സാരോപദേശ കഥകളെല്ലാം വര്ണരൂപകങ്ങളോടുകൂടെ മനഃപാഠമായിട്ടുണ്ടാകും.
ഹൃദിസ്ഥമായത് സ്വന്തമായി അല്ലാതെയുള്ള ആവര്‍ത്തനത്തിനു നിന്നുകൊടുക്കുമ്പോഴുണ്ടാകുന്ന ആരോചകത്തിന് ‘ബോര് അടി’ എന്ന് അടര്ത്തിപറയുന്ന ശീലമുള്ളവരാണ് മലയാളികള്‍. ശ്രോതാക്കളുടെ ഇടയില്‍ വിരസത തീര്‍ക്കുന്ന പ്രഭാഷണങ്ങളില്‍ പള്ളിപ്രസംഗങ്ങള്‍ക്ക് പലപ്പോഴും ആദ്യസ്ഥാനം കിട്ടുന്നതിന്റെ കാര്യവും അതാണ്. അതുതന്നെയാണ് ‘പുറത്ത് മഴ, പള്ളിക്കകത്ത് അച്ചന്റെ പ്രസംഗം’ എന്ന പ്രയോഗം ഭൂമിമലയാളത്തില് ഉദയം ചെയ്യാനും ഇടയാക്കിയത്. എന്നാല്‍, കരിയില്‍ പിതാവ് നാം കേട്ടുതഴമ്പിച്ച പല ക്രിസ്തു-ഉപമകളും അവയുടെ ഭാവമണ്ഡലങ്ങള്‍ തുറന്നുവെച്ച് പങ്കുവെയ്ക്കുമ്പോള്‍ പാത്തിരുന്ന് മധുരം നുണയുന്ന കുഞ്ഞുകുട്ടികളെപ്പോലെ ആബാലവൃദ്ധം അദ്ഭുതംകൂറി കേട്ടിരിക്കുന്നത് അദ്ദേഹത്തോടൊപ്പം അള്‍ത്താര പങ്കിട്ട പല അവസരങ്ങളിലും ഇത് എഴുതുന്നയാള്‍ക്ക് നേരിട്ടുള്ള അനുഭവമായി തുടരുകയാണ്.
അനവധി തവണ കേട്ടതാണേലും ഏത് അന്യാപദേശത്തിനും അദ്ദേഹം നല്കുന്ന വ്യാഖ്യാന-ആഖ്യാനങ്ങള്‍ക്ക് ഒരു അനന്യതയും ആകര്‍ഷണീയതയും പതിവാണ്, അവയെന്നും പുതുതാണ്.
വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണുകയെന്നത് എല്ലാക്കാലത്തെയുംകാള് സങ്കീര്‍ണത നേരിടുന്ന കാര്യമാണിന്ന്. അങ്ങനെയൊന്നില്ല എന്നു തോന്നിപ്പിക്കുംവിധം, അവാസ്തവങ്ങളും നുണകളും ഋജുവായതിനെ വിജൃംഭിപ്പിക്കുന്ന കാലത്തിലൂടെ നാം കടന്നുപോകുമ്പോഴും നിലനില്‍ക്കുന്ന സത്യത്തിന് ഭിന്നധ്രുവങ്ങളില്ലെന്നു പറയുവാനുള്ള കരുത്തും ബലവുമുള്ള ഭാഷ സ്വായത്തമാണ് പിതാവിന്. ചിലപ്പോള്‍, വഴിയരികിലെ പരസ്യബോര്‍ഡിലെ വാചകത്തെ പരമമായ സത്യത്തിലേക്ക് വാഗ്ദ്ധോരണയില്‍ അദ്ദേഹം ആറ്റിക്കുറുക്കി പാല്‍പ്പായസ സമാനം പരുവപ്പെടുത്തുന്നത്
പഴയിടം നമ്പൂതിരിയുടെ കൈപ്പുണ്യം പോലെയാണ്. മറ്റു ചിലപ്പോഴാകട്ടെ, ശുദ്ധവൈരുദ്ധ്യാത്മകതയില് തുടങ്ങി ശ്രോതാക്കളെ അന്തരീക്ഷത്തില്‍ നിറുത്തി ‘ക്രാഷ് ലാന്‍ഡിംഗ്’ ഉണ്ടാകുമല്ലോ എന്നു തോന്നുംനേരം, കൈക്കുമ്പിളിലെടുത്ത് ദൈവസ്നേഹത്തിന്റെ ഇശലുകളില്‍ മാനത്തും മണ്ണിലും തൊട്ടും തൊടാതെയും ഏറ്റവും ‘സേഫായ ലാന്‍ഡിങ്ങും’ ഒരു തൂവല്‍ തലോടലും നല്കി വിടാനുള്ള വാക്കുകളിലൂടെയുള്ള ‘ഊളിയിടല്’ നടത്തുന്ന പിതാവിന്റെ വചനപ്പെയ്ത്തിനു മുന്നില്‍ മൗനാദ്ഭുതം കൂറി നിന്നുപോകാനേ തരമുള്ളൂ.
ആമുഖമാണേലും മധ്യസ്ഥാനത്തിലാണേലും വാണികള്‍ക്ക് അവസാനവാക്കെന്നപോലെ ഒരു ഉറപ്പും ഭദ്രതയും കണിശതയില്‍ നിറുത്തിയാണ് അദ്ദേഹം പ്രഭാഷണങ്ങള്‍ക്ക് ഒരുങ്ങാറുള്ളത്.
ചരിത്രവിഷയങ്ങളെ ഇന്നിന്റെ മുറ്റത്തേക്ക് എടുത്ത് പുനര്‍വ്യാഖ്യാനത്തിനു മുതിരുന്നവര്‍ക്ക് ഉള്‍ക്കാഴ്ച്ചയും ദൂരക്കാഴ്ചയും എത്രകണ്ട് വേണമെന്നുള്ള അഭ്യര്‍ത്ഥനകള്‍ ലുത്തിനിയകളായി അദ്ദേഹത്തിന്റെ ഈ നാളുകളിലെ പ്രഭാഷണങ്ങളില്‍ മാറിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ചരിത്രാനുഭവപാഠങ്ങളെ പതിരും കതിരും വിത്തുമെന്ന കണക്കെ വേര്‍തിരിച്ച് അദ്ദേഹം വ്യാഖ്യാനിക്കുന്നത് ഇന്നിന്റെ തലമുറ, ‘വാക്-മൂലധനമായി’ കരുതേണ്ടതാണ്, സൂക്ഷിക്കേണ്ടതാണ്. ദേശം, ദേശീയത, ദേശരാഷ്ട്രീയം, ദേശരാഷ്ട, ദേശസ്വത്വം എന്നിവ മനുഷ്യത്വത്തെ ഹനിക്കാനല്ല, ഉയര്ത്താനുള്ളതാകണമെന്ന ആശയം ഭയലേശമന്യേ പള്ളിപ്പറമ്പിലും പുറത്തും പറയാന്‍ ധൈര്യപ്പെടുന്ന പിതാവിന്റെ ശൈലി രാഷ്ട്രീയക്കാര്‍ക്കും അറിവുള്ളതാണ്.
കേരളസഭാചരിത്രത്തിന്റെ ‘മേനിനടിക്കലിനെ’ തൊലിയുരിഞ്ഞുനിര്ത്തുന്ന വിമര്‍ശനാത്മക ചരിത്രാവബോധം തെളിവാര്‍ന്ന ഭാഷയില്‍ പറയുമ്പോള്‍ എതിര്‍ചേരിയും ബഹുമാനത്തോടെയാണ്പിതാവിനെ കാണുന്നത് എന്നതും ഒരു വസ്തുതയാണ്. പൊതുവീഥിയിലെ ‘ഇല്ലാത്ത’ ചരിത്രകൊഴുപ്പിക്കലുകളുടെ കാര്യത്തില്‍, രാജാവ് നഗ്നനാണ് എന്നു പറയാനുള്ള ബാല്യസമാന നിര്‍മ്മലതയും പിതാവിനു കൈമുതലായുണ്ട്. ചരിത്രത്തിന്റെ പുനര്‍വായന, പുനരാഖ്യാനം തുടങ്ങിയവ പലപ്പോഴും ചരിത്രപുനര്വ്യവഹാരം, ചരിത്ര പുനരുത്പാദനം എന്നീ തലങ്ങളിലേക്കെത്തുമ്പോള്‍ അവയെ കണ്ണോടെ കാണണമെന്ന് പിതാവ് ഉദ്ബോധിപ്പിക്കാറുണ്ട്. ‘നല്ലതെല്ലാം ഞങ്ങളുടേത്’ എന്ന് അവകാശപ്പെടുന്നവന്റെ അതിര്‍ത്തിക്കല്ലു മാത്രമല്ല തെറ്റായി കിടക്കുന്നത്, അവന്റെ മേല്‍ക്കൂരയ്ക്കു ചോര്‍ച്ചയുണ്ടെന്നും തൂണിനു ബലവുമില്ലെന്നും സരസമായി സമര്‍ത്ഥിക്കാനും പിതാവിനറിയാം.
മായം കലര്‍ന്നതും മലീമസവുമായ ‘ചരിത്രഘോഷങ്ങള്’ അഭ്യാസം എന്നതിനെക്കാള്‍ അഭാസമാണെന്നു പറയാനുള്ള വാണീശരങ്ങള്
പിതാവിന്റെ പക്കല്‍ പരന്നവായനയുടെ ആവനാഴികളില്‍ ഒഴിയാതെ കിടപ്പുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യം ചരിത്രസംവാദ വേദികളില്‍ വെളിപ്പെട്ടിട്ടുണ്ട്. നേര്‍ക്കാഴ്ച്ചകളായി ചരിത്രത്തിലുള്ളവയെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് നേരിയതാക്കുന്നവര് അദ്ദേഹത്തിന്റെ സുതാര്യ വിമര്ശനമുനകളില് ഛിന്നഭിന്നമാകുന്നതും ചരിത്രവേദികളില്‍ കണ്ട കാഴ്ചകളാണ്. മലയാള സഭാ സാംസ്കാരിക ചരിത്ര ഉറവിടങ്ങളെല്ലാം സ്വയംപ്രഖ്യാപിത സവര്ണ്ണര്ക്കല്ലയെന്ന് ഒളിഞ്ഞും തെളിഞ്ഞും അലറിയും പറയാന്‍ പിതാവിനു മടിയില്ല.
ചിലനേരത്ത് അത് മടയില്‍ കയറിയ അടിയാണെന്നു പറഞ്ഞ് സോഷ്യല്‍ മീഡിയാ വരെ അങ്ങ്ആഘോഷിച്ചുകളഞ്ഞതും ഭൂമിമലയാളം കണ്ടതാണ്.
അരനൂറ്റാണ്ടായി ഇങ്ങനെ, എങ്ങനെ എഴുതി ഒരുങ്ങി പ്രഭാഷണം നടത്താന്‍ പിതാവിനാകുന്നു എന്നുള്ളത് അതിശയിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്.
ഒരിക്കല്‍ ക്ഷീണിതനായി കണ്ടപ്പോള്‍, ”പിതാവ് ഒരുങ്ങാതെ പോയി പറഞ്ഞാലും പ്രസംഗം നന്നാകും” എന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി
വളരെ അര്‍ത്ഥവത്തായി തോന്നി. പ്രസംഗിക്കുന്നവര്‍ അത് ഒരു നിയമമായി എടുക്കണമെന്നും തോന്നിപ്പോയി. ”മുന്നിലുള്ളവരെ ബഹുമാനിക്കണം. എനിക്ക് ആ ശീലം ഇനി മാറ്റാനാകില്ല” – ഇതായിരുന്നു മറുപടി.
ഏതു കനമുള്ള ആശയങ്ങളെയും കനമേതുമില്ലാതെ കയ്യിലൊതുങ്ങും പോലെ സരളമായി വാക്കിലൊതുക്കി കൈമാറ്റം ചെയ്യുന്ന വാണീചാരുത പിതാവിന് ഏതു വിഷയത്തിലും കൈമുതലാണ്. കടമ്പകള്‍ എന്നുതോന്നുന്ന യുക്തിവിചാരങ്ങളും സങ്കീര്‍ണമായ ആശയസരണികളും ലളിതമനോജ്ഞമായി പിതാവ് കൈകാര്യം ചെയ്യുന്നു. സാധാരണ ഒരു കാര്യത്തിലും തോല്ക്കാന് ഇഷ്ടമില്ലാത്ത ആളാണ് കരിയില്‍ പിതാവ്. പക്ഷേ പിതാവ് എല്ലാ മണിക്കൂറിലും സ്ഥിരം തോല്‍ക്കുന്ന കാര്യമുണ്ട്. അത് അറിയുവാനുള്ള ആഗ്രഹത്തിന്റെ മുന്നിലാണ്. അതിനുവേണ്ടി നടത്തുന്ന വായനകളിലുമാണ്. ആ പരാജയത്തിന്റെ തോത് പുതിയ പുസ്തകങ്ങളുടെ അടുക്കുകളായി പിതാവിന്റെ മേശപ്പുറത്തല്ല മുറി നിറയെയും കാണും.
വിജ്ഞാനം ആര്‍ജ്ജിക്കുവാനുള്ള ആഗ്രഹത്തിന്റെ മുന്നിലുള്ള ‘വമ്പന്‍
പരാജയം’ അത് കേള്‍വിക്കാരായ നമ്മുടെ വിജയമാകുന്നു; പിതാവിന്റെ അര്‍ത്ഥഗംഭീരമായ ജീവിതമാകുന്നു.
ജീവിതാനന്ദത്തിന് ആനുകാലിക ലോകത്തില്‍ താപസവഴികള് പറഞ്ഞുകൊടുക്കുക എന്നത് കഠിനതരമാകുന്നുവെന്ന് ആര്‍ക്കാണറിയാത്തത്? അങ്ങനെയുള്ളിടത്ത് ആര്‍ക്കും മനസ്സിലാകുന്ന മൊഴിചാലുകള് കീറാന്‍ ദൈവം ചിലരെ തിരഞ്ഞെടുക്കും, അനുഗ്രഹിക്കും. സ്വയം തീര്‍ത്ത നെറ്റുവര്‍ക്കുകളുടെ ലോകത്ത് കേന്ദ്രസ്ഥാനമെന്ന് തെറ്റിദ്ധരിച്ച് കുരുങ്ങിക്കിടന്ന് പറക്കാന്‍ തന്നെ മറന്നുപോയ മനുഷ്യരെ അക്ഷരക്കൂട്ടിന്റെ വായ്ത്താളം കൊണ്ട് വലകള്‍ മുറിച്ച്, ഉപേക്ഷിച്ച് വീണ്ടും പറക്കാന്‍ പഠിപ്പിക്കുന്ന മാജിക് – ചിലപ്പോള്‍ അങ്ങനെ തോന്നും പിതാവിന്റെ ചെറുവാക്യങ്ങള്‍ തീര്‍ക്കുന്ന പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍. നിര്‍മമതയോടും നിരാസത്തോടും മതചിന്തകളെ കാണുകയും, എത്തേണ്ട ദൈവികത നടന്നളക്കേണ്ടത് മാനവീയതയുടെ സര്‍ഗാത്മക പ്രവൃത്തികളിലാണെന്ന് പിതാവ് പറയുന്ന
രീതികള്‍ ലളിതമാണ്, സുഭഗമാണ്. സരളമായ ഋജുവായ ഭാഷയുടെ ശക്തി ഉപമാലങ്കാരങ്ങള്ക്കും മേലെ എന്നു തെളിയിക്കുന്നതാണ് പിതാവിന്റെ പ്രഘോഷണ ഭാഷ. സംഭാഷണ-ചര്‍ച്ചകളും ഏതാണ്ട് അതുപോലെ തന്നെയാണ്. കേള്‍ക്കുമ്പോള്‍ തന്നെ വിശകലനം, വിശകലനത്തിന്റെ സമയത്തുതന്നെ മറുചോദ്യവും വിശദീകരണവും വന്നാല്‍, മൂന്നാലു തലത്തില്‍ അതിനുള്ള മറുപടി. അതിനൊപ്പം ലൂപ്ഹോളുകള്‍ ആര്‍ക്കും നല്‍കാത്ത ഉപസംഹാരവും അദ്ദേഹം നടത്തിവരുന്നുണ്ട്.
ക്ഷിപ്ര പ്രഭാഷണങ്ങളിലും പൊടുന്നനെ എത്തപ്പെടുന്ന സംഭാഷണങ്ങളിലും കാണുന്ന പ്രത്യേകതകള്‍. അവയ്ക്കെല്ലാം കിറുകൃത്യമായ ‘കുഞ്ഞുകുഞ്ഞു’ വാചകങ്ങളും.
വേവലാതികളും പരാതികളും ആശങ്കകളും തീരാനൊമ്പരങ്ങളും സങ്കടങ്ങളുമൊക്കെയായി വരുന്നവര്‍ക്കു മുന്നില്‍ ‘വാഗ്ഭടന്’ ആയി പൊരുതിയും തഴുകിയും തണുപ്പിച്ചും തപിപ്പിച്ചും നില്ക്കുന്ന പിതാവിനെ കണ്ടിട്ടുണ്ട്. ആദിയില്‍ മാത്രമല്ല വചനം ജീവന് കൊടുക്കുന്നത്, അത് ഇപ്പോഴും എപ്പോഴുമാണ്. ജീവിതത്തിലെ അര്ത്ഥകാമഭാണ്ഡങ്ങളുടെ കനം എങ്ങനെ കുറച്ച് ഈശ്വരസവിധം പൂകാമെന്നാണ് മുഴുസുവിശേഷവും പറയുന്നത്. അവയെ അനുകരിച്ച് കരിയില്‍ പിതാവ് പ്രസംഗിക്കുമ്പോള്‍ സ്നേഹത്തിന്റെയും സേവനത്തിന്റെയും സവിശേഷതകളെ കാലിക പ്രസക്തിയുള്ള ഒരു കാലിഡോസ്കോപ്പിലൂടെ ഇട്ടിട്ട് കുലുക്കികുലുക്കി വര്ണ്ണപ്രഭയുള്ള വാക്സാമര്‍ത്ഥ്യത്തില്‍ ചിന്താചിത്രങ്ങളില് നിന്ന് ഊര്‍ജ്ജം ഊറ്റി നമ്മളെ ജീവിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
അരനൂറ്റാണ്ടായി പെയ്യുന്ന വാക്മാരി തുടരട്ടെ, വേണ്ടുന്നോര്ക്ക് വേനല്‍മഴയായും കുളിര്‍മഴയായും വളര്വേള മഴയായും, ശുദ്ധിമഴയായും ആനന്ദമഴയായുമൊക്കെ! ദൈവവചനം പ്രസംഗിക്കുന്നവരുടെ പാദങ്ങളും നടക്കുന്ന വഴികളും പിതാവിന്റെ വചനപെയ്ത്തുപോലെ സുന്ദരമാകട്ടെ!
നന്ദി പിതാവേ, കര്‍ത്താവിന്റെ വാക്കുകളെ കാലത്തിനൊപ്പിച്ച് കലര്‍പ്പില്ലാതെ നല്‍കുന്നതിന്.
വാഗ്ദ്ധോരണി തുടരട്ടെ!

