കൊച്ചി : അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന കൊച്ചി രൂപതയുടെ 36 ആമത് മെത്രാൻ ആയി ബിഷപ്പ് ഡോ ആന്റണി കാട്ടിപറമ്പിൽ അഭിഷിക്തനാകുന്നു. 2025 ഡിസംബർ 7 ന് 3 മണിക്ക് ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസ്സിലിക്കയിൽ വെച്ചാണ് മെത്രാഭിഷേക ചടങ്ങുകൾ നടക്കുക.
കൊച്ചി രൂപതയുടെ ഹ്രസ്വ ചരിത്രം
1542-ലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ ഈശോ സഭാ വൈദികർ കൊച്ചിയിലെത്തിയത്. പോൾ നാലാമൻ പാപ്പായുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-നാണ് കൊച്ചി രൂപത സ്ഥാപിതമായത്. ഫോർട്ടുകൊച്ചിയിലെ സാന്താക്രൂസ് ദേവാലയം കത്തീഡ്രൽ ആയി.
ആദ്യകാലത്ത് രൂപതയുടെ അതിർത്തി പടിഞ്ഞാറ് മലബാർ തീരം മുതൽ കിഴക്ക് കൊറോമാണ്ടൽ തീരം വരെയും മദ്രാസിനു സമീപമുള്ള പാലാൽ നദി വരെയും ആയിരുന്നു. മധുര, കർണ്ണാടക, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളെല്ലാം കൊച്ചിയുടെ കീഴിലായിരുന്നു.
ദോം ജോർജ്ജ് തെമുദ്രോ ആയിരുന്നു ആയിരുന്നു രൂപതയുടെ ആദ്യമെത്രാൻ. 1576 മുതൽ 1578 വരെ ദോം ഹെന്രിക്ക് വോരയായിരുന്നു മെത്രാൻ. 1580 മുതൽ 1588 വരെ മെത്രാനായിരുന്ന ദേം മത്തേവൂസ് ദേ മെദീന ഫോർട്ടുകൊച്ചി മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശത്ത് 19 പള്ളികളും ഒപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.
ഉദയംപേരൂർ സുന്നഹദോസ് നടക്കുന്ന സമയത്ത് ദോം അന്ത്രയ ദെസാന്ത ആയിരുനു രൂപതാമെത്രാൻ.1906 ജനുവരി 9-ന് പോൾ അഞ്ചാമൻ പാപ്പ കൊച്ചിരൂപതയെ വിഭജിച്ച് മൈലാപ്പൂർ രൂപത സ്ഥാപിച്ചു. അതോടെ കൊറോമാണ്ടൽ തീരം, ഒറീസ, ബംഗാൾ, ബർമ്മ തുടങ്ങിയ പ്രദേശങ്ങൾ മൈലാപ്പൂരിന്റെ കീഴിലായി മാറി. രൂപതയുടെ തലപ്പള്ളികൾ അഥവാ രൂപതയ്ക്ക് മുൻപ് സ്ഥാപിച്ച ഇടവകകൾ എന്നറിയപ്പെടുന്നതു മൂന്ന് ദേവാലയങ്ങളാണ്
1) “മട്ടാഞ്ചേരി” ജീവമാതാ ദേവാലയം
2) “ഇടക്കൊച്ചി” സെയിന്റ് ലോറൻസ് ദേവാലയം
3) “മുണ്ടംവേലി” സെയിന്റ് ലൂയീസ് ദേവാലയം
രൂപതയ്ക്ക് ശക്തമായ നേതൃത്വം നൽകിയ അഭിവന്ദ്യ പിതാക്കന്മാരുടെ കീഴിൽ കൊച്ചി രൂപത ശക്തമായ ഒരു ക്രൈസ്തവ സമൂഹം ആയി രൂപപ്പെട്ടു. 51 ഇടവകളുള്ള കൊച്ചി രൂപതയുടെ ജനസംഖ്യ ഏകദേശം ഒന്നര ലക്ഷത്തോളം വരും.
2024 ഇൽ ബിഷപ്പ് ജോസഫ് കരിയിൽ മെത്രാൻ സ്ഥാനത്തു നിന്ന് വിരമിച്ചതിനു ശേഷം, ആലപ്പുഴ മെത്രാൻ ബിഷപ് ജെയിംസ് ആനംപറമ്പിൽ അപ്പോസ്തൊലിക് അഡ്മിനിസ്ട്രെട്ടർ ആയി രൂപതയെ നയിക്കുകയായിരുന്നു. കഴിഞ്ഞ 25 ന് ആണ് ബിഷപ്പ് ആന്റണിയെ കൊച്ചി രൂപതയുടെ മെത്രാനായി പരിശുദ്ധ പിതാവ് നിയമിച്ചത്.

