ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയത്തിലുള്ള സമരം പൊതുവിദ്യാഭ്യാസം നിലനിർത്താനുള്ള സമരമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശസംരക്ഷണ യാത്രയുടെ ചങ്ങനാശേരി അതിരൂപതയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രതിസന്ധി സർക്കാരിന് ഒറ്റ ഉത്തരവിലൂടെ പരിഹിക്കാവുന്നതേയുള്ളു. വീണ്ടുമത് കോടതി കയറ്റി നീട്ടി ക്കൊണ്ടുപോകുന്നത് കൂടുതൽ പ്രതിസന്ധിക്കിടയാക്കും.
ഈ വിഷയവുമായി ബ ന്ധപ്പെട്ട സത്യവാങ്മൂലം 16ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് ഉറപ്പു നൽകിയിരുന്നത്. ഈ വാഗ്ദാനം പാലിക്കപ്പെടാത്തത് ദുരൂഹമാണ്. ഇതിനു പിന്നിൽ നിഗൂഢ അജണ്ടയുണ്ടോയെന്ന് സംശയിച്ചാൽ തെറ്റുപറയാൻ കഴിയില്ലെന്നും ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടു. ഇതിൻ്റെ പേരിൽ നിയമനം നീണ്ടുപോയാൽ ആയിരക്കണക്കിന് അധ്യാപകരുടെയും ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും ഭാവിയെ ബാധിക്കും.
സോഷ്യൽ മീഡിയയിലൂടെ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ സംഘടിതമായ നീക്കം നടക്കുന്നു. ക്രൈസ്തവ വിദ്യാലയങ്ങളെ വർഗീയ കേന്ദ്രമാക്കി ചിത്രീകരി ക്കാനുള്ള ശ്രമം വിലപ്പോവില്ല. രാഷ്ട്രീയ പാർട്ടികളും ഇത് കണ്ടിട്ട് നിശബ്ദമായിരിക്കുന്നത് സങ്കടകരമാണ്. മറ്റു രാജ്യത്തായിരുന്നെങ്കിൽ പറുദീസ ആകുമായിരുന്ന കുട്ടനാടിനെ ഈ അവസ്ഥയിൽ എത്തിച്ചത് രാഷ്ട്രീയ-ഭരണ നേതൃത്വമാണന്നും ബിഷപ്പ് തോമസ് തറയിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ അവഗണന തുടർന്നാൽ രാഷ്ട്രീയമായി പ്രതികരിക്കാൻ സമുദായം സജ്ജമാണെന്ന് ജാഥാ ക്യാപ്റ്റൻ രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.

